ഇത്രയും രൂപ കൊണ്ട് നീ കുടുംബം നടത്തണം; വിവാഹ സമയത്ത് ശരണ്യയോട് പറഞ്ഞത്; നടിയെക്കുറിച്ച് ഭർത്താവ്
തെന്നിന്ത്യയിലെ പ്രിയ താര ദമ്പതികളാണ് നടി ശരണ്യ പൊൻവണ്ണനും ഭർത്താവ് പൊൻവണ്ണനും. സന്തോഷകരമായി കുടുംബ ജീവിതം നയിക്കുന്ന ഇരുവരും 1995 ലാണ് വിവാഹിതരായത്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്ത ശരണ്യ പിന്നീട് തിരിച്ചെത്തി. സഹ നടി വേഷങ്ങളാണ് ശരണ്യ പിന്നീട് കൂടുതലും ചെയ്തത്. രണ്ട് മതത്തിൽ പെട്ടവരാണെങ്കിലും ഇതൊന്നും ഇവരുടെ ജീവിതത്തെ ബാധിച്ചില്ല. രണ്ട് പെൺമക്കളാണ് ദമ്പതികൾക്കുള്ളത്. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പൊൻവണ്ണൻ.
ശരണ്യ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനെക്കുറിച്ചാണ് പൊൻവണ്ണൻ മനസ് തുറന്നത്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഭാരതി രാജ സാറുടെ കറുത്തമ്മ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിൽ സഹ സംവിധായകനുമായിരുന്നു.അന്ന് തങ്ങൾക്കിടയിൽ സൗഹൃദം മാത്രമായിരുന്നു. പിന്നീട് അടുത്ത സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ കൂടുതൽ പരിചയമായെന്ന് പൊൻവണ്ണൻ പറയുന്നു.

വിവാഹപ്രായമായപ്പോൾ എന്റെ ചെന്നെെ ജീവിതവും ഭാവിയുമൊക്കെ നോക്കിയപ്പോൾ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടി എന്റെ ജീവിതത്തിന് ശരിയാവില്ലെന്ന് തോന്നി. ചെന്നെെയിൽ ജീവിക്കുന്ന ആരെങ്കിലും ഉണ്ടോയെന്ന് നോക്കി. ഇഷ്ടപ്പെട്ട ആരെയും കണ്ടില്ല. എനിക്ക് അധികം സൗഹൃദങ്ങൾ സിനിമയിലില്ല. വളരെ അടുത്തിടപഴകിയ ശരണ്യയോട് താൻ വിവാഹക്കാര്യം ചോദിച്ചു. അവളുടെ അച്ഛനും എന്റെ അച്ഛനുമെല്ലാം ആലോചിച്ച് വിവാഹം നടത്തുകയായിരുന്നെന്നും പൊൻവണ്ണൻ വ്യക്തമാക്കി.
ആർട്ടിസ്റ്റായിരിക്കുമ്പോൾ ഞങ്ങൾ ഒരു പരിധിക്കപ്പുറം സംസാരിച്ചിരുന്നില്ല. സെറ്റിൽ ഞാൻ ദേഷ്യക്കാരനായിരുന്നു. വർക്ക് മാത്രമായിരുന്നു ചിന്തയെന്നും സംവിധായകൻ പറയുന്നു. വിവാഹ സമയത്ത് തീരുമാനിച്ച പ്ലാനിംഗിനെക്കുറിച്ചും പൊൻവണ്ണൻ സംസാരിച്ചു. മാസം പത്തായിരം രൂപ എന്നെക്കൊണ്ട് സമ്പാദിക്കാൻ പറ്റും. ഈ പത്തായിരം രൂപ ഒരു വർഷത്തേക്ക് ബാങ്കിലിടും. 1,20000 രൂപയുണ്ടാകും. പാസ് ബുക്ക് നിന്റെ കൈയിൽ തരും. മാസം പത്തായിരം രൂപയ്ക്ക് നീ കുടുംബം നടത്തണം. ഇതായിരുന്നു എന്റെ നിബന്ധന.

നിന്റെ കുടുംബത്തിൽ നിന്നും എന്റെ കുടുംബത്തിൽ നിന്നും ഒന്നും വേണ്ട, ഈ പത്തായിരം രൂപയ്ക്ക് കുടുംബം നടത്തണമെന്ന് ഞാൻ പറഞ്ഞു. ഞാനിത് പറഞ്ഞെങ്കിലും അപ്പുറം നിൽക്കുന്നയാൾ അത് മനസിലാക്കി ചെയ്യേണ്ടതുണ്ട്. അവൾ ആർട്ടിസ്റ്റാണ്. എന്ത് തരത്തിലുള്ള ജീവിതമാണ് അവൾ നയിക്കുന്നതെന്നോ ആഗ്രഹിക്കുന്നതെന്നോ അറിയില്ല. പക്ഷെ താൻ പറഞ്ഞത് സ്വീകരിച്ച് പതിനായിരം രൂപയ്ക്ക് ശരണ്യ അക്കാലത്ത് കുടുംബം നടത്തിയെന്നും പൊൻവണ്ണൻ ഓർത്തു.
ഭർത്താവിനെക്കുറിച്ച് നേരത്തെ ശരണ്യയും സംസാരിച്ചിട്ടുണ്ട്. താനും ഭർത്താവും എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണെന്ന് ശരണ്യ അന്ന് വ്യക്തമാക്കി. എല്ലാ ആരാധനാലയങ്ങളിലും പോകും. പൂജാ മുറിയിൽ എല്ലാ ദൈവങ്ങളുടെ ഫോട്ടോയുമുണ്ട്. പൂജാ മുറിയിലെ ജീസസിന്റെ ചിത്രം ഭർത്താവ് പെയിന്റ് ചെയ്തതാണ്. അദ്ദേഹം ഹിന്ദുവാണെങ്കിലും എന്നെക്കാൾ ബൈബിൾ വായിച്ചിട്ടുണ്ട്. വളരെ നല്ല വ്യക്തിയാണ്. ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയത് തന്റെ ഭാഗ്യമാണെന്നും ശരണ്യ പൊൻവണ്ണൻ അന്ന് വ്യക്തമാക്കി. അമ്മ വേഷങ്ങളിലാണ് ശരണ്യയെ ഇന്ന് കൂടുതലും കാണാറുള്ളത്.


Click it and Unblock the Notifications











