ടൊവിനോയെ എത്രയോ പ്രാവശ്യം വിളിച്ചു; ഫോണെടുക്കുന്നില്ല; സഹായിക്കേണ്ടി വരുമെന്ന് കരുതിക്കാണും; പൂജപ്പുര രവി
മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് പൂജപ്പുര രവി. പ്രിയദർശൻ സിനിമകളിലാണ് കൂടുതലായും പൂജപ്പുര രവിയെ കണ്ടിരുന്നത്. സിനിമകളിൽ നിന്ന് നാളുകളായി മാറി നിൽക്കുകയാണ് ഇദ്ദേഹം. ടൊവിനോ തോമസ് നായകൻ ആയെത്തിയ ഗപ്പി ആണ് അവസാനം അഭിനയിച്ച സിനിമ.
ഇപ്പോഴിതാ ടൊവിനോയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും പൂജപ്പുര രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സീ മലയാളം ന്യൂസിനോടാണ് പ്രതികരണം.

'അവസാനം അഭിനയിക്കുന്നത് ഗപ്പി എന്ന സിനിമയിൽ ആണ്. സിനിമയിൽ ഇപ്പോൾ ഒരുപാട് പുരോഗതി വന്നു. നമുക്ക് കണ്ടാൽ മനസ്സിലാവുന്നു പോലുമില്ല. എന്ത് ഷോട്ട് എങ്ങനെ എടുത്ത് എന്ന് ഒരു പിടിയുമില്ല. പണ്ട് റിയൽ ആയി ഒരു ഡയലോഗ് പറയാൻ സംവിധായകർ സമ്മതിക്കില്ല'
'അഭിനയിക്ക് എന്ന് പറയും. അഭിനയിച്ച് അവസാനം അത് കുളമാവും. ഇപ്പോൾ അങ്ങനെ അല്ല, വളരെ നാച്വറൽ ആണ്. അന്ന് സ്വാഭാവികമായി ചെയ്തിരുന്നത് അടൂർ ഭവാനി ചേച്ചിയുൾപ്പെടെയുള്ളവരാണ്'

'ഗപ്പിക്ക് ശേഷം ഞാനെത്രയോ പ്രാവശ്യം ടൊവിനോയെ വിളിച്ചു. അവൻ എടുത്തിട്ട് പോലും ഇല്ല. കാരണം ഇവരുടെ വിചാരം നമ്മൾക്ക് പടവും പപ്പടവും ഇല്ലാതെ ഇരിക്കുകയാണല്ലോ'
'സഹായമഭ്യർത്ഥിച്ച് വിളിക്കുകയാണെന്ന് കരുതി എടുക്കാതിരിക്കുന്നവരും ഉണ്ട്. ഞാൻ ഇന്നുവരെ ആരോടും സഹായം അഭ്യർത്ഥിച്ചിട്ടില്ല. മേനക-സുരേഷിന്റെ ഒരുപാട് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അയാളെ പോലും വിളിച്ചാൽ എടുക്കാറില്ല. അവരുടെ ഒക്കെ വിചാരം ഇതാണ്'

പുതുതലമുറയിലെ നടൻമാരോട് പറയാനുള്ളതും പൂജപ്പുര രവി വ്യക്തമാക്കി. 'സംവിധായകരോട് മാക്സിമം സഹകരിക്കുക. പണ്ടൊക്കെ നസീർ സർ ചെയ്തിരുന്നത് അതാണ്. ആറ് മണി ഷൂട്ട് എന്ന് പറഞ്ഞാൽ അഞ്ചേ മുക്കാലിന് റെഡി ആയിരിക്കും'
'വണ്ടി വരേണ്ട താമസം, ചാടിക്കയറും. രാത്രി പത്ത് മണിക്ക് ഷെഡ്യൂൾ തീർന്നാലും രണ്ട് ഷോട്ട് കൂടെ ഉണ്ടെന്ന് പറഞ്ഞാൽ അതിനെന്താ എടുത്ത് പോവാം എന്ന് പറയും. ആ ഒരു മനോഭാവം വരണം. ഇത് നമ്മുടെ തൊഴിൽ ആണെന്നും ഈ തൊഴിൽ കൊണ്ടാണ് ജീവിക്കുന്നതെന്നും'

'അത് കൊണ്ടാണ് പത്ത് പേർ അറിയുന്നതെന്നുമുള്ള ബോധം എല്ലാവർക്കും ഉണ്ടായാൽ അവർക്ക് കൊള്ളാം. അന്നത്തെ എല്ലാവരുടെ കൂടെ അഭിനയിക്കാനും എനിക്ക് സാധിച്ചു. എന്തൊക്കെ പറഞ്ഞാലും ശരി, ഞാൻ വളരെ ബഹുമാനിക്കുന്ന നടൻ തിലകൻ ആണ്'
'കാരണം അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജും ഡയലോഗ് പ്രസന്റേഷനും ഭയങ്കര ഇഷ്ടമായിരുന്നു. ഇത്തിരി തലക്കനം അദ്ദേഹത്തിനുണ്ട്. അത് കാണും. അതിന് അർഹനാണ്. ഒന്നുമില്ലാത്തവർ ഇങ്ങനെ കാണിക്കുമ്പോഴാണ് നമുക്ക് അരോചകം ആയി തോന്നുന്നത്'

'തിരുവനന്തപരുരത്ത് നിന്ന് മറയൂരിലേക്ക് താമസം മാറുകയാണ് നടൻ. ഇതേക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. മോന്റെ കൂടെയും മരുമകളുടെ കൂടെയും ആയിരുന്നു താമസം. കംപ്ലീറ്റ് കാര്യങ്ങളും അവൻ നോക്കിക്കോളും. ഇപ്പോൾ അവൻ യുകെയിലേക്ക് പോവുകയാണ്'
'പിന്നെ ഞാൻ മാത്രമേ ഇവിടെ ഉള്ളൂ. നമ്മളെ നോക്കാൻ ആരെങ്കിലും വേണ്ടെ. 82 വയസ് ആയി. പൂജപ്പുര മറക്കാൻ പറ്റില്ല. എന്നെ പൂജപ്പുര രവി ആക്കുകയും പത്ത് പേരറിയുന്നവനാക്കുകയും ചെയ്തു. വിട്ട് പോവാൻ പ്രയാസമുണ്ട്. മറയൂരിൽ മകളുടെ വീട്ടിലേക്കാണ് താമസം മാറുന്നത്,' പൂജപ്പുര രവി പറഞ്ഞു.


Click it and Unblock the Notifications











