'അശ്വിന്റെ ഫോട്ടോ ഉപയോഗിച്ചത് മിയയുടെ സമ്മതത്തോടെയാണ്, ഞങ്ങൾക്ക് ഒരു ഫോട്ടോ അത്യാവശ്യമായിരുന്നു'; നിഖിൽ
മിയ കുറെ നാളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. ഉടനെ തിരിച്ചു വരുമോ എന്നൊന്നും ഞാൻ ചിന്തിച്ചില്ല. ഞങ്ങൾ പോയി സംസാരിച്ചു
സൂപ്പർ ശരണ്യ എന്ന ചിത്രത്തിനുശേഷം അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു എന്നിവര്‍ ഒന്നിച്ച പ്രണയ വിലാസം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മിയ, ഹക്കീം ഷാ, മനോജ് കെ.യു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. നിഖില്‍ മുരളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ജ്യോതിഷ് എം, സുനു എ.വി എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.
സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് മിയ അഭിനയിച്ച് റിലീസിനെത്തിയ മലായളം സിനിമ കൂടിയാണ് പ്രണയ വിലാസം. അവസാനമായി മിയ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ കോബ്രയായിരുന്നു.
ഇപ്പോഴിത പ്രണയ വിലാസത്തിന്റെ സംവിധായകൻ നിഖിൽ മുരളി തന്റെ സിനിമാ അനുഭവങ്ങൾ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. 'ആദ്യത്തെ ചിത്രം പ്രണയ ചിത്രം ആകണം എന്ന വാശി ഒന്നും ഇല്ലായിരുന്നു.'

'ഒരു നല്ല ഐഡിയ വരുമ്പോഴാണല്ലോ നമുക്കൊരു സിനിമ ചെയ്യാമെന്ന് തോന്നുന്നത്. നല്ലൊരു സ്റ്റോറി മനസ്സിൽ വന്നു. അത് വികസിപ്പിച്ചെടുത്തപ്പോൾ നല്ലൊരു തിരക്കഥയായി മാറി. അത് സിനിമയായി ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. സുനുവും ജ്യോതിഷും ചേർന്നാണ് തിരക്കഥ എഴുതിയത്.'
'ഒരു ക്യാംപസ് പ്രണയവും നഷ്ടപ്രണയവും പ്രണയ നൈരാശ്യവുമൊക്കെ ഇല്ലാത്തവർ കുറവാണ്. അങ്ങനെ വരുമ്പോൾ ഇത് ഒരുപാടുപേരുടെ കഥയാണ്. ഒരുപാട് പേർക്ക് ഈ കഥ സ്വന്തം കഥയായിട്ട് തോന്നുന്നുണ്ട് എന്നുള്ള ഫീഡ്ബാക്ക് കിട്ടുന്നുണ്ട്.'

'ഒരു കഥ ചെയ്യുമ്പോൾ അതിൽ സമകാലീനമായി എന്തെങ്കിലും വേണമല്ലോ അങ്ങനെയുള്ള ചുറ്റുപാടുകൾ നിരീക്ഷിച്ചപ്പോൾ സോഷ്യൽ മീഡിയയും വാട്സാപ്പും ഗൂഗിൾ പേയും ഒക്കെ ചേർത്തിട്ടുണ്ട്. ഞാൻ ചെറുപ്പം മുതലെ ചിത്രം വരയ്ക്കുമായിരുന്നു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ പെയിന്റിങ് സ്പെഷലൈസേഷൻ ചെയ്തതാണ്.'
'അത് കഴിഞ്ഞ് വിഷ്വൽ കമ്യൂണിക്കേഷനിലാണ് പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തത്. അതും കഴിഞ്ഞാണ് സിനിമ ചെയ്യണം എന്ന ആഗ്രഹം വന്നത്. പിന്നീട് കൂടുതൽ സിനിമ കാണുകയും സിനിമയെന്തെന്ന് പഠിക്കാൻ ശ്രമിക്കുകയും ചെയ്തു. പരസ്യ ചിത്രങ്ങൾ ചെയ്തു.'

'സീ കേരള ചാനലിന്റെ ഓൺ എയർ പ്രൊമോഷൻ ഹെഡായി ജോലി ചെയ്തിട്ടുണ്ട്. തിരക്കഥ തയ്യാറായപ്പോൾ ഞാൻ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്തു. സിനിമയ്ക്കായി കാസ്റ്റിങ് ചെയ്യുമ്പോൾ മീരയുടെ കഥാപാത്രത്തെപ്പറ്റി പലരോടും സംസാരിച്ചിട്ടുണ്ടായിരുന്നു. ഒടുവിൽ മിയ ജോർജ് എന്ന താരം മനസിലേക്ക് വന്നു.'
'മീര എന്ന കഥാപാത്രത്തെപ്പറ്റി ഏറ്റവും കൂടുതൽ കണക്റ്റ് ചെയ്ത് സംസാരിച്ചത് മിയ ആയിരുന്നു. മീരയെപ്പറ്റി വളരെ രസകരമായി മിയ സംസാരിച്ചു. മാനസികമായി മീരയെ ഉൾക്കൊള്ളാനുള്ള കഴിവ് മിയക്ക് ഉണ്ടായിരുന്നു.'

'അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. അപ്പോൾ തന്നെ ഇത് മിയ ചെയ്‌താൽ നന്നാകുമെന്ന് തോന്നി. മിയ കുറെ നാളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. ഉടനെ തിരിച്ചു വരുമോ എന്നൊന്നും ഞാൻ ചിന്തിച്ചില്ല. ഞങ്ങൾ പോയി സംസാരിച്ചു. അന്ന് വൈകിട്ട് തന്നെ മിയ വിളിച്ച് ഈ കഥാപാത്രം ചെയ്യാമെന്ന് സമ്മതിച്ചു.'
'മിയയുടെ ഭർത്താവിന്റെ ഒരു ഫോട്ടോ ഞങ്ങൾ ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങൾക്ക് അവിടെ ഒരു ഫോട്ടോ വേണമായിരുന്നു. അപ്പോൾ ഞാൻ മിയയോട് ഒരു ഫോട്ടോ അയച്ച് തരുമോയെന്ന് ചോദിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് മിയയുടെ ഇൻസ്റ്റാഗ്രാമിൽ അവരുടെ ഭർത്താവ് അശ്വിനുമായി നിൽക്കുന്ന പടം കാണുന്നത്.'

'അശ്വിൻ സെറ്റിലൊക്കെ വരുമായിരുന്നു. ഞങ്ങളോടൊക്കെ നല്ല സൗഹൃദത്തോടെ പെരുമാറുന്ന ആളാണ്. മിയയോട് ഞാൻ ഈ ഫോട്ടോ ഉപയോഗിച്ചോട്ടെയെന്ന് ചോദിച്ചപ്പോൾ മിയ അവരുടെ കുറച്ച് ചിത്രങ്ങൾ അയച്ച് തന്നു. അങ്ങനെയാണ് അശ്വിന്റെ ചിത്രം ഉപയോഗിച്ചത്.'
'സിനിമയുടെ പ്രധാന ഭാഗം ഒളിച്ചുവെച്ച് അനശ്വര, മമിത, അർജുൻ എന്നിവരെ മുൻനിർത്തിയാണ് ട്രെയിലർ കട്ട് ചെയ്തത്. അനശ്വരയേയും മമതയേയും അർജുനേയും ഇഷ്ടപ്പെടാത്ത മലയാളികളില്ല. ഇവർ മൂന്നുപേരും ഉള്ളതുകൊണ്ട് പ്രേക്ഷകർക്ക് സിനിമയോട് തന്നെ ഒരു സ്നേഹം വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു' നിഖിൽ പറഞ്ഞു.


Click it and Unblock the Notifications