'പ്രേം നസീറിനെ കാണാൻ ആരും വന്നില്ല; പക്ഷെ, അര മണിക്കൂർ അദ്ദേഹം പ്രസംഗിച്ചു; മനുഷ്യത്വമുള്ള നടൻ'
പ്രേം നസീറിന്റെ നല്ല മനസ്സിനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് മമ്മി സെഞ്ച്വറി.
പ്രേം നസീർ എന്ന താരത്തിന്റെ നല്ല മനസ്സിനെ പറ്റി നേരത്തെ പലരും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമാന അനുഭവം പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ് മമ്മി സെഞ്ച്വറി. പണ്ടാെരിക്കൽ നാട്ടിലെ പരിപാടിക്ക് പ്രേം നസീറിനെ ക്ഷണിച്ചതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
'ഞങ്ങളെ കണ്ടപ്പോൾ തന്നെ പുള്ളിക്ക് മനസ്സിലായി കേരളത്തിൽ നിന്ന് വരുന്നതാണെന്ന്. അകത്തേക്ക് വിളിച്ച് സോഫയിൽ ഇരുത്തി. ചായ കൊണ്ട് വന്നു. എന്താണ് വിശേഷമെന്ന് ചോദിച്ചു. ഞങ്ങളൊരു ക്ലബ് തുടങ്ങിയിട്ടുണ്ട്. അതിന്റെ വലിയൊരു കലാപരിപാടി ചെയ്യുന്നുണ്ടെന്ന്. ഒരു ഡേറ്റ് തന്നു. ആ ഡേറ്റിന് വരാമെന്ന് പറഞ്ഞു'

'അങ്ങനെ ഞങ്ങൾ നാട്ടിൽ വലിയൊരു കലാപരിപാടി അറേഞ്ച് ചെയ്തു. പ്രേം നസീർ വരുന്നെന്ന് പറഞ്ഞ് വലിയ പബ്ലിസിറ്റി കൊടുത്തു. ഞങ്ങളുടെ പ്രോഗ്രാമിന് എങ്ങനെ പ്രേം നസീർ വരുന്നെന്ന് ശരിക്കും നാട്ടുകാർക്ക് അതിശയമായിരുന്നു'
'പ്രോഗ്രാം നടക്കുന്നതിന്റെ തലേദിവസം എനിക്കൊരു ഫോൺ വന്നു, പുള്ളി വരില്ലെന്ന്. ഞങ്ങളൊന്ന് പേടിച്ചു, വന്നില്ലെങ്കിൽ അവിടെ പ്രശ്നമുണ്ടായാലോ. ഒരു ദിവസമേ ഉള്ളൂ'

'ഞങ്ങൾ പരിപാടി നടത്തി. നല്ല ആർട്ടിസ്റ്റുകളെ വെച്ചാണ് പരിപാടി നടത്തിയത്. പരിപാടി വിജയിച്ചത് മൂലം ആരും ഞങ്ങളയൊന്നും പറഞ്ഞില്ല. ഞങ്ങൾക്ക് ഭയങ്കര സങ്കടമായി. പുറത്തിറങ്ങിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പ്രേം നസീർ വിളിച്ചു'
'പ്രോംഗ്രാം നടന്നോയെന്ന് ചോദിച്ചു. നടന്നെന്ന് പറഞ്ഞു. ഞാനെന്തായാലും നിങ്ങളുടെ നാട്ടിലൊന്ന് വരുമെന്ന് പുള്ളി പറഞ്ഞു. എനിക്ക് നിങ്ങളെയൊന്ന് കാണണം. ഞാൻ എറണാകുളത്ത് ഇന്റർനാഷണൽ ഹോട്ടലിൽ വരുന്നുണ്ട്. അവിടെയൊന്ന് വരണമെന്ന് പറഞ്ഞു'

'പുള്ളി അങ്ങനെ ചെയ്തെങ്കിലും അദ്ദേഹത്തോട് സംസാരിക്കാൻ പറ്റുന്നത് വലിയ കാര്യമാണ്. ഞങ്ങൾ ഹോട്ടലിൽ ചെന്നു. ഞങ്ങളെ കാത്തിരിക്കുകയാണ്'
'ഞാനും ചെറുപ്പത്തിലൊക്കെ ഒരുപാട് പരിപാടികൾ നാട്ടിൽ സംഘടിപ്പിച്ചതാണ്, നിങ്ങളുടെ വിഷമം എനിക്ക് കൃത്യമായി അറിയാം അതിനാൽ എനിക്ക് നിങ്ങളുടെ നാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കണമെന്ന് ഇങ്ങോട്ട് അഭ്യർത്ഥിച്ചു'
'പുള്ളി ഒരാഴ്ച ഇവിടെയുണ്ട്. അതിനുള്ളിൽ സെറ്റ് ചെയ്തോളാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ വീണ്ടും നാട്ടിൽ ഒരു പരിപാടി സംഘടിപ്പിച്ചു. ആ പരിപാടിയിൽ പുള്ളി കൃത്യമായി വന്നു. പരിപാടിക്ക് ഒരാളും വന്നില്ല. പത്തിരുപത്തഞ്ച് കൊച്ച് പിള്ളേർ മാത്രം'

'പ്രേം നസീർ വന്നതിലും ഒരു കഥയുണ്ട്. പുള്ളിയെ വിളിക്കാൻ അംബാസിഡർ കാറിലാണ് പ്രേം നസീറിനെ കൊണ്ട് വരുന്നത്. വലിയൊരു മുതലാളിയുടേതായിരുന്നു കാറ്. ഞാനും വരുന്നെന്ന് അദ്ദേഹം പറഞ്ഞു'
'ആലുവ പാലസിൽ ചെന്നപ്പോൾ രണ്ട് മൂന്ന് പേരുമായി പുള്ളി സംസാരിക്കുകയാണ്. ഇറങ്ങിയപ്പോൾ മറ്റ് മൂന്ന് പേരും ഈ കാറിൽ കയറാൻ വന്നതാണ്. പിറകിൽ നാല് പേർ ഇരിക്കണം. ടാക്സി വിളിച്ച് ഞങ്ങൾ അതിൽ പോവാം, നിങ്ങളീ വണ്ടിയിൽ പൊയ്ക്കോയെന്ന് ഞാൻ പറഞ്ഞു'

'അദ്ദേഹം സമ്മതിച്ചില്ല. അതെന്തിനാ, നമുക്കെല്ലാവർക്കും ഈ കാറിൽ പോവാമെന്ന് പറഞ്ഞു. ബാക്കിയുള്ളവർ തടിയുളളവരാണ്. പുള്ളി ഒരാളുടെ മടിയിലിരുന്നാണ് പ്രോഗ്രാമിന് വന്നത്. ചെന്നിറങ്ങുമ്പോൾ ആകെയുള്ളത് കൊച്ച് പിള്ളേരാണ്'
'അര മണിക്കൂർ അദ്ദേഹം പ്രസംഗിച്ചു. പോവാൻ നേരം ഷേക്ക് ഹാൻഡ് തന്ന് ഇനിയും പ്രോഗ്രാം നടത്തണം ഞാനും വരാമെന്ന് പറഞ്ഞാണ് പോയത്. അത്രയും മനുഷ്യതമുള്ളയാൾ ലോകത്ത് കാണില്ല,' മമ്മി സെഞ്ച്വറി പറഞ്ഞു.


Click it and Unblock the Notifications