മുറ്റമടിച്ചു, പാത്രം കഴുകി, അവരുടെ കുട്ടിയായി ജീവിച്ചു, ആ പത്ത് ദിവസത്തെ കുറിച്ച് പ്രണവിന്റെ നായിക
ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് മോഹൻ ലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റേച്ചൽ ഡേവിഡ്. ഒറ്റ ചിത്രത്തിലൂടെ തന്നെ താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സുരേഷ് ഗോപി ചിത്രം കാവലിൽ ഒരു പ്രധാന വേഷത്തിൽ നടി എത്തിയിരുന്നു. ഒരു നാടൻ പെൺകുട്ടിയെ ആയിരുന്നു റേച്ചൽ അവതരിപ്പിച്ചത്. നല്ല അഭിപ്രായമാണ് നടിക്ക് ലഭിച്ചത്. യഥാർത്ഥ സ്വഭാവത്തിന്‌റെ വിപരീതമാണ് കാവലിലെ കഥാപാത്രമെന്നാണ് നടി പറയുന്നത്.
ഇപ്പോഴിത ബെംഗളൂരു മലയാളി പെൺകുട്ടിയിൽ നിന്ന് കാവലിലെ നാട്ടിൻ പുറത്തെ പെൺകുട്ടിയായതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് റേച്ചൽ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കട്ടപ്പനയിലെ സാധാരണ മലയോര ഗ്രാമീണ കുടുംബത്തിൽ താമസിച്ചാണ് നടി കാവലിലെ റേച്ചലായി മാറിയത്. കൂടാതെ സിനിമയിൽ എത്തിയതിനെ കുറിച്ചും പ്രണവ് മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെ താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

വളരെ അപ്രതീക്ഷീതമായിട്ടാണ് സിനിമയിൽ എത്തിയതെന്നാണ് റേച്ചൽ പറയുന്നത്. സിനിമയിൽ അഭിനയിക്കുമെന്ന് സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു. ചെറുപ്പത്തിൽ എന്റെ താല്പര്യം സ്പോർട്സിൽ ആയിരുന്നു. എന്റെ ദിനചര്യ വളരെ തിരക്കേറിയതായിരുന്നു. രാവിലെ സ്റ്റേഡിയത്തിൽ പോകും, പിന്നീട് സ്കൂൾ, അതുകഴിഞ്ഞു ട്യൂഷൻ. സ്കൂളിൽ പഠിക്കുമ്പോൾ സിനിമ കാണാനൊന്നും സമയം കിട്ടിയിട്ടില്ല. ബിസിനസ് മാനേജ്‌മെന്റ് ആണ് ഞാൻ പഠിച്ചത്. സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതു മുതൽ സിനിമ കാണാൻ തുടങ്ങി. ലോക്ക്ഡൗൺ സമയത്ത് സിനിമകൾ കാണാൻ ഒരുപാട് സമയം കിട്ടി.

മമ്മിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‌റെ കാസ്റ്റിംഗ് കോൾ കണ്ടത്. എന്നോട് അയച്ച് നോക്കാൻ പറഞ്ഞു.ഒരു ഉറപ്പുമില്ലാതെയാണ് ഫോട്ടോ അയച്ചത്. കൊച്ചിയിൽ ആയിരുന്നു ഓഡിഷൻ, രണ്ടു മാസം കഴിഞ്ഞപ്പോൾ ആ സിനിമയിലേക്ക് വിളി വന്നു. പ്രണവ് മോഹൻലാൽ ആയിരുന്നു ആ സിനിമയിലെ നായകൻ. വളരെ നല്ല അനുഭവമായിരുന്നു ആദ്യ സിനിമ എനിക്ക് തന്നതെന്നും താരം പറയുന്നു. പ്രണവ് നല്ല സുഹൃത്താണെന്നും റേച്ചൽ അഭിമുഖത്തിൽ പറയുന്നു. സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ തനിക്ക് സിനിമാലോകത്ത് ആരെയും അറിയില്ല. ഞാൻ നല്ല ടെൻഷനിലായിരുന്നു. പടം തുടങ്ങുന്നതിനു മുൻപ് ഞങ്ങൾക്ക് ഒരു വർക്ക ഷോപ്പ് ഉണ്ടായിരുന്നു. അതു കഴിഞ്ഞപ്പോഴേക്കും എല്ലാ ടെൻഷനും മാറി. 100 ദിവസം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു അപ്പോഴേക്കും ഞാനും അപ്പുവും നല്ല സുഹൃത്തുക്കളായി. അതുകൊണ്ട് സിനിമയിലും ഞങ്ങളുടെ ജോഡി നന്നായി വന്നു. ഞങ്ങൾ ഗ്രൂപ്പായി കുറേ യാത്രകൾ ചെയ്തു. സെറ്റിൽ എല്ലാവരോടും നല്ല സൗഹൃദത്തോടെയാണ് അപ്പു പെരുമാറുന്നത്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

കാവലിൽ എത്തിയതിനെ കുറിച്ചും റേച്ചൽ പറയുന്നുണ്ട്. 2019 ൽ ആണ് കാവലിലേക്ക് എന്നെ വിളിക്കുന്നത്. പ്രൊഡക്‌ഷൻ കൺട്രോളർ വിളിച്ച് നിധിൻ രൺജി പണിക്കരുടെ അടുത്ത സിനിമയുടെ കഥ കേൾക്കാൻ വരണം എന്നുപറഞ്ഞു. ഞാൻ കൊച്ചിയിൽ എത്തി കഥ കേട്ട് ഓക്കേ പറഞ്ഞപ്പോഴാണ് അറിഞ്ഞത് സുരേഷ് ഗോപി സർ ആണ് എന്നെ ഈ സിനിമയിലേക്ക് ശുപാർശ ചെയ്തതെന്ന്. അദ്ദേഹത്തിന് എന്റെ ആദ്യത്തെ ചിത്രം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് ചിത്രത്തിൽ എത്തിയത്. കഥ കേട്ടപ്പോൾത്തന്നെ കഥാപാത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. ഞാൻ എന്താണോ അതിന്റെ വിപരീതമാണ് റേച്ചൽ. ബെംഗളൂരുവിൽ ജനിച്ചു വളർന്ന എനിക്ക് കേരളത്തിലെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ല. റേച്ചൽ ആണെങ്കിൽ പുറംലോകത്തെപ്പറ്റി ഒന്നും അറിയാത്ത മലയോര ഗ്രാമത്തിലെ ഒരു പെൺകുട്ടി. കഥാപാത്രത്തെപ്പറ്റി പഠിക്കാൻ ഞാൻ കട്ടപ്പനയിൽ പോയി താമസിച്ചു. അവിടെയുള്ള കുടുംബത്തിനോടൊപ്പം പത്തു ദിവസം താമസിച്ചിരുന്നു.

അവിടെ രണ്ടു ചേച്ചിമാരുണ്ടായിരുന്നു അവരോടൊപ്പം വീട്ടിലെ ജോലികളെല്ലാം ചെയ്തു, അടുത്ത വീടുകളിൽ പാല് കൊടുക്കാൻ പോയി, മുറ്റമടിച്ചു, ആഹാരം ഉണ്ടാക്കാൻ പഠിച്ചു, പാത്രം കഴുകി, അവരോടൊപ്പം രാവിലെ പള്ളിയിൽ പോയി, വസ്ത്രങ്ങൾ നനച്ചു, അവരുടെ വസ്ത്രങ്ങൾ ധരിച്ചു, അങ്ങനെ അവരുടെ ഒരു കുട്ടിയായി അവിടെ ജീവിച്ചു. ആ വീട്ടിലെ അമ്മ തയ്യൽജോലി ചെയ്യുന്ന ആളാണ്. അവരുടെ രീതികളും കണ്ടു മനസ്സിലാക്കി അങ്ങനെയാണ് ഞാൻ റേച്ചൽ ആയി മാറിയത്.
Recommended Video

ഞങ്ങൾ താമസിച്ച ഉടുമ്പൻചോല വളരെ ചെറിയ ഒരു സ്ഥലമാണ്. പല സ്ഥലങ്ങളിലും വൈദ്യുതിയോ മൊബൈൽ കണക്‌ഷനോ ഇല്ല. ഭയങ്കര തണുപ്പായിരുന്നു അവിടെ. ഞങ്ങൾ രാവിലെ എഴുന്നേറ്റു നടക്കാൻ പോകുമായിരുന്നു. അവരോടൊപ്പം ഒരു വിവാഹത്തിനും ഒരു മരണാനന്തര ചടങ്ങിനും പങ്കെടുത്തു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ചു ദിവസങ്ങളായിരുന്നു അത്. ആ പത്തു ദിവസം കൊണ്ട് ജീവിതം ഒരുപാടു പഠിച്ചുവെന്നും റേച്ചൽ അഭിമുഖത്തിൽ പറഞ്ഞി നവംബർ 25 ന് തിയേറ്ററിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.


Click it and Unblock the Notifications