ആൻ അഗസ്റ്റിൻ വരുമ്പോൾ കാരവാനിൽ നിന്ന് മാറണം, എന്റെ അവസ്ഥ കണ്ട് സുരാജേട്ടൻ ചെയ്തത്: പ്രശാന്ത് കാഞ്ഞിരമറ്റം
സുരാജ് വെഞ്ഞാറമൂടിന് കരിയറിലുണ്ടായ വളർച്ച മലയാള സിനിമാ ലോകത്ത് വലിയ ചർച്ചയായാണ്. കോമഡി വേഷങ്ങളിൽ നിന്നും സീരിയസ് റോളുകളിലേക്ക് മാറിയപ്പോൾ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ സുരാജിനെ തേടി വന്നു. സ്റ്റേജ് ഷോകളിൽ നിന്നും ഇന്നത്തെ നിലയിലേക്കുള്ള സുരാജിന്റെ വളർച്ച ഏവർക്കും പ്രചോദനമാണ്. സുരാജിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ പ്രശാന്ത് കാഞ്ഞിരമറ്റം. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.
സുരാജേട്ടൻ ഭയങ്കര പോസിറ്റിവിറ്റിയുള്ള, നമ്മളെ ഹെൽപ്പ് ചെയ്യുന്ന ആളാണ്. അസാധ്യ കഴിവുള്ള, നല്ല ഡെപ്ത്തുള്ള ആക്ടറാണ്. അദ്ദേഹത്തെ ഇനിയും ഒരുപാട് യൂസ് ചെയ്യാം. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലാണ് ഞാൻ അദ്ദേഹത്തോടൊപ്പം കൂടുതൽ ഇടപഴകി അഭിനയിക്കുന്നത്. ലൊക്കേഷനിലുണ്ടായ എന്റെ മനസിനെ സ്പർശിച്ച സംഭവമുണ്ട്. മാഹിയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. 25 ദിവസത്തോളം അവിടെ തന്നെയാണ് ഞങ്ങൾ എല്ലാവരും. നാട്ടിൽ എനിക്ക് രണ്ട് പ്രോഗ്രാമുണ്ട്. മാഹിയിൽ നിന്ന് വണ്ടി ഓടിച്ച് അവിടെ ചെന്നിട്ട് തിരിച്ച് വണ്ടി ഓടിച്ച് മാഹിയിൽ ചെല്ലുകയാണ്.

ചെല്ലുമ്പോഴേക്കും നേരം വെളുത്തു. റൂമിൽ ചെന്ന് നേരെ കുളിച്ച് ലൊക്കേഷനിൽ ചെന്നു. വണ്ടിയോടിച്ച ക്ഷീണവും ഉറക്കത്തിന്റെ ക്ഷീണവും പ്രോഗ്രാം തന്ന ക്ഷീണവുമുണ്ട്. ഞാൻ ലൊക്കേഷനിൽ ചെന്ന് കസേരയിട്ട് ഇരുന്ന് അപ്പോൾ തന്നെ ഉറങ്ങിപ്പോകുന്നു. ഷോട്ടിന് വിളിക്കുമ്പോൾ പോയി ചെയ്ത് വീണ്ടും എവിടെയെങ്കിലും ചുരുണ്ട് കിടക്കുന്നു. ഇത് ആരും ശ്രദ്ധിക്കുന്നൊന്നുമില്ല. കുറേക്കഴിഞ്ഞ് സുരാജേട്ടൻ വന്ന് എന്നെ വിളിച്ചു. വാ എന്ന് പറഞ്ഞ് എന്നെ കൊണ്ടുപോയി. ഞങ്ങൾക്ക് ഡ്രസ് മാറാൻ ഒരു കോമൺ കാരവാനുണ്ട്. സുരാജേട്ടന് പേഴ്സണലായ കാരവാനുമുണ്ട്. പക്ഷെ കോമൺ കാരവാനിൽ ആൻ അഗസ്റ്റിനൊക്കെ വരുമ്പോൾ മാറിക്കൊടുക്കണം.
മിക്കവാറും അവർ ആരെങ്കിലുമൊക്കെ അതിനകത്തുണ്ടാകും. ഞാൻ അതൊന്നും ഉപയോഗിക്കാറില്ല. കസേരയിൽ ചുരുണ്ട് കൂടി കിടക്കും. സുരാജേട്ടന്റെ പേഴ്സണൽ കാരവാനിലേക്ക് വിളിച്ച് പുള്ളിക്കാരൻ ബെഡ് തട്ടിക്കുടഞ്ഞ് തലയിണയൊക്കെ വെച്ച് എന്നെ കിടത്തി. അടുത്ത് ഒരു മഗിൽ വെള്ളവും കൊണ്ട് വെച്ചു. നീ ഇവിടെ കിടന്ന് ഉറങ്ങിക്കോ എന്ന് പറഞ്ഞു. ഒന്നര മണിക്കൂർ കഴിഞ്ഞിട്ടേ ഷോട്ട് ഉള്ളൂ. ഷോട്ടിന് മുമ്പ് നിന്നെ വിളിക്കാൻ ഞാൻ ഏർപ്പാട് ചെയ്യാമെന്നും പറഞ്ഞു. ആരും ചെയ്യാത്ത കാര്യമാണ്. അതൊരു മിമിക്രിക്കാരനായത് കൊണ്ടല്ല. സ്റ്റേജ് കലാകാരന്റെ മനസറിയുന്ന വിശാലമായ മനസ് ഉള്ളിലുള്ളത് കൊണ്ടാണ്. തുറുപ്പ് ഗുലാൻ എന്ന സിനിമ എറണാകുളത്ത് നടക്കുമ്പോൾ അദ്ദേഹത്തിന്റെ മുഴുവൻ പ്രോഗ്രാമും തിരുവനന്തപുരത്തായിരുന്നു.

ദിവസവും വെെകീട്ട് പ്രോഗ്രാമിന് പോയി പിറ്റേ ദിവസം വെെകീട്ട് തിരിച്ച് എത്തും. അങ്ങനെ നടന്ന സമയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആറോ ഏഴോ ദിവസവും ഉറങ്ങാതിരുന്നു. വരുന്ന വഴിക്ക് ആക്സിഡന്റുണ്ടായ കാര്യമാെക്കെ പറഞ്ഞിരുന്നു. എനിക്ക് ഈ വിഷമം നന്നായി മനസിലാകുമെടാ എന്നും സുരാജ് തന്നോട് പറഞ്ഞെന്ന് പ്രശാന്ത് കാഞ്ഞിരമറ്റം ഓർത്തു. ഗൗരവമുള്ള റോളുകളിലേക്ക് മാറിയത് സുരാജ് വെഞ്ഞാറമൂടിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ആദ്യം ഞാൻ ആ മാറ്റം കാണുന്നത് ആക്ഷൻ ഹീറോ ബിജു എന്ന പടത്തിലാണ്. അതിന് ശേഷം അദ്ദേഹത്തിന് അത്തരത്തിലുള്ള ഒരുപാട് ഡെപ്ത്തുള്ള കഥാപാത്രങ്ങൾ കിട്ടിയെന്നും പ്രശാന്ത് കാഞ്ഞിരമറ്റം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











