'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
ചെറിയ കാലയളവിൽ തന്നെ തന്റെ കഴിവും അധ്വാനവും കൊണ്ട് മികച്ച സിനിമകളുടെ ഭാഗമായി ജനശ്രദ്ധ നേടിയ യുവ നടനാണ് നസ്ലിൻ. വളരെ ഈസിയായി ഹ്യുമർ കൈകാര്യം ചെയ്യാനുള്ള കഴിവ് കൊണ്ട് ആദ്യ സിനിമയായ തണ്ണീർമത്തൻ ദിനങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടി നസ്ലിൻ. സ്വാഭാവിക അഭിനയം അനായാസം നസ്ലിനിലിൽ കാണാം. തമാശക്ക് അപ്പുറവും തനിക്ക് സീരിയസ് റോളുകളും വഴങ്ങുമെന്ന് പിന്നീട് കുരുതിയിലൂടെ പ്രേക്ഷകർക്ക്
കാണിച്ച് തന്നിട്ടുമുണ്ട് നസ്ലിൻ.
പ്രേമലുവിന്റെ വിജയത്തിനുശേഷം നസ്ലിനുള്ള സ്റ്റാർ വാല്യുവും ആരാധക പിന്തുണയും വർധിച്ചു. പ്രേമലു നസ്ലിന്റെ കരിയറിലെ ബെഞ്ച് മാർക്ക് സിനിമയാണിപ്പോൾ. ഗിരീഷ് എ.ഡി എന്ന സംവിധായകന്റെ കീഴിലാണ് നസ്ലിനെന്ന നടൻ വളർന്നുവന്നത്. ഇരുപത്തിമൂന്നുകാരനായ നസ്ലിൻ ഇതുവരെ രണ്ട് സിനിമകളിലാണ് നായകവേഷം ചെയ്തത്.

ഇപ്പോഴിതാ 2019 മുതൽ ഇതുവരെയുള്ള തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നസ്ലിൻ പങ്കിട്ടു. ആക്ടിങ് തന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് പോലും ചിന്തിച്ചിരുന്ന കാലം ഉണ്ടായിരുന്നുവെന്ന് നസ്ലിൻ പറയുന്നു. 'പ്രേമലു തെലുങ്ക് തിയേറ്ററില്‍ പോയി കണ്ടപ്പോഴുണ്ടായ അനുഭവവും നസ്ലിൻ പങ്കിട്ടു.'
'തണ്ണീർമത്തൻ ദിനങ്ങൾ ചെയ്യുമ്പോഴോ ഇറങ്ങുന്നതിന് മുമ്പോ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് ഞാൻ കരുതിയിരുന്നില്ല. നമ്മൾ ചെയ്ത ക്യാരക്ടർ ആളുകളുടെ ഇടയിൽ ഇത്രയും റീച്ചുണ്ടാക്കും എന്നൊന്നും വിചാരിച്ചിട്ടില്ല. തണ്ണീർമത്തൻ മുഴുവൻ കഴിഞ്ഞപ്പോഴും ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു. ആ സമയത്ത് ഗിരീഷേട്ടൻ എന്താണോ പറയുന്നത് അതാണ് ഞാൻ ചെയ്തത്.'
'നിനക്ക് ഒക്കെ ഭ്രാന്താണോ പെൺപിള്ളേരുടെ പിന്നാലെ പോകാൻ എന്ന ഡയലോഗൊന്നും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാൻ പറഞ്ഞതാണ്. സത്യം പറഞ്ഞാൽ ആ സമയത്ത് എന്തെങ്കിലും പറയണമെന്ന് കരുതി ഞാൻ ചുമ്മാ പറഞ്ഞ ഒരു സാധനമാണത്. അത് ഓൺലൈൻ കൗണ്ടറാണ്. അത് സ്ക്രിപ്റ്റിൽ ഒന്നുമില്ല. ഗിരീഷേട്ടന്റെയും ഡിനോ ചേട്ടന്റെയും പ്രോപ്പറായൊരു ഗൈഡൻസ് അതിനുണ്ടായിരുന്നു.'
'ഡിനോ ചേട്ടൻ ഒരുപാട് ടൈം സ്പെൻഡ് ചെയ്തിട്ടുണ്ട്. ഗിരീഷേട്ടനും അറിയാം എന്താണ് വീക്ക് പോയിന്റ് എന്നൊക്കെ. അതുപോലെ തന്നെ പ്രേമലു തെലുങ്ക് തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ കേരളത്തില്‍ നിന്ന് കണ്ട ഫീല്‍ അല്ലായിരുന്നു എനിക്ക് ലഭിച്ചത്. ഞങ്ങളെ കൊണ്ട് ഒന്ന് സംസാരിക്കാന്‍ പോലും ശരിക്കും അവിടെയുള്ള ഓഡിയന്‍സ് സമ്മതിച്ചില്ല.'

'അവിടെ മല്ലികാര്‍ജുന എന്ന തിയേറ്ററില്‍ പോയപ്പോള്‍ ഞങ്ങള്‍ക്കുണ്ടായത് ഭീകരമായ അനുഭവമാണ്. 800 സീറ്റുകളാണ് ആ തിയേറ്ററിലുണ്ടായിരുന്നത്. അത് അന്ന് ഹൗസ് ഫുള്ളായിരുന്നു. അവിടേക്ക് ഇന്റര്‍വെല്ലിനാണ് ഞങ്ങള്‍ കയറി ചെല്ലുന്നത്. പടം കഴിയാതെയാണ് പോകുന്നത്. സത്യം പറഞ്ഞാല്‍ അവർ ഞങ്ങളെ അന്ന് മിണ്ടാന്‍ പോലും സമ്മതിച്ചിട്ടില്ല.'
'ഹേയ് സച്ചിന്‍ റീനു എവിടെ എന്നൊക്കെ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. കൂടെയുള്ള ആളുകളാണ് എന്താണ് അവരൊക്കെ പറയുന്നതെന്ന് എനിക്ക് പറഞ്ഞ് തന്നത്. അന്ന് നമുക്ക് ഭാഷ അറിയില്ലല്ലോ. ഇപ്പോള്‍ കുറച്ചൊക്കെ തെലുങ്ക് മനസിലാകും. എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് പിക്ക് ചെയ്യാനൊക്കെ പറ്റുന്നുണ്ട്. അവര്‍ കളിയാക്കുകയാണോ എന്നൊക്കെ മനസിലാകുമെന്ന്', നസ്ലിൻ പറയുന്നു.
പ്രേമലു വിജയമായതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ഏഴാമത് നിർമാണസംരംഭമായ പ്രേമലു 2 അടുത്ത വർഷം റിലീസ് ചെയ്യും.
രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം. നസ്ലിന്റെ സച്ചിൻ എന്ന കഥാപാത്രവും മമിത ബൈജുവിന്റെ റീനുവും തമ്മിൽ പ്രണയത്തിലാവുകയും സച്ചിൻ യുകെയിലേക്ക് പോവുന്നതോടെയുമാണ് പ്രേമലു അവസാനിക്കുന്നത്.


Click it and Unblock the Notifications











