സിനിമയില്ലാതായി, എല്ലാ ദിവസവും മേക്കപ്പിട്ട് ഇറങ്ങും, പ്രേം നസീർ കരഞ്ഞു; അവസാന കാലത്തെക്കുറിച്ച് ടിനി ടോം
മുൾക്കിരീടം പോലെയാണ് സൂപ്പർതാര പദവിയെന്ന് പൊതുവെ സിനിമാ ലോകത്ത് പറയാറുണ്ട്. സ്ഥാനത്ത് നിന്ന് താഴേക്ക് പോയാൽ പിന്നീട് അവഗണനകളായിരിക്കും താരങ്ങൾക്ക് നേരിടേണ്ടി വരിക. സെറ്റിലെ അണിയറ പ്രവർത്തകർ പോലും താര പദവി നഷ്ടപ്പെട്ട അഭിനേതാക്കളെ പലപ്പോഴും ബഹുമാനിക്കാറില്ല. പഴയകാല നടി സാവിത്രിയുടെ ജീവിതം ഇതിന് ഉദാഹരണമാണ്. താരറാണിയായിരുന്ന സാവിത്രിയുടെ അവസാന നാളുകൾ കഷ്ടതകൾ നിറഞ്ഞതായിരുന്നു.
മലയാളത്തിന്റെ അനശ്വര നായകനായ പ്രേം നസീറിനും താരമൂല്യം നഷ്ടപ്പെട്ട കാലഘട്ടം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടൻ ടിനി ടോം. സിനിമാ ലോകത്തെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ടോക്കിംഗ് പോയിന്റ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് പരാമർശം.

നസീർ സർ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് പറയുന്നു. കാരണം അദ്ദേഹത്തിന്റെ സ്റ്റാർഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറുടെയും വീട്ടിൽ പോയിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് പറയുന്നു. രാജേഷ് ഖന്ന എന്ന് പറഞ്ഞയാൾക്ക് അഞ്ച് വർഷം തുടരെ ഹിറ്റുകൾ മാത്രമായിരുന്നു. പുള്ളി നായക നിരയിൽ നിന്നും പോയി സിനിമയില്ലാതായി. അക്ഷയ് കുമാറാണ് മരുമകൻ.
താരമെന്ന പ്രതീതിക്ക് രജേഷ് ഖന്നയ്ക്ക് അദ്ദേഹം അഞ്ച് അസിസ്റ്റന്റ്സിനെ വെച്ച് കാെടുത്തു. ഞാൻ നാളെ ഇവിടെ ഉണ്ടാകണമെന്നില്ല. ഈ പറയുന്ന ഞാൻ പോലും ഡിപ്രസ്ഡ് ആകും. ഏഴ് വർഷം അമ്മ സംഘടനയിൽ നിന്ന് കണ്ടതും പഠിച്ചതും എനിക്ക് തന്നെ ട്രോമയായി. ടിപി മാധവൻ എന്ന നടൻ ഈയടുത്ത് മരിച്ചു. അനാഥനായാണ് മരിച്ചത്. ക്ലബുകളിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ലക്ഷ്വറി ലെെഫ്. അവസാനം ഒരു അനാഥാലയത്തിലായി. റീത്ത് വെക്കാൻ പോകുമ്പോൾ ബന്ധുക്കൾ ആരുമില്ലായിരുന്നെന്നും ടിനി ടോം പറയുന്നു.

നല്ല ആക്ടറായിട്ടോ ബിസിനസുകാരനായിട്ടോ രാഷ്ട്രീയക്കാരനായിട്ടോ കാര്യമില്ല. നല്ല മനുഷ്യനായി ജീവിക്കുക. അതാണ് ഞാൻ ഏഴ് വർഷം അമ്മയിലെ എക്സിക്യൂട്ടീവ് മെമ്പറായി നിന്ന് ഞാൻ പഠിച്ചത്. എല്ലായിടത്തും റീത്ത് വെക്കാൻ പോകുമ്പോൾ ഈ റിയാലിറ്റിയുണ്ട്. പക്ഷെ അത് മനുഷ്യർ മറന്ന് പോകും. പിന്നെയും ഈഗോയും അഹങ്കാരവും വരും. ഏത് സാഹചര്യത്തിലും സർവെെവ് ചെയ്യാൻ നമ്മൾ നമ്മളെ ട്രെയിൻ ചെയ്ത് വെക്കണമെന്നും ടിനി ടോം പറഞ്ഞു.
അറുപതുകളിലും എഴുപതുകളിലും സിനിമാ രംഗത്ത് തിളങ്ങിയ പ്രേം നസീറിന് എൺപതുകളിൽ കരിയറിൽ താരമൂല്യം ഇടിഞ്ഞു. സഹനായക വേഷങ്ങളാണ് പിന്നീട് കൂടുതലും പ്രേം നസീർ ചെയ്തത്. കടത്തനാടൻ അമ്പാടിയാണ് പ്രേം നസീറിന്റെ അവസാന സിനിമ. മോഹൻലാലിനൊപ്പമാണ് ഈ സിനിമയിൽ പ്രേം നസീർ അഭിനയിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 1990 ലാണ് റിലീസ് ചെയ്തത്.
പഴയ കാല നായകനടൻമാരിൽ മധുവാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിൽ മധുവും സിനിമാ ലോകത്ത് സജീവമല്ലാതായിട്ടുണ്ട്. തനിക്ക് പ്രാധാന്യമില്ലാത്ത സിനിമകൾ ചെയ്യാൻ മധു തയ്യാറല്ല. അക്കാലത്തെ നായിക നടിമാരായിരുന്ന ഷീല, ജയഭാരതി, ശാരദ എന്നിവരും അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുന്നു. പ്രേം നസീറിനെക്കുറിച്ചുള്ള ഓർമകൾ ഇവർ പങ്കുവെക്കാറുണ്ട്. വലിയ താരമായിരുന്നിട്ടും താരജാഡകളില്ലാതിരുന്ന മനുഷ്യ സ്നേഹിയായിരുന്നു പ്രേം നസീറെന്നാണ് ഇവർ പറയാറുള്ളത്. വിട പറഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇന്നും ജനഹൃദയങ്ങളിൽ പ്രേം നസീറുണ്ട്.


Click it and Unblock the Notifications











