പുറമെ ചിരിയും ഉള്ളിൽ കരച്ചിലും; വേറെ ചോയ്സില്ലായിരുന്നു; കുടുംബമാണ് എല്ലാം; അനുഭവം പങ്കുവെച്ച് പ്രസീത
കോമഡി അനായാസം ചെയ്ത് ഫലിപ്പിക്കാൻ കഴിയുന്ന നടിയാണ് പ്രസീത മേനോൻ. നിരവധി സിനിമകളിൽ അഭിനയിച്ച പ്രസീത ഷോകളിലൂം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ വൻ ജനപ്രീതി നേടാൻ പ്രസീത മേനോന് കഴിഞ്ഞു. അമ്മായി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ പ്രസീത അവതരിപ്പിച്ചു. സിനിമാ നടി എന്നതിനൊപ്പം അഭിഭാഷക കൂടിയാണ് പ്രസീത. കഴിഞ്ഞ ദിവസമാണ് പ്രസീത പുതിയൊരു സംരഭത്തിന് തുടക്കം കുറിച്ചത്.
ആർജിഎം വെൻച്വേർസ് എന്റർടെയ്ന്റ്മെന്റ് കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസിന് പ്രതീത തുടക്കം കുറിച്ചു. കമ്പനിയുടെ ലോഗോയും വെബ്സൈറ്റും ഡയറക്ടർ വിനയനും നടി ഭാവനയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസീതയുടെ പുതിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
തനിക്കേറെ ജനപ്രീതി നൽകിയ ബഡായി ബംഗ്ലാവ് എന്ന ഷോയെക്കുറിച്ചുള്ള ഓർമ്മകൾ പ്രസീത പങ്കുവെച്ചു. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

അതൊരു കഥാപാത്രം ആയിരുന്നു. എന്റെ പേര് വെച്ച് ചെയ്യേണ്ട ആവശ്യം വന്നില്ല. അമ്മായി എന്ന കഥാപാത്രത്തിന് ഒരു സ്കെച്ച് ഉണ്ടായിരുന്നു. ഷോയിൽ ഡാൻസ് കളിച്ചിട്ടുണ്ട്. അതൊന്നും നേരത്തെ പ്രാക്ടീസ് ചെയ്തതല്ല. ഒന്നും പ്രീ പ്ലാൻഡ് അല്ല. പിന്നെ താള ബോധമുളളത് കൊണ്ട് എങ്ങനെയൊക്കൊയോ ചെയ്യുകയായിരുന്നെന്നും പ്രസീത ഓർത്തു. ഏറെ വിഷമിച്ച് കൊണ്ട് ബഡായി ബംഗ്ലാവിലെ ഒരു എപ്പിസോഡ് ചെയ്ത അനുഭവത്തെക്കുറിച്ചും പ്രസീത സംസാരിച്ചു.
ബഡായി ബംഗ്ലാവിന്റെ ഷൂട്ടിന്റെ സമയത്ത് അച്ഛൻ ഐസിയുവിൽ കിടക്കുകയാണ്. അന്ന് ഷൂട്ടുണ്ട്. ഓക്കെയാണെങ്കിൽ മാത്രം വന്നാൽ മതിയെന്ന് എന്നെ വിളിച്ച് പറഞ്ഞു. കുടുംബമാണ് എനിക്ക് എല്ലാം. ഒരു വർക്ക് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ ആ കമ്മിറ്റ്മെന്റ് നമ്മൾ ചെയ്യണമെന്നാണ് അച്ഛനും അമ്മയും എപ്പോഴും പറയാറുള്ളത്. ഷോയിൽ എനർജറ്റിക്കായി ചെയ്യേണ്ടതുണ്ട്. അവിടെ ചോയ്സില്ല. മറ്റ് കാര്യങ്ങൾ മാറ്റി വെക്കേണ്ടതുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞ് കോൾ വന്നു.

അതിന് ശേഷം ആശ്വാസമായി. പക്ഷെ ആ ഒരു നിമിഷം ഉള്ളിൽ കരയുക പുറത്ത് ചിരിക്കുക എന്ന അവസ്ഥയായിരുന്നെന്നും പ്രസീത മേനോൻ ഓർത്തു. പ്രൊഡക്ഷൻ രംഗത്തേക്ക് കടന്നതിനെക്കുറിച്ചും പ്രസീത സംസാരിച്ചു. നല്ല കണ്ടന്റുള്ള സിനിമകൾ ചെയ്യണം. നോക്കിയും കണ്ടുമേ ചെയ്യൂ. മലയാളം മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നഡയിലും സിനിമ ചെയ്യാനുദ്ദേശിക്കുന്നുണ്ട്. പുതിയ ആളുകൾക്ക് അവസരം നൽകുകയെന്നത് ഞങ്ങൾക്ക് പ്രധാനമാണ്. എല്ലാവർക്കും ഒരു സ്വപ്നമുണ്ടാകുമെന്നും പ്രസീത ചൂണ്ടിക്കാട്ടി.
മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് പ്രസീതയുടെ സിനിമാ അരങ്ങേറ്റം. നാൽപത്തിമൂന്നിലേറെ സിനിമകളിൽ പ്രസീത അഭിനയിച്ചു. മോഹപക്ഷികൾ എന്ന സീരീയലിലൂടെ ടെലിവിഷൻ രംഗത്ത് ശ്രദ്ധ നേടി. സിനിമാല എന്ന ഷോയിലൂം പ്രസീത സജീവ സാന്നിധ്യമായിരുന്നു. അടുത്തിടെ മകനൊപ്പമുള്ള ചിത്രം പ്രസീത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അർണവ് എന്നാണ് പ്രസീതയുടെ മകന്റെ പേര്.


Click it and Unblock the Notifications











