ശാലിനിയുമായി ഉണ്ടായിരുന്ന സൗഹൃദം; വിവാഹ സമയത്ത് അജിത്തുമായുണ്ടായ പ്രശ്നങ്ങൾ മറച്ച് വെച്ച് പ്രശാന്ത്
തമിഴകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടനാണ് പ്രശാന്ത്. അജിത്ത്, വിജയ് എന്നിവരേക്കാൾ താരമൂല്യം അന്ന് പ്രശാന്തിനുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ പ്രശാന്തിന്റെ കരിയർ ഗ്രാഫിൽ ഇടിവ് സംഭവിച്ചു. പരാജയ സിനിമകൾ തുടരെ വന്നു. ഇതിനിടെ വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങൾ കാരണം നടൻ ലൈം ലൈറ്റിൽ നിന്നും മാറി നിന്നു. ഇടവേളയ്ക്ക് ശേഷം അന്ധകൻ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് പ്രശാന്ത്.
സിനിമയുടെ പ്രൊമോഷന്റെ തീിരക്കുകളിലാണ് പ്രശാന്തിപ്പോൾ. നടി ശാലിനിയെക്കുറിച്ച് പ്രശാന്ത് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുമ്പ് നിറം സിനിമയുടെ തമിഴ് റീമേക്കായ പിരിയാദ വരം വേണ്ടും എന്ന സിനിമയിൽ പ്രശാന്തും ശാലിനിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നത്തെ ഓർമകളാണ് പ്രശാന്ത് പങ്കുവെച്ചത്.

ശാലിനിയുടെ അവസാനത്തെ സിനിമയായിരുന്നു അത്. അതിന് ശേഷം അജിത്തിനെ നടി വിവാഹം ചെയ്തെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടി. ഈ സിനിമ സൗഹൃദത്തെക്കുറിച്ചാണ്. ശാലിനി എന്റെ സുഹൃത്തായിരുന്നു. അവളുടെ അച്ഛനും സഹോദരിയുമെല്ലാം ലൊക്കേഷനിൽ വരും. എന്നെപ്പോലെ നന്നായി ഭക്ഷണം കഴിക്കുന്നയാളാണ് ശാലിനി. കേരളത്തിൽ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശാലിനി ചില റെസ്റ്റോറന്റുകൾ തനിക്ക് പരിചയപ്പെടുത്തി. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമുണ്ടായിരുന്നെന്നും പ്രശാന്ത് വ്യക്തമാക്കി.
അന്ന് അജിത്ത് ശാലിനിയെ കാണാൻ സെറ്റിൽ വരുമായിരുന്നോ എന്ന ചോദ്യത്തിന് വന്നിട്ടില്ലെന്ന് പ്രശാന്ത് മറുപടി നൽകി. അജിത്തിനെക്കുറിച്ചും പ്രശാന്ത് സംസാരിച്ചു. കല്ലൂരിവാസൽ എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വളരെ സിംപിളായ വ്യക്തി. ഒപ്പം വർക്ക് ചെയ്തപ്പോൾ നല്ല അനുഭവമായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. അതേസമയം അജിത്തും പ്രശാന്തും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ സംസാരമുണ്ടായിട്ടുണ്ട് വന്നിട്ടുണ്ട്.

അടുത്തിടെ സംവിധായകൻ കമൽ ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. നിറത്തിന്റെ തമിഴ് റീമേക്കും സംവിധാനം ചെയ്തത് കമലാണ്. ഷൂട്ടിംഗ് അവസാന ഘട്ടത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. അജിത്ത് എന്നോട് നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതാണ്. കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ല, വ്യക്തിപരമായി ഒരു പ്രശ്നമുണ്ട്. ഒന്നും തോന്നരുത്, വിവാഹത്തിന് മുമ്പ് ഷൂട്ട് തീർക്കണമെന്ന് പറഞ്ഞു.
ഹീറോ പ്രശാന്തും അജിത്തും തമ്മിലുള്ള ഈഗോ ക്ലാഷ് ആയിരിക്കാം, പ്രൊഫഷണൽ വൈര്യമായിരിക്കാം. പ്രശാന്ത് മനപ്പൂർവം ഡേറ്റ് തരാതെ പ്രശ്നമാക്കി. ശാലിനിയെ കല്യാണത്തിന് ശേഷം അഭിനയിപ്പിക്കണം എന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നെന്ന് എനിക്ക് തോന്നി. എങ്ങനെയായാലും കല്യാണത്തിന് മുമ്പ് ഡേറ്റ് തീരുമാനിക്കുമ്പോൾ ഇയാൾ മാറ്റും. ശാലിനിയും അച്ഛനും എന്നെ വിളിച്ച് നിർബന്ധിച്ചു. ഞങ്ങളുടെ ഭാഗമെങ്കിലും ഷൂട്ട് ചെയ്യെന്ന് പറഞ്ഞു.
നിവൃത്തിയില്ലാതെ ശാലിനിയുടെ ചില ക്ലോസ് അപ്പ് ഷോട്ടുകൾ എടുത്തു. പ്രശാന്തിന് പകരം ഡ്യൂപ്പിനെ വെച്ചു. പക്ഷെ പാട്ട് അങ്ങനെ എടുക്കാൻ പറ്റിയില്ല. വിവാഹ ശേഷം പ്രശാന്ത് ഡേറ്റ് തന്നു. ശാലിനിയുടെ ഡ്യൂപ്പിനെ വെച്ച് ഷോട്ടുകൾ എടുക്കുകയായിരുന്നെന്നും കമൽ തുറന്ന് പറഞ്ഞു. ഫിൽമിബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പങ്കുവെച്ചത്.


Click it and Unblock the Notifications











