'സഹോദരങ്ങളിൽ ഒരാൾ എനിക്ക് സ്ലോ പോയിസൺ തന്നത് കിഡ്നിയെ ബാധിച്ചു, അച്ഛന് നാല് ഭാര്യമാരാണ്'; നടൻ പൊന്നമ്പലം!
ചിരഞ്ജീവി സാർ ചെയ്ത് തന്നെ സഹായം മറക്കാനാവില്ല. അദ്ദേഹം എനിക്ക് വേണ്ടി 45 ലക്ഷം രൂപയോളം ചിലവ് ചെയ്തു. രാംചരണിന്റെ ഭാര്യ നേരിട്ട് വന്ന് സംസാരിച്ചിരുന്നു
മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ നിരവധി വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് പൊന്നമ്പലം. രജനികാന്ത്, കമൽ ഹാസൻ, വിജയകാന്ത്, അർജുൻ, മോഹൻലാൽ തുടങ്ങി നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിട്ടിട്ടുണ്ട് താരം.
എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി വൃക്ക സംബന്ധമായ അസുഖത്താൽ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. ശേഷം അദ്ദേഹം അടുത്തിടെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കി. ബന്ധുവും ഷോർട്ട്ഫിലിം സംവിധായകനുമായ ജഗന്നാഥനാണ് പൊന്നമ്പലത്തിന് വൃക്ക നൽകിയത്.

ഫെബ്രുവരി ആറിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഫെബ്രുവരി പത്തിനാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. നേരത്തെ ശസ്ത്രക്രിയക്കുള്ള പണം സമാഹരിക്കുന്നതിനായി സഹപ്രവർത്തകരടക്കമുള്ളവരോട് പൊന്നമ്പലം അഭ്യർത്ഥിച്ചിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ് അദ്ദേഹം. ശസ്ത്രക്രിയയ്ക്ക് സഹായിച്ചവർക്കും പിന്തുണച്ചവർക്കും പൊന്നമ്പലം നന്ദി അറിയിച്ചിരുന്നു. അസുഖങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം 20ലേറെ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ഈയിടെ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് സഹായവുമായി നടന്മാരായ കമൽഹാസൻ, ചിരഞ്ജീവി, ശരത്കുമാർ, ധനുഷ്, അർജുൻ, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകൻ കെ.എസ്. രവികുമാർ എന്നിവർ എത്തിയിരുന്നു. സ്റ്റണ്ട്മാനായാണ് സിനിമയിൽ പൊന്നമ്പലത്തിന്റെ അരങ്ങേറ്റം. 1988ൽ കലിയുഗം എന്ന ചിത്രത്തിലൂടെ നടനായി തുടക്കം കുറിച്ചു.
നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നാട്ടാമൈ എന്ന തമിഴ് ചിത്രത്തിലെ വില്ലൻ വേഷമാണ് കരിയറിലെ വഴിത്തിരിവ്. മലയാളത്തിൽ ആട് 2 എന്ന ചിത്രത്തിലെ ഹോട്ടലുടമയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ കയ്പേറിയ ചില അനുഭവങ്ങളെ കുറിച്ച് പൊന്നമ്പലം വെളിപ്പെടുത്തിയിരിക്കുകയാണ്.
2021ൽ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ താൻ പലവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊന്നമ്പലം പറഞ്ഞിരുന്നു. ചികിത്സിക്കാൻ പണം കണ്ടെത്താൻ സാധിക്കാത്തതിനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് നടൻ പറഞ്ഞത്.
ഇപ്പോഴിത വീണ്ടും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തിൽ നിന്നും നേരിട്ട അനുഭവങ്ങൾ പൊന്നമ്പലം വ്യക്തമാക്കിയത്. 'അജിത്ത്, വിജയ്, വിക്രം ഇവരൊന്നും എന്നെ വിളിച്ച് അന്വേഷിച്ചില്ല. അജിത്തിനെ സ്വന്തം സഹോദരനെപ്പോലെയാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ പണം തരണം എന്നല്ല അദ്ദേഹം വിളിച്ച് സുഖം അന്വേഷിക്കുമെന്ന് കരുതിയിരുന്നു.'

'കുടിച്ചത് കൊണ്ടോ മറ്റ് ലഹരി മരുന്നുകൾ ഉപയോഗിച്ചത് കൊണ്ടോ അല്ല എന്റെ കിഡ്നി തകരാറിലായത്. പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത്. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. അങ്ങനെ ഒരിക്കൽ അദ്ദേഹം സ്ലോ പോയിസൺ ബിയറിൽ എനിക്ക് കലക്കി തന്നു.'
'അത് എന്റെ കിഡ്നിയെയാണ് സാരമായി ബാധിച്ചത്. അദ്ദേഹമാണ് എനിക്ക് ഇത് ചെയ്തെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ രസത്തിലും ഇതേ പോയിസൺ കലക്കി തന്നു. മാത്രമല്ല എന്റെ വീടിന് സമീപം കൂടോത്രം ചെയ്യുന്നത് പോലെ എന്തൊക്കയോ ചെയ്യുന്നത് കണ്ടു.'
'അന്ന് എനിക്കൊപ്പം പ്രവർത്തിച്ചവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതെല്ലാം പുറത്ത് വന്നത്. ഞാൻ നന്നായി ജീവിക്കുന്നുവെന്നതിന്റെ അസൂയ കൊണ്ട് കൂടിയാണ് ഇതെല്ലാം ചെയ്തത്. ഞാൻ ചെറുപ്പം മുതൽ പണം സമ്പാദിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ചിരഞ്ജീവി സാർ ചെയ്ത് തന്നെ സഹായം മറക്കാനാവില്ല.'
'അദ്ദേഹം എനിക്ക് വേണ്ടി 45 ലക്ഷം രൂപയോളം ചിലവ് ചെയ്തു. രാംചരണിന്റെ ഭാര്യ നേരിട്ട് വന്ന് സംസാരിച്ചിരുന്നു. അതുപോലെയാണ് ധനുഷും അദ്ദേഹത്തോട് രോഗത്തെ കുറിച്ച് ഫോണിൽ പറഞ്ഞുകൊണ്ടിരിക്കെ കാഷ് എനിക്ക് ക്രഡിറ്റ് ചെയ്ത് തന്നു. അതൊന്നും മറക്കാനാവില്ല. ശരത് കുമാർ സാറും ഒരുപാട് സഹായിച്ചു' പൊന്നമ്പലം പറഞ്ഞു.


Click it and Unblock the Notifications