'ഞങ്ങൾക്കെന്താണ് കുറവെന്ന് ബേസിലിനോട് ചോദിച്ചിരുന്നു, അടിച്ചതിന് ക്ഷമ ചോദിച്ചപ്പോഴുള്ള പ്രതികരണം ഞെട്ടിച്ചു'
സഹനടിയായും ഹാസ്യതാരമായും ഇടയ്ക്ക് നെഗറ്റീവ് റോളുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് പൊന്നമ്മ ബാബു. മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തിന് സിനിമയിലേക്കുള്ള വഴി തുറന്നത് നാടകങ്ങൾ തന്നെയാണ്. ഇതുവരെ അഞ്ഞൂറിന് അടുത്ത് സിനിമകൾ ചെയ്ത് കഴിഞ്ഞു. കഥപാത്രത്തിന്റെ വലിപ്പത്തിനല്ല ശ്രദ്ധിക്കപ്പെടുന്ന ഒരു സീനെങ്കിലും തനിക്കുണ്ടോയെന്ന് നോക്കിയാണ് പൊന്നമ്മ ബാബു സിനിമകൾ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെയാണത്രെ ഇപ്പോഴും ആളുകൾ ആവർത്തിച്ച് കണ്ട് ആസ്വദിക്കുന്ന കോമഡി സീനുകൾ തനിക്ക് ലഭിച്ചതെന്നും പൊന്നമ്മ ബാബു പറയുന്നു.
റിയലിസ്റ്റിക്ക് ന്യൂജനറേഷൻ ചിത്രങ്ങളുടെ കടന്നുവരവോടെ അച്ഛൻ, അമ്മ, മുത്തച്ഛൻ, അമ്മാവൻ തുടങ്ങിയ കഥാപാത്രങ്ങൾ ഇല്ലാതെയായിയെന്നും അതുകൊണ്ട് തന്നെ തങ്ങളെപോലുള്ള മുതിർന്ന അഭിനേതാക്കൾക്ക് അവസരം കുറഞ്ഞതായും അമ്മ വേഷങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്യാറുണ്ടായിരുന്ന അഭിനേതാക്കൾ മിക്കവരും പരാതിപ്പെടാറുണ്ട്.

ഇപ്പോഴിതാ ന്യൂജനറേഷൻ സിനിമകളിൽ വേഷം കിട്ടുന്നില്ലെന്ന പരാതിയോട് തനിക്കുള്ള നിലപാട് എന്താണെന്ന് പൊന്നമ്മ ബാബു വെളിപ്പെടുത്തി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. യുവ സംവിധായകനും നടനുമായ ബേസിൽ ജോസഫിനോട് ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ സംസാരിച്ചിരുന്നുവെന്നും പൊന്നമ്മ ബാബു വെളിപ്പെടുത്തി. ഇപ്പോൾ കൂടുതലും പുതുമുഖ സംവിധായകരാണല്ലോ സിനിമകൾ ചെയ്യുന്നത്.
പെട്ടെന്ന് അവർ നമ്മളുടെ മുഖം ഓർക്കില്ല. അതുകൊണ്ടായിരിക്കാം അവർ സിനിമകൾ ചെയ്യാൻ ഞങ്ങളെപ്പോലുള്ളവരെ വിളിക്കാത്തത്. അവർ അത് വിട്ടുപോകും. അതിനെ അവരെ കുറ്റം പറയാൻ പറ്റില്ല. ഞാനാദ്യം വിചാരിച്ചത് അവർ മനപൂർവം ഞങ്ങളെ വിളിക്കാത്തതെന്നായിരുന്നു. അവരുടെ മനസിൽ ഞങ്ങൾ എത്തിയിട്ടില്ല.
ഞാൻ ഒരു ദിവസം ബേസിലിനെ വിളിച്ച് ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് നമ്മളെപ്പോലുള്ള ആളുകളെ വിളിക്കാത്തത്... ഞങ്ങൾക്ക് എന്താണ് ഒരു കുറവെന്ന്. പലപ്പോഴും ഓർക്കാത്തതാണെന്നാണ് ബേസിൽ മറുപടി പറഞ്ഞത്. അപ്പോൾ നമ്മൾ ചെയ്യേണ്ടത് ന്യൂജനറേഷൻ സിനിമകളിലൂടെ എത്താൻ ശ്രമിക്കണമെന്നതാണെന്നും പൊന്നമ്മ ബാബു പറഞ്ഞു. സിനിമയിൽ നിരവധി താരങ്ങളുടെ ഭാര്യ വേഷം ചെയ്തിട്ടുണ്ടെങ്കിലും ജഗതി ശ്രീകുമാറുമായുള്ള പൊന്നമ്മയുടെ കെമിസ്ട്രിയാണ് ഏറ്റവും കൂടുതൽ കയ്യടി നേടിയിട്ടുള്ളത്.
ജഗതിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങളും താരം പങ്കുവെച്ചു. മയിലാട്ടം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് ജഗതി ശ്രീകുമാറിന്റെ ഭാര്യയായിട്ട് അഭിനയിക്കുന്നത്. അതിലെ ഒരു സീൻ മറക്കാൻ പറ്റില്ല. ജഗതിച്ചേട്ടനെ വാഴക്കുലയുപയോഗിച്ച് അടിക്കുന്ന ഒരു സീനുണ്ട്. അത് യഥാർത്ഥത്തിൽ ചെയ്തതാണ്.

ഇന്നത്തെ പോലുളള സാങ്കേതിക വിദ്യകളൊന്നും അപ്പോഴുണ്ടായിരുന്നില്ല. മാത്രവുമല്ല ആ സമയത്ത് ജഗതിച്ചേട്ടന് നല്ല തിരക്കായിരുന്നു. പല സീനുകൾ ചെയ്യാനായി അദ്ദേഹത്തിനായി ഞങ്ങൾ കാത്തിരിക്കാറുണ്ടായിരുന്നു. ആ സീനെടുത്തപ്പോൾ ഞാൻ ജഗതിച്ചേട്ടനെ നന്നായി അടിച്ചു. സീൻ കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിനോട് സോറി പറഞ്ഞു. ആ സീൻ പൊന്നമ്മ കൊണ്ടുപോയെന്നാണ് ജഗതിച്ചേട്ടൻ അന്ന് പറഞ്ഞത്.
യാതൊരു ഈഗോയും ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹം. കൂടെ അഭിനയിക്കുന്നവർ തന്നെക്കാളും നന്നായി അഭിനയിക്കണമെന്ന ചിന്തയുളള വ്യക്തിയാണ് ജഗതിച്ചേട്ടനെന്നും പൊന്നമ്മ ബാബു കൂട്ടിച്ചേർത്തു. ആലുപ്പഴക്കാരൻ ബാബുവാണ് പൊന്നമ്മയുടെ ഭർത്താവ്. നാടകത്തിൽ സജീവമായിരുന്ന കാലത്താണ് പൊന്നമ്മയുടെ ജീവിതത്തിലേക്ക് ബാബു വന്നത്. ഭർത്താവിനെ കുറിച്ച് എപ്പോഴും വാചാലയാകാറുള്ള പൊന്നമ്മ ഭർത്താവിന് പാചകത്തിലുള്ള കഴിവിനെ കുറിച്ചും വെളിപ്പെടുത്തി.
താനും ഭർത്താവും നന്നായി പാചകം ചെയ്യുന്നതിനാൽ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുന്നത് വിരളമാണെന്നും പൊന്നമ്മ പറയുന്നു. ഞങ്ങൾ കുടുംബത്തോടെ പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് വളരെ ചുരുക്കമാണ്. എല്ലാവരും ഒത്തുകൂടുമ്പോൾ ഞങ്ങൾ തന്നെയാണ് ഭക്ഷണം ഉണ്ടാക്കാറുള്ളത്.
പപ്പ (ഭർത്താവ്) ചൈനീസ് അടക്കം എല്ലാ വിഭവങ്ങളും അസാധ്യമായി ഉണ്ടാക്കും. എന്താണ് വേണ്ടതെന്ന് തലേ ദിവസം തന്നെ പിള്ളേർ പറയും. ഞാൻ ഉറക്കം എഴുന്നേൽക്കുമ്പോഴേക്കും പപ്പ അടുക്കളയിൽ എല്ലാം റെഡിയാക്കിയിരിക്കുമെന്നും പൊന്നമ്മ ബാബു പറയുന്നു.


Click it and Unblock the Notifications











