നിങ്ങളൊക്കെ കെ.ബി ഗണേഷ് കുമാർ മന്ത്രിയുടെ ആളല്ലേയെന്ന് പറഞ്ഞ് മമ്മൂക്ക ദേഷ്യപ്പെട്ടു; പൂജപ്പുര രാധാകൃഷ്ണൻ
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ സിനിമയിലും സീരിയലിലും ചെയ്തിട്ടുള്ള നടനാണ് പൂജപ്പുര രാധാകൃഷ്ണൻ. കൂടാതെ നടന്‍ കെ.ബി ഗണേഷ് കുമാറിന്റെ സ്റ്റാഫില്‍ ഒരാളായിരുന്നു രാധാകൃഷ്ണന്‍. മലയാളത്തിലെ താര സംഘടനയായ അമ്മയിലും സജീവ പ്രവർത്തകനാണ് പൂജപ്പുര രാധാകൃഷ്ണൻ. ന്യൂജെൻ സിനിമകളുടെ വരവോടെ രാധാകൃഷ്ണനെ വളരെ വിരളമായി മാത്രമെ സിനിമകളിൽ കാണാറുള്ളു. അവസരങ്ങൾ ലഭിക്കുന്നത് കുറഞ്ഞുവെന്ന് രാധാകൃഷ്ണൻ തന്നെ പലപ്പോഴായി പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി താനുമായി ഒരിക്കൽ പിണങ്ങാനിടയായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.
മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൂജപ്പുര രാധാകൃഷ്ണൻ. അദ്ദേഹം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകാതിരുന്നതാണ് താൻ മമ്മൂട്ടിയുടെ വിരോധനത്തിന് പാത്രമാകാൻ കാരണമായതെന്ന് രാധാകൃഷ്ണൻ പറയുന്നു. ആരെയും മുഴുപ്പിക്കാതെയും ആരുടെ വിരോധത്തിന് അടിമപ്പെടാതെയും ഇരുന്നാൽ എല്ലാവരുമായും സൗഹൃദം നിലനിർത്തിക്കൊണ്ട് പോകാം.

മമ്മൂക്കയുമായി ഒരിക്കൽ ഒരു ചെറിയ വിരോധം ഉണ്ടായിരുന്നു. മമ്മൂക്ക എന്നല്ല ആരായാലും കാര്യം കാര്യം പോലെ പറഞ്ഞാലെ പറ്റൂ. 2012ൽ തന്റെ ഒപ്പം ആദ്യ കാലങ്ങളിൽ അഭിനയിച്ചവർക്ക് മമ്മൂട്ടി ഒരു സൽക്കാരവും ആദരിക്കലും തിരുവനന്തപുരത്ത് നടത്തിയിരുന്നു. ടി.എസ് സുരേഷ് ബാബു വഴിയാണ് എനിക്ക് ക്ഷണം വന്നത്. സത്യമാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് വിളിച്ച ആളുകളുടെ പേര് അടക്കം ഞാൻ പറയുന്നത്. സത്യം സത്യം പോലെ പറയുക എന്നതാണല്ലോ.
പരിപാടിയിൽ പങ്കെടുക്കാൻ പോകാൻ ഞാൻ തയ്യാറായി ഇരിക്കുന്ന സമയത്ത് കഷ്ടകാലത്തിന് ആ ദിവസം ഒരു സീരിയൽ വന്നു. ഗംഭരമായി ആ സീരിയൽ ചെയ്ത് കൊണ്ടിരിക്കുകയാണ്. അതിലെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു. സംവിധായകനോട് ഉച്ചയ്ക്ക് മമ്മൂട്ടിയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോണമെന്ന് പറഞ്ഞ് അനുവാദവും വാങ്ങിയിരുന്നു. പക്ഷെ സീരിയൽ ഷൂട്ട് നീണ്ടുപോയി. ആ സമയത്ത് മമ്മൂക്കയും കെ.ബി ഗണേഷ് കുമാറും ഭയങ്കര സ്നേഹമാണെങ്കിലും ഇടയ്ക്ക് രണ്ടുപേർക്കും ഇടയിൽ ഇഗോ വരും.
ഞാൻ കെ.ബി ഗണേഷ് കുമാറിന്റെ കൂടെയാണെന്നത് മമ്മൂക്കയ്ക്കും അറിയാം. സീരിയൽ ഷൂട്ട് പാതി വഴിക്കിട്ട് ഞാൻ പോയാൽ വൻ നഷ്ടം വരും. കാരണം ചിത്രഞ്ജലിയിലാണ് ഷൂട്ട് നടക്കുന്നത്. അതുകൊണ്ട് തന്നെ മമ്മൂക്കയുടെ പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. മാത്രമല്ല ഗണേഷ് കുമാർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞ് വിളിച്ചിട്ടുമുണ്ടായിരുന്നു. മനപൂർവം മമ്മൂക്കയുടെ പരിപാടി ഞാൻ ഒഴിവാക്കിയിട്ടില്ല. ഞാൻ വന്നില്ലെന്നത് മമ്മൂക്ക നോട്ട് ചെയ്ത് വെച്ചിരുന്നു.
പിന്നീട് അമ്മയുടെ മീറ്റിങിൽ വെച്ച് മമ്മൂക്ക എന്നെ കണ്ടു. മുഖം വീർപ്പിച്ച് ദേഷ്യത്തിലായിരുന്നു അദ്ദേഹം. ഞാൻ തൊഴുതു. പക്ഷെ അദ്ദേഹം മൈന്റ് ചെയ്തില്ല. ഞാൻ വിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് മനസിലാക്കി കൊടുക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങളൊക്കെ വലിയ ആളുകളാണ്. കെ.ബി ഗണേഷ് കുമാർ മന്ത്രിയുടെ ആളുകളല്ലേ. വാക്ക് പറഞ്ഞാൽ പാലിക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ... എന്നിങ്ങനെ ഒരുപാടെല്ലാം അദ്ദേഹം എന്നോട് പറഞ്ഞു.

ആൾക്കാരുടെ മുമ്പിൽ വെച്ചാണ് പറഞ്ഞത്. അല്ലാതെ ഒളിച്ച് പറയുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ല. ക്ഷമിക്കണം മനപൂർവമല്ലെന്ന് ഞാനും പറഞ്ഞു. പക്ഷെ അദ്ദേഹം പൂർണമായും ക്ഷമിച്ചിരുന്നില്ല. മുഖം കണ്ടാൽ അറിയാം എന്നാണ് സംഭവം വിവരിച്ച് പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞത്. മമ്മൂട്ടിക്ക് തന്നെ ഇഷ്ടമല്ലെന്ന് ഗണേഷ് കുമാര്‍ തന്നെ ഒരു വർഷം മുമ്പ് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധകനാണ്. പക്ഷെ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല.
അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു നടന്‍ എന്ന നിലയില്‍ റോള്‍ മോഡലായി കണ്ടിട്ടുള്ള ഒരാളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വര്‍ഷമായി. അവസാനമായി അഭിനയിച്ചത് കിങ് സിനിമയിലായിരുന്നു. എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല. ഇത് പുള്ളിയോട് സംസാരിച്ചിട്ടില്ല. അത് സംസാരിക്കേണ്ട കാര്യമില്ല. അമ്മയുടെ മീറ്റിങ്ങിനിടെ മമ്മൂക്കയെ കാണാറുണ്ട്. വളരെ ലോഹ്യമാണ്. കാണുമ്പോള്‍ സംസാരിക്കും. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷെ അദ്ദേഹത്തിന് എന്നോട് എന്തുകൊണ്ടോ ഇഷ്ടമല്ല.
ഞാന്‍ അദ്ദേഹത്തെ ആരാധിച്ചയാളാണ്. കോളജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് മമ്മൂക്കയെ ആദ്യമായി കണ്ടത്. അന്ന് അദ്ദേഹത്തിന് 36 വയസായിരുന്നു. അന്ന് മുതൽക്കെ വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞാൻ സംസാരിച്ചിട്ടുളളത്. ഇപ്പോഴും മമ്മൂക്കയ്‌ക്ക് എന്നോട് വിരോധമാണ്. അദ്ദേഹത്തിന് എന്നെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കാൻ സാധിക്കാത്തതെന്നുമാണ് ഗണേഷ് കുമാർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള മമ്മൂട്ടിയും ഗണേഷ് കുമാറും സൗഹൃദത്തിൽ അല്ലെന്നത് പ്രേക്ഷകർക്കും കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
പൊതുവെ വർഷങ്ങളായി ഒപ്പം ഉള്ളവരോടും പുതിയ താരങ്ങളോടും പോലും അവരിൽ ഒരാളായി സൗഹൃദ സംഭാഷണം നടത്തുകയും സ്നേഹം പങ്കിടുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിലെ നടനേക്കാൾ മമ്മൂട്ടി എന്ന മനുഷ്യനെ സ്നേഹിക്കുന്നവരാണ് മലയാളത്തിൽ ഏറെയും. ഇപ്പോൾ താരം ചില ശാരീരിക പ്രശ്നങ്ങൾ മൂലം വിശ്രമത്തിലാണ്. അതേസമയം നടന് കാൻസറാണെന്ന രീതിയിലൊക്കെ അടുത്തിടെ ചില ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം വ്യാജ വാർത്തകളാണെന്ന് നടനുമായി അടുപ്പമുള്ള വൃത്തങ്ങൾ തന്നെ അറിയിച്ചു.
മമ്മൂട്ടിയെ കുറിച്ച് മാത്രമല്ല അപരൻ സിനിമയിലേക്ക് ജയറാം എത്തിയതിന് പിന്നിലെ കഥയും പുതിയ അഭിമുഖത്തിൽ പൂജപ്പുര രാധാകൃഷ്ണൻ വിവരിച്ചു. മലയാറ്റൂർ രാമകൃഷ്ണൻ സാറിന്റെ ബന്ധുവായിരുന്നു ജയറാം. അദ്ദേഹമാണ് പത്മരാജൻ സാറിനോട് ജയറാമിന്റെ കാര്യം പറഞ്ഞത്. അങ്ങനെയാണ് ജയറാം പത്മരാജൻ സാറിനെ കാണാൻ വരുന്നത്. അക്കാലത്ത് ജയറാം മിമിക്രി താരമായിരുന്നു. ജയറാമിന്റെ മിമിക്രി കണ്ടശേഷമാണ് അപരനിലേക്ക് കാസ്റ്റ് ചെയ്തത്. അപരനിലെ നായക വേഷം മോഹൻലാലിന് വേണ്ടി വെച്ചതായിരുന്നു. പക്ഷെ മോഹൻലാലിന് അഭിനയിക്കാൻ പറ്റിയില്ല.
കാരണം അപരനിൽ ഡബിൾ റോൾ ചെയ്യേണ്ടി വരും. മാത്രമല്ല ഒരുപാട് പേർക്ക് മോഹൻലാൽ ഡേറ്റ് കൊടുത്തിരിക്കുന്ന സമയവുമായിരുന്നു. അതുകൊണ്ടാണ് മറ്റൊരാളെ കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചതും ജയറാം ആ റോളിലേക്ക് വന്നതും. മോഹൻലാലിനെ അറിയിച്ചിട്ടാണ് പത്മരാജൻ സാർ മറ്റൊരാളെ അപരനിലേക്ക് കാസ്റ്റ് ചെയ്തത്. ഇരുവരും നല്ല കൂട്ടാണ്. മോഹൻലാലും മമ്മൂട്ടിയും ഭാഗ്യമുള്ള നടന്മാരാണ്.
ജയറാം മലയാളത്തിൽ അഭിനയിക്കുന്ന സമയത്ത് തമിഴിലേക്കും പോയിരുന്നു. ഇനി അദ്ദേഹം സിനിമകൾ ചെയ്താലും ആളുകൾ സ്വീകരിക്കുമെന്നുമാണ് പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞത്. ജയറാം കേന്ദ്രകഥാപാത്രമായി അവസാനം മലയാളത്തിൽ റിലീസ് ചെയ്ത സിനിമ ഓസ്‍ലറായിരുന്നു.
നല്ല തിരക്കഥകൾ വന്നാൽ മാത്രമെ ഇനി മലയാളത്തിൽ സിനിമകൾ ചെയ്യുന്നുള്ളുവെന്ന നിലപാടിലാണ് ജയറാം. അതേസമയം താരത്തിന് തെലുങ്കിലും തമിഴിലും കൈ നിറയെ സിനിമകളാണ്. നായക വേഷങ്ങളേക്കാൾ തമിഴിലും തെലുങ്കിലും സഹനടൻ റോളുകളാണ് ജയറാം ഏറെയും ചെയ്യുന്നത്. അപരൻ സിനിമയെ കുറിച്ച് എപ്പോഴും ജയറാം വാചാലനാകാറുണ്ട്. പത്മരാജനെ തന്റെ ഗുരുവായാണ് ജയറാം കാണുന്നതും ആരാധിക്കുന്നതും.


Click it and Unblock the Notifications











