'അപകടശേഷവും ആ റോളിൽ നിന്ന് ഒഴിവാക്കുമോയെന്ന ടെൻഷനായിരുന്നു, അവനെ ആ രൂപത്തിൽ കണ്ടപ്പോൾ ഉറപ്പിച്ചു'
പ്രേമലു എന്ന ചിത്രത്തിലെ നസ്ലിൻ്റെ കഥാപാത്രത്തിന്റെ ഉറ്റസുഹൃത്തായ അമൽ ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വലിയ ജനപ്രീതി ലഭിച്ച നടനാണ് എഡിറ്റർ കൂടിയായ സംഗീത് പ്രതാപ്. അടുത്തിടെ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിൻ്റെ എഡിറ്റിങിന് സംഗീത് പ്രതാപിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. പ്രേമലുവിന് പുറമെ സൂപ്പർ ശരണ്യ, ഹൃദയം, പത്രോസിൻ്റെ പടപ്പുകൾ തുടങ്ങിയ ചിത്രങ്ങളിലും സംഗീത് ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ബ്രോമാൻസാണ് റിലീസിന് തയ്യാറെടുക്കുന്ന സംഗീതിന്റെ പുതിയ സിനിമ. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് നടന് കാർ അപകടത്തിൽ പരിക്കേറ്റിരുന്നു.
ശേഷം ഒരു മാസത്തോളം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഇപ്പോഴിതാ അപകടസമയത്തെ അനുഭവവും അതിനുശേഷമുണ്ടായിരുന്ന പ്രധാന ആശങ്കയും എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ സംഗീത്. ബ്രോമാൻസ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംഗീത്.

അപകടം നടന്നശേഷം പരിക്കിന്റെ പേരിൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കുമോയെന്ന ടെൻഷനായിരുന്നു ഏറ്റവും കൂടുതലെന്നാണ് സംഗീത് പറഞ്ഞത്. ഹെൽത്തൊക്കെ ഓക്കെയായി. രക്ഷപ്പെട്ടു ചത്തിട്ടില്ല. മാത്യുവാണ് എന്നെ രക്ഷിച്ചത്. മാത്യു സീറ്റ് ബെൽറ്റിടാൻ സഹായിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ മാത്യുവിന്റെ ദേഹത്തായിരുന്നേനെ.
എന്റെ ഫസ്റ്റ് രക്ഷൻ അർജുൻ ചേട്ടനാണ്. ഫ്രണ്ട്സീറ്റിലിരിക്കുന്ന അർജുൻ ചേട്ടനൊക്കെ സീറ്റ് ബെൽറ്റ് ഇട്ടിരുന്നു. പൊതുവെ ബാക്ക് സീറ്റിലുള്ളവർ സീറ്റ് ബെൽറ്റ് ഇടില്ലല്ലോ. ആദ്യം സീറ്റ് ബെൽറ്റിടാൻ കുറേ ശ്രമിച്ചു. പക്ഷെ അത് ജാമായിരുന്നു. എനിക്ക് ബെൽറ്റിടുന്നത് ഇഷ്ടവുമല്ല. അതിനിടയിലാണ് മാത്യുവന്ന് ജാമായ സീറ്റ് ബെൽറ്റ് വലിച്ചെടുത്ത് ഇട്ട് തന്നത്. ഇത് ഇട്ടതും ഞാൻ നേരെ നോക്കുമ്പോൾ കാണുന്നത് വണ്ടി പാളുന്നതാണ്.
രണ്ട് സെക്കന്റിനുള്ളിൽ വണ്ടി ഇടിച്ച് മറിഞ്ഞു. അവസാനം ഞാൻ മുകളിലാണ്. അതേ എനിക്ക് ഓർമയുള്ളു. അർജുൻ ചേട്ടനും എന്നെപ്പോലെയുള്ള അവസ്ഥയിലായിരുന്നു. എയറിൽ. വണ്ടി ഓഫ് ചെയ്യാൻ നോക്കുമ്പോൾ ഡ്രൈവർ ചേട്ടനെ കാണാനില്ല. പുള്ളി എങ്ങനെയോ രക്ഷപ്പെട്ടു. ചേട്ടനൊക്കെ ഇറങ്ങി വണ്ടി നേരെയാക്കി ഞങ്ങളെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.
വണ്ടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞാൻ ഓക്കെയായിരുന്നു. വലിയ കുഴപ്പവുമുണ്ടായിരുന്നില്ല. പിന്നെ നടന്ന് ഞാനും മാത്യുവും വണ്ടിയിൽ കയറി. അപകടം നടന്നശേഷവും എന്റെ ടെൻഷൻ ഇവർ എന്നെ ബ്രോമാൻസിൽ നിന്ന് ഇതിന്റെ പേരിൽ ഒഴിവാക്കുമോ എന്നതായിരുന്നു. പത്ത് ദിവസമേയുള്ളു. ഞാൻ ഇനി ബ്രോമാൻസിൽ ഉണ്ടാവില്ലഡാ... ഹരിഹരസുദൻ ഇനി വേറെ ആളായിരിക്കും എന്നൊക്കെ ഞാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്.

അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് മാത്യു എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. സിനിമയിലെ എന്റെ ഹെയർസ്റ്റൈൽ ബസ് കട്ടിനോട് സാമ്യമുള്ളതാണ്. പിറ്റേദിവസം നോക്കുമ്പോൾ ഞങ്ങളുടെ റൈറ്റർ ബസ് കട്ട് ഹെയർസ്റ്റൈൽ ചെയ്തിരിക്കുന്നു. അതോടെ ഞാൻ ഉറപ്പിച്ചു. നീയാണല്ലേടാ എന്റെ റോൾ ചെയ്യുന്നത് എന്നൊക്കെ മനസിൽ തോന്നി.
ആ വിഷമത്തിനിടയിലും അവനോട് ഞാൻ തോമസെ ഹെയർ സ്റ്റൈൽ രസമുണ്ടല്ലോടാ എന്നൊക്കെ പറയാൻ ശ്രമിക്കുന്നുണ്ട്. എന്നെ മാറ്റിക്കാണുമെന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു എന്നാണ് സംഗീത് പറഞ്ഞത്. ഇക്കഴിഞ്ഞ ജൂലൈയിൽ കൊച്ചി എം.ജി റോഡിൽ വെച്ച് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു ബ്രോമാൻസ് ടീമിന്റെ കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സംഗീതിന് പുറമെ അർജുൻ അശോകൻ, മാത്യു തോമസ് എന്നിവർക്കും പരിക്കേറ്റിരുന്നു.
അരുൺ ജോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ മഹിമ നമ്പ്യാരാണ് നായിക. ജോ ആന്‍ഡ് ജോ, 18+ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബ്രോമാന്‍സ്.


Click it and Unblock the Notifications