മഞ്ജുവാര്യരും മോഹന്‍ലാലുമുണ്ട്, മരക്കാറിലെ ആ ഗാനത്തിലെ പ്രത്യേകതയെക്കുറിച്ച് പ്രസന്ന മാസ്റ്റര്‍
പ്രസന്ന മാസ്റ്ററുടെ നൃത്ത സംവിധാനത്തെക്കുറിച്ച് പറയാത്ത താരങ്ങളില്ല. റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവായും അദ്ദേഹം എത്താറുണ്ട്. പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോറിയോഗ്രാഫര്‍ കൂടിയാണ് ഇദ്ദേഹം. മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിലൂടെ മികച്ച കോറിയോഗ്രാഫറിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയാണ് അദ്ദേഹം. മൂന്നാമത്തെ തവണയാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കുന്നത്. ബൃന്ദ മാസ്റ്റര്‍ക്കൊപ്പമായാണ് ഇത്തവണ അദ്ദേഹം പുരസ്‌കാരം പങ്കിട്ടത്.
രഘു മാസ്റ്റര്‍, കല മാസ്റ്റര്‍, ബൃന്ദ മാസ്റ്റര്‍ ഇവരുടെ കുടുംബത്തില്‍ നിന്നുമാണ് പ്രസന്നയും വന്നത്. അപ്രതീക്ഷിതമായാണ് താന്‍ ഈ മേഖലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറയുന്നു. ചെറുപ്രായത്തിലൊന്നും നൃത്തത്തോട് വലിയ താല്‍പര്യമുണ്ടായിരുന്നില്ലെന്നും പ്രസന്ന സുജിത് പറയുന്നു, മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം സന്തോഷങ്ങള്‍ പങ്കുവെച്ചത്.

മരക്കാറിലൂടെ മൂന്നാമതും
മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലൂടെ മൂന്നാമതും സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പ്രസന്ന മാസ്റ്റര്‍. മരയ്ക്കാരിലെ പാട്ട് നന്നായി വന്നുവെന്ന് എനിക്കുറപ്പുണ്ടായിരുന്നു. മൂന്ന് വർഷം തുടർച്ചയായി മലയാള സിനിമയുടെ അംഗീകാരം തേടിയെത്തിയത് ഭാഗ്യമായി കരുതുന്നു. വളരെയേറെ സന്തോഷം തോന്നുന്നുണ്ട്. കഴിഞ്ഞ വർഷം കമൽ സാറിനെ കണ്ടിരുന്നു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു, നീ രണ്ടാമതും സ്റ്റേറ്റ് അവാർഡ് വാങ്ങിയല്ലോ. അടുത്ത തവണകൂടി ലഭിച്ചാൽ അത് ഹാട്രിക് ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കുറച്ചുകൂടി നന്നാക്കണം
എന്റെ കരിയർ തുടങ്ങിയകാലം മുതൽ എനിക്കൊപ്പമുള്ളവരാണ് പ്രിയൻ സാർ, ലാൽ ജോസ് സാര്‍, ജോഷിയേട്ടൻ, ദിലീപേട്ടൻ, ലാലേട്ടൻ ഇവരെല്ലാം എന്റെ കരിയറിന്റെ നെടുംതൂണുകളാണ്. അവരുടെ സിനിമകളിലെല്ലാം എന്നെ വിളിക്കുന്നത് എന്നിൽ വിശ്വാസം പുലർത്തുന്നതു കൊണ്ടാണ്. ആ വിശ്വാസം എന്നും കാത്ത് സൂക്ഷിക്കണം. ഒരോ സിനിമ ചെയ്തു കഴിയുമ്പോഴും അംഗീകാരങ്ങൾ കിട്ടുമ്പോഴും ഞാൻ ഒന്നു മാത്രമേ മനസ്സിൽ ചിന്തിക്കാറുള്ളൂ. ഇതുവരെ ചെയ്തപോലെയല്ല, അടുത്ത തവണ കുറച്ചു കൂടി നന്നായി ചെയ്യണം.

ദിവസങ്ങളെടുത്ത് ചെയ്തതാണ്
കുഞ്ഞാലി മരയ്ക്കാർ റിലീസ് ചെയ്യാത്തത് കൊണ്ട് സിനിമയെക്കുറിച്ചോ പാട്ടിനെക്കുറിച്ചോ എനിക്കധികം വെളിപ്പെടുത്താനാകില്ല. എന്നിരുന്നാലും വളരെ കളർഫുള്ളായ ഒരു പാട്ടാണ്. ദിവസങ്ങളോളം എടുത്താണ് ഷൂട്ട് ചെയ്തത്. വലിയ താരങ്ങളെല്ലാം ആ പാട്ടിൽ പ്രത്യക്ഷപ്പെടുന്നു. കീർത്തി സുരേഷ്, ലാൽ സാർ പ്രഭു സാർ, മഞ്ജു വാര്യർ, സിദ്ദിഖ് സാർ, അർജുൻ സാർ ഇവരെല്ലാവരും ആ പാട്ടിലുണ്ട്.

പ്രഭുവിന്‍റെ സാന്നിധ്യം
എടുത്തു പറയേണ്ടത് പ്രഭു സാറിന്റെ സാന്നിധ്യമാണ്. ഞാൻ അസിസ്റ്റന്റ് ആയിരിക്കുന്ന കാലത്ത് പ്രഭുസാറിനൊപ്പം ഒരുപാട് പാട്ടുകളിൽ സഹകരിച്ചിട്ടുണ്ട്. എന്നാൽ മാസ്റ്ററായതിന് ശേഷം ഇതാദ്യമാണ്. അതിൽ അതിയായ സന്തോഷമുണ്ട്. കുഞ്ഞാലി മരയ്ക്കാറിലെ സോങ് പ്രേക്ഷകർക്ക് ഒരു വിരുന്നായിരിക്കുമെന്നും പ്രസന്ന മാസ്റ്റര്‍ പറയുന്നു.

അപ്രതീക്ഷിതമായി
വളരെ അവിചാരിതമായാണ് എനിക്ക് നൃത്തം ചെയ്യാൻ സാധിക്കുമെന്ന് മനസ്സിലായത്. ഞാൻ സ്കൂളിൽ പഠിക്കുമ്പോഴുണ്ടായ സംഭവമാണത്. ഒരു മത്സരത്തിൽ നൃത്തം ചെയ്യാൻ ഏറ്റിരുന്ന കുട്ടി പനി പിടിച്ച് പരിപാടിയുടെ തലേദിവസം ആശുപത്രിയിലായി.പരിപാടി പ്രതിസന്ധിയിലായപ്പോൾ കവിത എന്നൊരു ചേച്ചി എന്റെ പേര് നൽകി. എന്റെ ഫ്ലാറ്റിലാണ് കവിതച്ചേച്ചി താമസിച്ചിരുന്നത്, മാത്രവുമല്ല സ്കൂൾ സെക്രട്ടറി കൂടിയായിരുന്നു. നർത്തകരുടെ കുടുംബത്തിൽ നിന്നായത് കൊണ്ട് കുട്ടിക്കാലം മുതൽ ഞാൻ നൃത്തം പഠിക്കുകയാണ് എന്ന ധാരണയായിരുന്നു പലർക്കും. അങ്ങിനെ ഒരു സ്റ്റെപ്പ് പോലും അറിയാതെ നൃത്തം പഠിച്ചിട്ടില്ലാത്ത ഞാൻ സ്റ്റേജിൽ കയറി. അന്ന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
Recommended Video

ആദ്യമായി സിനിമയിൽ
രഘു മാസ്റ്റർക്കൊപ്പവും കലാ മാസ്റ്റർക്കൊപ്പവുമായിരുന്നു തുടക്കം. പതിനെട്ട് വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി സിനിമയിൽ പ്രവർത്തിക്കുന്നത്. ആദ്യം രജനികാന്ത് ചിത്രത്തിൽ. പിന്നീട് കമൽ ഹാസന്റെ ചിത്രത്തിലും. ഒരു ദിവസം രഘു മാസ്റ്ററോടൊപ്പമാണെങ്കിൽ പിറ്റേ ദിവസം കലാ മാസറ്റർക്കൊപ്പമായിരിക്കും. എന്നിരുന്നാലും കൂടുതൽ സമയവും കലാ മാസ്റ്റർക്കൊപ്പമായിരുന്നു. അതിന് ശേഷം ബ്രിന്ദ മാസ്റ്റർക്കൊപ്പം കൂടി. ബ്രിന്ദ മാസ്റ്റർ സ്വതന്ത്ര കൊറിയോഗ്രാഫറായ കാലംമുതൽ ഞാൻ അവർക്കൊപ്പമുണ്ടായിരുന്നു. സത്യത്തിൽ അവിചാരിതമായി കൊറിയോഗ്രാഫറായ ഒരാളായിരുന്നു ഞാൻ.


Click it and Unblock the Notifications