'മാത്യു വിജയിയെ അപ്പാ എന്ന് വിളിക്കുന്നത് കേൾക്കാനാണ് ലിയോ കണ്ടത്, അവനെ ഓർത്ത് സന്തോഷമേയുള്ളു'
മലയാളികളുടെ മനം കവർന്ന യുവതാരങ്ങളിൽ ഒരാളാണ് നസ്ലിൻ കെ ഗഫൂർ എന്ന താരം. സിനിമയിലെത്തിയിട്ട് വിരലിലെണ്ണാവുന്ന വർഷങ്ങളെ ആയിട്ടുള്ളൂവെങ്കിലും ആരാധകർക്ക് നസ്ലിനോട് അടുത്ത വീട്ടിലെ പയ്യനോടുള്ള വാത്സല്യമാണ്. കുസൃതികലർന്ന ചിരിയും തഗ് തമാശകളുമൊക്കെയായി സിനിമയിൽ പയ്യൻസ് തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്. ഇപ്പോൾ നായകനുമാണ് നസ്ലിൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് എത്തിയ നസ്ലിന്‍റെ അടുത്തിടെ ഇറങ്ങിയ ഒട്ടുമിക്ക ചിത്രവും സൂപ്പർ ഹിറ്റായിരുന്നു.
കുരുതി, ഹോം, കേശു ഈ വീടിന്‍റെ നാഥൻ തുടങ്ങി അവസാനം പുറത്തിറങ്ങിയ വാലാട്ടിയിൽ വരെ നസ്ലിൻ കിടിലൻ അഭിനയമാണ് കാഴ്ചവെച്ചത്. പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രണയവും തമാശകളുമൊക്കെയായി വന്ന തണ്ണീർ മത്തൻ ദിനങ്ങളിലെ ക്ലാസിൽ കയറാൻ മടിക്കുന്ന ബ്രേക്ക് സമയത്ത് കൂട്ടുകാർക്കൊപ്പം പഫ്സ് കഴിക്കുന്ന മെൽവിൻ എന്ന നസ്ലിന്‍റെ കഥാപാത്രം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നതായിരുന്നു.

കൂട്ടുകാർക്ക് പഫ്സ് വാങ്ങി നൽകി എന്‍റെ ഡാഡി... കുറച്ച് റിച്ചാണല്ലോ എന്ന പഞ്ച് ഡയലോഗും പറഞ്ഞുള്ള നസ്ലിന്‍റെ ഗമയിലുള്ള നിൽപ്പ് ആരെയും ചിരിപ്പിച്ച് കളയും.അതുപോലെ ഹോമിലെ ചാൾസ് എന്ന നസ്ലിന്‍റെ കഥാപാത്രവും പ്രേക്ഷകർ നെഞ്ചോട് ചേർത്തതാണ്.
വൈകാരികത തുളുമ്പുന്ന കഥാപാത്രമായ കുരുതിയിലെ കലിപ്പനും ഈ യുവനടനിലെ മികച്ച അഭിനേതാവിനെയാണ് എടുത്ത് കാട്ടുന്നത്. പത്രോസിന്‍റെ പടപ്പുകൾ, ജോ ആന്‍റ് ജോ, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ, നെയ്മർ, 18 പ്ലസ് എന്നിവയിലും നസ്ലിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യുവതാരങ്ങളില്‍ ഏറ്റവും ഭാവിയുള്ള നടന്മാരിലൊരാള്‍ എന്നാണ് നസ്ലിനെ പുകഴ്ത്തി നിർമാതാവും നടനുമായ വിജയ് ബാബു ഒരിക്കൽ പറഞ്ഞത്.
നസ്ലിനൊപ്പം തന്നെ മലയാളത്തിൽ ക്ലിക്കായ മറ്റൊരു നടനാണ് മാത്യു. നസ്ലിൻ-മാത്യു കോമ്പോയ്ക്കും ആരാധകർ ഏറെയാണ്. മാത്യു മലയാളവും കടന്ന് ലിയോയിലൂടെ തമിഴിലും ചുവടുറപ്പിച്ച് കഴിഞ്ഞു. ഇപ്പോഴിതാ മാത്യുവിനെ കുറിച്ച് നസ്ലിൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മാത്യു വിജയിയെ അപ്പാ എന്ന് വിളിക്കുന്നത് കേൾക്കാനാണ് താൻ ലിയോ കണ്ടത് എന്നാണ് നസ്ലിൻ പറയുന്നത്.
ഞങ്ങൾ തമ്മിൽ മിക്കപ്പോഴും കാണാറുണ്ട്. വിജയ്ക്കൊപ്പം മാത്യുവിനെ കണ്ടപ്പോൾ നമ്മുടെ ചെക്കൻ എന്ന ഫീലായിരുന്നു. മാത്യു വിജയിയെ അപ്പാ എന്ന് വിളിക്കുന്നത് കേൾക്കാനാണ് ലിയോ കണ്ടത്. അവനെ ഓർത്ത് എനിക്ക് സന്തോഷമേയുള്ളു എന്നാണ് നസ്ലിൻ മൂവി മാൻ ബ്രോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

നസ്ലിന്റെ ഏറ്റവും പുതിയ റിലീസ് പ്രേമലുവാണ്. ഈ ചിത്രത്തിലും മാത്യു ഗസ്റ്റ്റോളിൽ എത്തുന്നുണ്ട്. മമിത ബൈജുവാണ് ചിത്രത്തിൽ നായകൻ. ഗിരീഷ് എ.ഡിയാണ് പ്രേമലുവിന്റെ സംവിധായകൻ. ഗിരീഷിന്റെ ആദ്യ രണ്ട് സിനിമകളിലും നസ്ലിൻ ഉണ്ടായിരുന്നു.
അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications