'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
ഒരിടവേളക്കുശേഷം വെള്ളിത്തിരയില്‍ വീണ്ടും സാന്നിധ്യം അറിയിച്ച പൂര്‍ണിമ ഇന്ദ്രജിത്ത് എക്കാലവും മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ്. വര്‍ണ്ണക്കാഴ്ച, ഭാവം, വല്യേട്ടന്‍, മേഘമല്‍ഹാര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ പൂര്‍ണിമ വേഷമിട്ടിട്ടുണ്ട്. നവ മാധ്യമങ്ങളിലും സജീവമായ താരമാണ് പൂര്‍ണിമ. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം പങ്കിടാന്‍ താല്‍പര്യപ്പെടുന്ന പൂര്‍ണിമയുടെ പോസ്റ്റുകളില്‍ കൂടുതലും ഇന്ദ്രജിത്തിനും മക്കള്‍ക്കുമൊപ്പമുള്ള വിശേഷങ്ങളായിരിക്കും. തന്‍റെ രണ്ടാം വരവിലും പ്രേക്ഷക ശ്രദ്ധ നേടാന്‍ താരത്തിന് കഴിഞ്ഞതും അതുകൊണ്ട് തന്നെയാണ്.
പൊതുവെ ഏതൊരു ഫീമെയിൽ സെലിബ്രിറ്റി സോഷ്യൽമീഡിയയിൽ ഫോട്ടോസ് ഇട്ടുകഴിഞ്ഞാലും പലരീതിയിലുള്ള നെഗറ്റീവ് കമന്റ്സ് വന്ന് കാണാറുണ്ട്. പക്ഷെ പൂർണിമയ്ക്ക് പ്രത്യേക ഫാൻബേസുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഫേസ്ബുക്കിലായാലും ഇൻസ്റ്റഗ്രാമിലായാലും അവരുടെ ആറ്റിറ്റ്യൂഡിനേയും ഡ്രസിങ്നേയും കുറിച്ചുള്ള നല്ല കമന്റ്സ് മാത്രമെ കണ്ടിട്ടുള്ളൂ.

നടി, അവതാരക എന്നതിലുപരി സക്സസ്ഫുള്ളായ ഒരു സംരംഭക കൂടിയാണ് ഇന്ന് പൂർണിമ. സിനിമകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ സെലക്ടീവായ പൂർണിമയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ഒരു കട്ടിൽ ഒരു മുറിയാണ്. സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ കിസ്മത്ത്, തൊട്ടപ്പൻ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറിയുടെ ട്രെയിലറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സജീവമായി പൂർണിമയുമുണ്ട്.
ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ കാതല്ക്ക് മര്യാദൈ എന്ന വിജയ് സിനിമയിൽ അഭിനയിച്ച അനുഭവങ്ങൾ പൂർണിമ പങ്കിട്ടു. ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ് കാതല്ക്ക് മര്യാദയിലേത് എന്നാണ് പൂർണിമ പറയുന്നത്. 'ആ ഷൂട്ടിന് പോയത് എപ്പോഴും ഒരു ഫ്രഷ് മെമ്മറിയാണ്. ആ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാൻ സെന്റ് തെരേസാസ് കോളേജിലാണ് പഠിച്ചുകൊണ്ടിരുന്നത്.'
'അവിടുത്തെ ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ ഫാസിൽ സാർ പറഞ്ഞു അഭിനയിക്കുകയാണെങ്കിൽ രണ്ടുപേരെയും വിടാമെന്ന്. അന്ന് പ്രോഗ്രാം ഹോസ്റ്റ് ചെയ്തിരുന്നതുകൊണ്ട് ഫാസിൽ സാറിനെ എനിക്ക് പരിചയമുണ്ട്. മാത്രമല്ല ഫാസിൽ സാറിനെ ഇന്റർവ്യു ചെയ്തിട്ടുമുണ്ട്. വേഗം ചെയ്തിട്ട് പോകാൻ പറ്റുമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ നിർബന്ധിച്ചു.'

'വളരെ ഇന്ററസ്റ്റിങായിരുന്നു. ചാന്ദ്നി അനിയത്തിപ്രാവിൽ ചെയ്ത കഥാപാത്രമാണ് ഞാൻ കാതല്ക്ക് മര്യാദയിൽ ചെയ്തത്. അനിയത്തിപ്രാവ് വളരെ സക്സസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അപ്പോൾ അതിന്റെ എക്സൈറ്റ്മെന്റുണ്ടായിരുന്നു കാതല്ക്ക് മര്യാദയിൽ അഭിനയിച്ചപ്പോൾ. ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ അന്ന് എനിക്കൊപ്പം കോളേജിൽ നിന്നും പകുതിയാളുകളും വന്നിരുന്നു. അന്നത്തെ പ്രായത്തിൽ മുന്നും പിന്നും ചിന്തയൊന്നുമില്ലല്ലോ. എന്ത് ചെയ്തിട്ടെങ്കിലും കോളേജിൽ സ്റ്റാറാകണമെന്ന് മാത്രം.'
'അന്ന് സെലിബ്രിറ്റീസിനെ കോളേജിലെ ഫങ്ഷന് കൊണ്ടുവരുന്നവർ പിള്ളേർക്കിടയിൽ സ്റ്റാറാണ്. ആ സ്റ്റാർഡം കിട്ടാൻ വേണ്ടിയാണ് അന്ന് ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ കാതല്ക്ക് മര്യാദയുടെ ലൊക്കേഷനിൽ പോയത്. വിജയ്ക്കൊപ്പമുള്ള സീനൊക്കെ അവസാനമാണ് ഷൂട്ട് ചെയ്തത്.'
'ആദ്യം ഷൂട്ട് ചെയ്തത് കഫേയിൽ ഇരിക്കുന്ന സീനാണ്. എന്നെ കാണാൻ അതിൽ പാത്തുവിനെപ്പോലെയുണ്ടെന്നും', പൂർണിമ പറയുന്നു. ഏപ്രില്‍ ഇരുപത്തിയേഴിനാണ് ഒരു കട്ടിൽ ഒരു മുറി പ്രദര്‍ശനത്തിനെത്തുന്നത്. 1986ല്‍ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് പൂർണിമ സിനിമാ ജീവിതം ആരംഭിച്ചത്.


Click it and Unblock the Notifications