ശ്രീനിവാസനെ പറ്റിച്ച മമ്മൂട്ടി, ഇന്നും കാത്തിരിക്കുകയാണ്, സംവിധായകന്റെ കുറിപ്പ് വൈറലാകുന്നു...
മമ്മൂട്ടി- ശ്രീനിവാസൻ കൂട്ട്കെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് കഥ പറയുമ്പോൾ, അഴകിയ രാവണൻ. ബാർബർ ബാലന്റേയും സൂപ്പർസ്റ്റാർ ആശോക് രാജിന്റേയും സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായ കഥ പറയുമ്പോൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. അതുപോലെ തന്നെ അഴകിയ രാവണനിലെ ശങ്കർ ദാസ് എന്ന കുട്ടിശങ്കരനേയും അംബുജാക്ഷനേയും പ്രേക്ഷകർക്ക് അത്ര വേഗം മാറക്കാൻ കഴിയില്ല. ഇപ്പോഴത ഈ രണ്ട് ചിത്രത്തിലേയും കഥാപാത്രങ്ങളെ കുറിച്ചുള്ള സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങളുടെ സംവിധായ ഷെബി ചൗഘട്ടാണ് ഫേസ്ബുക്ക് പേജിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ശ്രീനിവാസനെ പറ്റിച്ച മമ്മൂട്ടി എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. കുറിപ്പ് വായിക്കാം...
മമ്മൂട്ടി- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും വലിയ വിജയം കൈവരിച്ച സിനിമയാണ് കഥ പറയുമ്പോൾ. ബാർബർ ബാലന്റെയും സൂപ്പർസ്റ്റാർ അശോക് രാജിന്റെയും സൗഹൃദം പ്രേക്ഷകർ ഏറ്റെടുത്തു. ദാരിദ്ര്യത്തിൽ കഴിയുന്ന ബാലനെ അശോക് രാജ് രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയോടെയാണ് പ്രേക്ഷകൻ തീയേറ്റർ വിട്ടത്.
എന്നാൽ സംഭവിച്ചതോ, സിനിമയിലെ തന്റെ സ്ഥാനം നിലനിർത്താനുള്ള തത്രപ്പാടിനിടയിൽ അശോക് രാജ് ബാലനെ മറന്നു. അശോക് രാജ് ഇന്നു വരും നാളെ വരും എന്ന പ്രതീക്ഷയിൽ ബാലൻ കാത്തിരുന്നുവെങ്കിലും ഒരു കാര്യവുമുണ്ടായില്ല. മേലുകാവ് സ്കൂളിലെ അദ്ധ്യാപികയായിരുന്ന ബിന്ദു ടീച്ചർ സ്ഥലം മാറ്റം കിട്ടി മലപ്പുറത്തെ ഒരു സ്കൂളിൽ ചെന്നപ്പോൾ അവിടെയും അശോക് രാജ് സ്കൂളിൻ്റെ ആനിവേഴ്സറി ഉദ്ഘാടനത്തിന് ചെന്നിരുന്നുവത്രേ. അവിടെ വെച്ച് മദ്രാസിൽ സിനിമ പഠിക്കുന്ന സമയത്ത് തന്നെ സഹായിച്ച മലപ്പുറത്തുകാരൻ ഷാജഹാൻ എന്ന സുഹൃത്തിനെ കുറിച്ച് പ്രസംഗിച്ചുവത്രേ. അങ്ങനെ ഷാജഹാനെ ചെന്നു കണ്ട ശേഷം, താൻ ഇനിയും വരുമെന്ന് ഷാജഹാനോട് പറഞ്ഞിട്ടാണത്രേ പോയത്.
ഏതായാലും ആദ്യമാദ്യം നാട്ടുകാരുടെ സ്നേഹവും ബഹുമാനവുമൊക്കെ കിട്ടിയിരുന്നത് പിന്നീട് പരിഹാസമായി മാറിയെങ്കിലും മേലുകാവ് ജംഗ്ഷനിലെ ആ തല്ലിപ്പൊളി കടയിൽ ബാർബർ ബാലൻ തൻ്റെ പരാധീനതകളുമായി കാത്തിരിക്കുന്നു.
ഇതിനു മുമ്പും ഒരിക്കൽ മമ്മൂട്ടി ശ്രീനിവാസനെ പറ്റിച്ചിട്ടുണ്ട്. അഴകിയ രാവണൻ എന്ന സിനിമയുടെ അവസാനം മുംബൈയിലേക്ക് തിരികെ പോകുന്ന ശങ്കർ ദാസ് എന്ന കുട്ടിശങ്കരൻ തൻ്റെ ബാല്യകാല സുഹൃത്ത് അംബുജാക്ഷന് ഒരു ബാഗ് നൽകുന്നുണ്ട്. കാര്യസ്ഥൻ വർഗീസ് എപ്പോഴും തോളിലിട്ട് നടക്കുന്ന എപ്പോഴും പണമുള്ള ബാഗ്. സിനിമ ഒരു വിദൂര സ്വപ്നമായ സ്ഥിതിക്ക് തയ്യൽക്കട ഒന്ന് ഉഷാറാക്കാമെന്നു കരുതി ബാഗ് തുറന്ന അംബുജാക്ഷന് കിട്ടിയത് ഏതാനും ചില്ലറത്തുട്ടുകൾ മാത്രം. അതു കൊണ്ടാണല്ലോ അംബുജാക്ഷൻ വീണ്ടും തിരക്കഥയെഴുതിയതും ചിറകൊടിഞ്ഞ കിനാവുകൾ സിനിമയാക്കാനായി ഒരിക്കൽ കൂടെ വന്നതും.
ശ്രീനിവാസനെ പറ്റിക്കുന്നത് മമ്മൂട്ടിയുടെ പതിവുവിനോദങ്ങളിൽ ഒന്നു മാത്രമാണെന്ന് ഈ രണ്ട് സംഭവങ്ങളിലൂടെ ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ സൂപ്പർ സ്റ്റാറിന്റെയും വേദനിക്കുന്ന കോടീശ്വരന്റെയും സഹായമില്ലാതെ ബാർബർ ജോലി ചെയ്തും നോവലെഴുതിയും ജീവിതത്തോട് മല്ലിടുന്ന ബാലനും അംബുജാക്ഷനുമാണ് എന്റെ ഹീറോസ്...


Click it and Unblock the Notifications