സ്ത്രീകളുടെ ഇഷ്ടങ്ങൾ എത്ര ശ്രമിച്ചാലും മനസ്സിലാവില്ല, ഞങ്ങൾക്കൊരു ദൂതനുണ്ടായിരുന്നു; പ്രസന്ന
സ്നേഹയുമായുള്ള പ്രണയകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ഭർത്താവ് പ്രസന്ന.
തമിഴകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹവും ഭർത്താവ് പ്രസന്നയും. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളം സിനിമയിലൂടെയാണ് സ്നേഹ അഭിനയ രംഗത്തേക്ക് കടന്ന് വന്നതെങ്കിലും പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലാണ് സ്നേഹ സജീവമായത്. താരമായ ശേഷം മലയാളത്തിൽ ചുരുക്കം ചില സിനിമകളിലും അഭിനയിച്ചു.
ഏറെ നാളത്തെ പ്രണയത്തിനാെടുവിലാണ് സ്നേഹയും പ്രസന്നയും വിവാഹം കഴിക്കുന്നത്. അച്ചമുണ്ട് അച്ചമുണ്ട് എന്ന 2009 ൽ പുറത്തിറങ്ങിയ സിനിമയിൽ ഒരുമിച്ചഭിനയിക്കവെയാണ് സ്നേഹയും പ്രസന്നയും പ്രണയത്തിലാവുന്നത്.

അന്ന് മുതലേ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ അന്ന് ഇത്തരം റിപ്പോർട്ടുകളെ താരങ്ങൾ നിഷേധിക്കുകയാണുണ്ടായത്. എന്നാൽ 2011 ൽ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹത്തിനൊരുങ്ങുകയാണെന്നും താരങ്ങൾ തുറന്ന് സമ്മതിച്ചു.
2012 മെയ് മാസത്തിലാണ് വിവാഹം നടന്നത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രസന്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്നേഹയുമായുള്ള വിവാഹത്തെക്കുറിച്ചും പ്രണയകാലത്തെക്കുറിച്ചും പ്രസന്ന സംസാരിച്ചു.

സ്നേഹയും താനും വർക്കൗട്ടിന് പ്രാധാന്യം നൽകുന്നവരാണെന്ന് പ്രസന്ന പറയുന്നു. അവളോട് മത്സരത്തിന് ഞാൻ പോവാറില്ല. എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാൽ അവൾ ചെയ്തിരിക്കും. വർക്ക് ഔട്ടിൽ ഞാൻ എത്ര ചെയ്താലും എന്നേക്കാളും ഒന്ന് അധികം ചെയ്യണമെന്ന് അവൾക്ക് നിർബന്ധമുണ്ട്.

'പ്രണയിക്കുന്ന സമയത്ത് സ്നേഹയുടെ ചേച്ചി സംഗീതയായിരുന്നു ഞങ്ങൾക്ക് ദൂതൻ. സ്ത്രീകളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒരു ജീവിത കാലമെടുത്താലും പുരുഷൻമാർക്ക് മനസ്സിലാവില്ല. ഇന്ന് ഒരു കാര്യം ഇഷ്ടപ്പെടും. നാളെ മറ്റൊന്നായിരിക്കും'
'ഇന്ന് അവൾക്കെന്താണിഷ്ടമെന്ന് ചേച്ചി സംഗീതയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. അതിനാൽ സ്നേഹിക്കുന്ന സമയത്ത് ഇവർക്കെന്ത് ഗിഫ്റ്റ് വാങ്ങണമെന്നതിൽ സംഗീത സഹായിച്ചിരുന്നു'
'സിസ്റ്റർ ഇൻ ലോ എന്നതിനപ്പുറം എന്റെ വളരെ നല്ല സുഹൃത്താണ്. എന്റെ മോശം സമയത്തും എന്നോടൊപ്പം അവർ നിന്നു'

'ആദ്യ ഡേറ്റ് പ്ലാൻ ചെയ്ത് പോയതായിരുന്നില്ല. ഞങ്ങൾ യുഎസിൽ ഒരു ഷൂട്ടിംഗിന് പോയതായിരുന്നു. ഡിന്നറിന് പോവാമെന്ന് എല്ലാവരും തീരുമാനിച്ചു. ഞാനും സ്നേഹയും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു'
'ഡിന്നറിന് ഒരുമിച്ച് പോയതിനാൽ അത് ഞങ്ങളുടെ ആദ്യ ഡേറ്റായി കാണുന്നു. ന്യൂസിലാന്റിൽ ഹണിമൂണിന് പോയപ്പോൾ ബഞ്ചി ജംപ് ഉണ്ട്. ഖുശി സിനിമയിൽ വിജയ് സർ ചെയ്ത അതേസ്ഥലം. അവിടെ പോയി ബഞ്ചി ജംപ് ചെയ്യണമെന്ന് എനിക്ക് ഖുശി സിനിമ കണ്ട ശേഷം വലിയ ആഗ്രഹമായിരുന്നു'

'എന്നാൽ ഞാനതൊന്നും ചെയ്യില്ലെന്ന് സ്നേഹ പറഞ്ഞു. എനിക്ക് ടാറ്റു ഇഷ്ടമല്ല. നീ എന്റെ പേര് ടാറ്റൂ ചെയ്താൽ ഞാൻ ബഞ്ചി ജംപിന് വരാമെന്ന് സ്നേഹ പറഞ്ഞു. അങ്ങനെ പറഞ്ഞ് നടക്കവെ ഒരു ടാറ്റൂ കട കണ്ടു. അവിടെ പോയി അവളുടെ പേര് ടാറ്റൂ ചെയ്തു'
'അതോടെ വേറെ വഴിയില്ലാതെ അടുത്ത ദിവസം എന്റെ കൂടെ ബഞ്ചി ജംപിന് വന്നു. എന്റെ കുട്ടികൾ മാത്രമല്ല എല്ലാ കുട്ടികളും കാണിക്കുന്ന ശുദ്ധമായ സ്നേഹം വലിയ ആളുകൾക്ക് കാണിക്കാനാവില്ല'
'വലിയ ആൾ ചെറിയ ആൾ, പുരുഷൻമാർ, സ്ത്രീകൾ, സ്വന്തം വീട്ടുകാർ, വേറെ വീട്ടുകാർ എന്നിങ്ങനെ ഒരു വ്യത്യാസവുമില്ലാതെ അവർ സ്നേഹം കാണിക്കുന്നു,' പ്രസന്ന പറഞ്ഞു.


Click it and Unblock the Notifications











