ഭർത്താവിന് അപകടം പറ്റിയപ്പോൾ ഭാര്യ നോക്കിയത് കണ്ടോയെന്ന് റീൽ, അവൾക്ക് അത് എഞ്ചോയ് ചെയ്യാനായില്ല; സംഗീത്
അച്ഛനുള്ള സിനിമാ ബന്ധങ്ങളാണ് സംഗീത് പ്രതാപിനെ മലയാള സിനിമയുടെ ഭാഗമാക്കിയത്. എഡിറ്ററായിട്ടായിരുന്നു തുടക്കം. പിന്നീട് നടനായി അരങ്ങേറി ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ നെഞ്ചിൽ സ്ഥാനം പിടിച്ചു. അടുത്തിടെ റിലീസ് ചെയ്ത ബ്രോമാൻസ് എന്ന ചിത്രം കാണാൻ കൂടുതൽ പ്രേക്ഷകരേയും പ്രേരിപ്പിച്ചത് സംഗീത് പ്രതാപിന്റെ സാന്നിധ്യം തന്നെയായിരുന്നു.
ട്രെയിലറിൽ തന്നെ ഈ പടത്തിൽ സ്കോർ ചെയ്യാൻ പോകുന്നത് സംഗീതായിരിക്കുമെന്ന് വ്യക്തമായിരുന്നു. സിനിമ റിലീസ് ചെയ്തപ്പോഴും അത് തന്നെയാണ് സംഭവിച്ചത്. എത്തിക്കൽ ഹാക്കറായ ഹരിഹരസുദൻ എന്ന കഥാപാത്രം സംഗീതിന്റെ കയ്യിൽ ഭദ്രമായിരുന്നു. സിനിമയുടെ ഷൂട്ടിങിനിടെയുണ്ടായ കാർ അപകടത്തിൽ ഏറ്റവും കൂടുതൽ പരിക്കേറ്റതും സംഗീതിനായിരുന്നു.

പിന്നെ കുറേക്കാലം ചികിത്സയും മറ്റുമായി വിശ്രമിച്ചശേഷമാണ് സംഗീത് വീണ്ടും അഭിനയിച്ച് തുടങ്ങി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ നാളുകളിൽ തന്നെ ഏറ്റവും കൂടുതൽ ശുശ്രൂഷിച്ചതും പിന്തുണച്ചതും ഭാര്യയാണെന്ന് പറയുകയാണിപ്പോൾ നടൻ. അടുത്തിടെ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ സംഗീതിന്റെ അഭിമുഖം ശ്രദ്ധ നേടി കഴിഞ്ഞു. എനിക്ക് ആക്സിഡന്റായി കിടന്നപ്പോൾ വൈഫ് കൂടെ ഉണ്ടായിരുന്നു എപ്പോഴും. ജോലി ഒക്കെ വേണ്ടെന്ന് വെച്ച് നമ്മുടെ കൂടെ തന്നെയായിരുന്നു.
കോമഡി എന്താണെന്ന് വെച്ചാൽ... അപകടം കഴിഞ്ഞ് ഞാൻ പോസ്റ്റ് ഇട്ടപ്പോൾ ഏതോ ഒരുത്തൻ ഇവളാണ് പെണ്ണ് എന്ന് പറഞ്ഞിട്ട് ഇവളുടെയും എന്റെയും കുറച്ച് ഫോട്ടോസ് ഇട്ട് ഒരു റീൽ വീഡിയോ ചെയ്ത് പോസ്റ്റ് ചെയ്തു. ഭർത്താവിന് ആക്‌സിഡന്റ് പറ്റിയപ്പോൾ ഭാര്യ നോക്കിയത് കണ്ടോ എന്നൊക്കെ തലക്കെട്ട് ഉണ്ടായിരുന്നു.
തെറിയുടെ അഭിഷേകം ആയിരുന്നു ആ റീലിന്. തെറി അല്ല കോമഡിയാണ്. ഞങ്ങളൊക്കെ പിന്നെ ഭർത്താവിനെ എടുത്ത് കിണറ്റിലിടാറാണല്ലോ പതിവ് എന്ന തരത്തിലുള്ള കമന്റുകളൊക്കെ ഉണ്ടായിരുന്നു. ഈ ടൈപ്പ് സാധനങ്ങളുടെ ഒരു കുത്ത് ഒഴുക്കായിരുന്നു. ഇതെല്ലാം ഞാൻ എഞ്ചോയ് ചെയ്യും. പക്ഷെ അവൾ അത്രയ്ക്ക് എത്തിയിട്ടില്ല.
അതുപോല ആ സമയത്ത് അവൾ എടുത്തിട്ടുള്ള ഒരു സ്ട്രഗിൾ എന്താണെന്ന് വെച്ചാൽ അവളും കരിയർ സ്റ്റാർട്ട് ചെയ്ത് കൊണ്ടിരിക്കുന്ന സമയമായിരുന്നു. ആ സമയത്ത് അവൾക്ക് ആ ജോലിയിൽ നിന്ന് മാറേണ്ടി വന്നു. ഒരു മാസം ലീവ് എടുക്കേണ്ടി വന്നു. ഫുൾ ടൈം എന്റെ കൂടെ നിന്നു. അത് കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങിയപ്പോൾ ഷൂട്ടിങ് ലോക്കേഷനിലേക്ക് വന്നു എന്നാണ് ഭാര്യ അപകട സമയത്ത് തനിക്ക് നൽകിയ പിന്തുണയെ കുറിച്ച് സംസാരിക്കവെ സംഗീത് പ്രതാപ് പറഞ്ഞത്.

തന്റെ ജീവിതം തലകീഴ് മറിച്ച ദിവസമെന്നും ഭാവിയെക്കുറിച്ച് ഭയവും നിരാശയും തോന്നിയ സമയമെന്നുമാണ് അപകടശേഷം താൻ കടന്നുപോയ സാഹചര്യത്തെ കുറിച്ച് ഒരിക്കൽ സംഗീത് സോഷ്യൽമീഡിയയിൽ കുറിച്ചത്. സ്പോട്ട് എഡിറ്ററായി തുടങ്ങി സ്വതന്ത്ര എഡിറ്ററായി മാറിയ സംഗീത് ലിറ്റിൽ മിസ്സ് റാവുത്തറിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാര്‍ഡ് സംഗീത് പ്രതാപ് സ്വന്തമാക്കിയിരുന്നു.
രണ്ട് വര്‍ഷത്തോളം എഫേര്‍ട്ടെടുത്ത് ചെയ്ത സിനിമയായിരുന്നു അതെന്നും എന്നാൽ അവസാനം ഒരുപാട് തട്ടികൂട്ടലുകൾ നടത്തിയാണ് സിനിമ റിലീസ് ചെയ്തതെന്നും സംഗീത് പ്രതാപ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താരം മോഹൻലാൽ സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവത്തിന്റെ സെറ്റിൽ നടന്ന തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ അടുത്തിടെ സംഗീത് പങ്കുവെച്ചിരുന്നു.
സത്യന്‍ അന്തിക്കാടിന്റെ കഥയ്ക്ക് നവാഗതനായ സോനു ടി.പി തിരക്കഥയെഴുതി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂർവം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.


Click it and Unblock the Notifications