മകളെ നഷ്ടപ്പെട്ട വേദനയിലാണ് സുരേഷ് ഗോപി ആ സിനിമ ചെയ്തത്; ആകെ തകർന്ന അവസ്ഥ; നിർമാതാവ്
മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാകുന്ന സുരേഷ് ഗോപിയെ പ്രേക്ഷകർ സ്വീകരിക്കുന്നു. മേം ഹൂ മൂസ എന്ന സിനിമയാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ റിലീസ്. സുരേഷ് ഗോപിക്ക് അത്ര പരിചിതമല്ലാത്ത കോമഡി ചായ്വുള്ള കഥാപാത്രമാണ് ഈ സിനിമയിലെ നായകൻ.
ഇടവേളയ്ക്ക് ശേഷം പാപ്പൻ, കാവൽ, മേ ഹൂ മൂസ തുടങ്ങിയവ ആണ് സുരേഷ് ഗോപി അഭിനയിച്ച സിനിമകൾ. ജോഷി സംവിധാനം ചെയ്ത പാപ്പന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഈ സിനിമയിൽ ഒരു വേഷം ചെയ്തിരുന്നു.

രാഷ്ട്രീയ വിവാദങ്ങളിൽപെടുകയും സിനിമകളിൽ നിന്ന് ഏറെ നാൾ മാറി നിൽക്കുകയും ചെയ്തപ്പോഴും സുരേഷ് ഗോപിയുടെ സ്ഥാനം മലയാള സിനിമയിൽ അതുപോലെ നിലനിന്നു. പഴയ മാസ് ശൈലിയിലുള്ള വേഷങ്ങളിൽ നടനെ തുടരെ ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
വ്യക്തി ജീവിതത്തിൽ വളരെ വൈകാരികമായി സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന നടനാണ് സുരേഷ് ഗോപി. നടന്റെ ജീവിതത്തെ പിടിച്ചുലച്ച സംഭവം ആയിരുന്നു മകൾ ലക്ഷ്മിയുടെ മരണം.

സുരേഷ് ഗോപിയുടെയും ഭാര്യ രാധികയുടെയും ആദ്യത്തെ കുഞ്ഞായിരുന്നു ലക്ഷ്മി. ഒന്നര വയസ്സുള്ളപ്പോഴാണ് മകൾ വാഹനാപടകത്തിൽ മരിക്കുന്നത്. 1992 ജൂൺ മാസത്തിലാണ് സംഭവം നടന്നത്. ഒരു വിവാഹം കഴിഞ്ഞ് തിരിച്ച് വരികെയാണ് രാധികയും കുഞ്ഞും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. മകളുടെ മരണ ശേഷം നടൻ ആകെ തളർന്നിരുന്നു.
ഇക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് നിർമാതാവ് സേവി മനോ മാത്യു. പൊന്നാരംതോട്ടത്തെ രാജാവ് എന്ന സിനിമയിലാണ് സുരേഷ് ഗോപി ആ കാലത്ത് അഭിനയിച്ചത്. പ്രധാന വേഷം ആയിരുന്നില്ല. ജഗദീഷും ഉർവശിയും ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ.

'മകൾ മരിച്ച് സുരേഷ്ഗോപി വിഷമിച്ചിരിക്കുന്ന സമയമായിരുന്നു അത്. ആകെപ്പാടെ വല്ലാത്തൊരു സാഹചര്യത്തിലായിരുന്നു പുള്ളി. കുറച്ച് ആൾക്കാരുടെ ഇടയിൽ വരുമ്പോൾ തന്നെ സങ്കടമൊക്കെ മാറുമല്ലോ എന്ന് പറഞ്ഞാണ് സുരേഷേട്ടന് ഈ വേഷം കൊടുക്കുന്നത്. സംസാരിച്ചപ്പോൾ പുള്ളിക്ക് താൽപര്യമില്ല എന്നാണ് ആദ്യം പറഞ്ഞത്'

പിന്നീട് സിനിമ ചെയ്യുകയായിരുന്നെന്നും സേവി മനോ മാത്യു പറഞ്ഞു. ഇദ്ദേഹവും രഞ്ജിത്തും കൂടി അന്ന് രജപുത്ര റിലീസ് എന്ന ഡിസ്ട്രിബ്യൂഷൻ കമ്പനി തുടങ്ങിയിരുന്നു. അതിലെ ആദ്യ സിനിമയായിരുന്നു പൊന്നാരംതോട്ടത്തെ രാജാവ്. പക്ഷെ പടം ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ബാബറി മസ്ജിദ് പൊളിച്ചു. ഒരാഴ്ച അടുപ്പിച്ച് ബന്ദും ഹർത്താലുമൊക്കെ വന്നു. പടം ഓടാത്ത അവസ്ഥയിലെത്തി. സിനിമ ഭയങ്കര സാമ്പത്തിക നഷ്ടമുണ്ടാക്കി. കമ്പനി പൂട്ടേണ്ടി വന്നെന്നും സേവി മനോ മാത്യു പറഞ്ഞു.


Click it and Unblock the Notifications