സ്ഫടികം ഓടുമോ എന്ന് മോഹൻലാലിന് സംശയമായിരുന്നു, കാരണം ഫൈറ്റ് , പഴയ കഥ പങ്കുവെച്ച് നടൻ...
തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് സ്ഫടികം. ഭഭ്രൻ- മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ചിത്രം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ്. മോഹൻലാലിന്റെ ആടു തോമ മുതൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. സ്ഫടികത്തിൽ രണ്ടേ രണ്ട് സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട കഥാപാത്രമാണ് തൊരപ്പൻ ബാസ്റ്റ്യൻ. സിനിമ പുറത്തിറങ്ങി 26 വർഷം പൂർത്തിയാകുമ്പോഴും ഈ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.
ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം ആ പഴയ തൊരപ്പൻ ബാസ്റ്റ്യൻ വീണ്ടും മലയാളി പ്രേക്ഷകരുടെ മുമ്പിൽ എത്തിയിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ ജോജി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും വെള്ളിത്തിരയിൽ മടങ്ങി എത്തിയിരിക്കുന്നത്. പനച്ചേൽ കുട്ടപ്പൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. പിഎൻ സണ്ണി എന്ന സണ്ണി പോലീസ് എങ്ങനെയാണ് സിനിമ താരമായതെന്ന് വെളിപ്പെടുത്തുകയാണ് നടൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോട്ടയത്താണ് സ്ഫടികത്തിന്റെ ഷൂട്ടിങ് നടന്നത്. ഞാൻ കളരിയിൽ പരിശീലിക്കുന്ന സമയത്താണ് സ്ഫടികം ജോർജ് അവിടെ എത്തുന്നത്. അദ്ദേഹമാണ് ഈ വേഷത്തിനു വേണ്ടി എന്നെ ഭദ്രൻ സാറിന് പരിചയപ്പെടുത്തുന്നത്. ഭദ്രൻ സാറിനെ കണ്ടപ്പോൾ അദ്ദേഹം എന്നോട് തീപ്പെട്ടി ചോദിക്കുന്ന ഡയലോഗ് പറയാൻ പറഞ്ഞു ഒപ്പം കാൽ പൊക്കി തൊഴിക്കാനും ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ഇഷ്ടമായി.
അപ്പോൾ തന്നെ പോയി മുടിയൊക്കെ വെട്ടി പിറ്റേന്ന് സെറ്റിലെത്തി.

മോഹൻലാലിന്റെ അടുത്ത് ചെന്ന് നിന്നപ്പോഴാണ് സിനിമയിൽ അഭിനയിക്കുന്നതിന്റെ ഒരു ഗൗരവം ശരിക്കും മനസ്സിലാകുന്നത്. എല്ലാം ഒരു സ്വപ്നം പോലെ കടന്നു പോയി. അതിലെ ഫൈറ്റിന്റെ അവസാനഭാഗം ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാൽ ഇതിൽ മുഴുവൻ ഇടിയാണ് ഓടുമോ എന്ന് സംശയം പറഞ്ഞു. അങ്ങനെയല്ല ഇതു 100 ദിവസം ഓടുമെന്ന് ഞാൻ പറഞ്ഞു.

ന്യൂജെനറേഷൻ ചിത്രങ്ങളിലും പിഎൻ സണ്ണി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ജോലിയുള്ളത് കൊണ്ട് കൂടുതൽ സജീവമായിരുന്നില്ല. ജോജി എന്ന ചിത്രത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചു നടൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭദ്രൻ സാറിന്റെ വെള്ളിത്തിര എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് വിനായകനെ പരിചയപ്പെടുന്നത്. അത് വിനായകന്റെ ആദ്യത്തെ സിനിമയായിരുന്നു. അദ്ദേഹമാണ് അമൽ നീരദിനെ പരിചയപ്പെടുത്തുന്നത്. ബിഗ് ബിയിൽ ഒരു വേഷത്തിനു വേണ്ടിയാണ് വിളിച്ചത്. പക്ഷേ ആ വേഷം ലഭിച്ചില്ല. പിന്നീട് അൻവറിൽ അഭിനയിച്ചു. അവിടെ നിന്ന് ഇയ്യോബിന്റെ പുസ്തകത്തിലെത്തിയത് അവിടെ വച്ച് ചെമ്പൻ വിനോദിനെ പരിചയപ്പെട്ടു. ആ വഴി ഡബിൾ ബാരലിലെത്തി. പിന്നീട് ജോജിയിലേക്ക്. എന്റെ നമ്പർ ഒന്നും ആരുടെയും കയ്യിൽ ഇല്ലല്ലോ. അങ്ങോട്ട് ബന്ധപ്പെട്ടാലേ എന്തെങ്കിലും നടക്കൂവെന്നും നടൻ പറയുന്നു..

അഭിനന്ദനങ്ങൾ കൂടുതൽ കിട്ടിയത് ജോജിയ്ക്കാണെങ്കിലു താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം തൊരപ്പൻ തന്നെയാണ്.
തന്റെ ആദ്യത്തെ കഥാപാത്രമാണിത്. അതിനാൽ തന്നെ തൊരപ്പൻ മനസിൽ മായാതെ നിൽക്കുമെന്നും നടൻ പറഞ്ഞു. തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. അമസോൺ പ്രൈമിലൂടെയാണ് ചിത്രം പുറത്ത് വന്നത്. ശ്യാം പുഷ്കരനാണ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഫഹദിനോടൊപ്പം, ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











