അമ്മയ്ക്കൊപ്പം ദോഹയിലായിരുന്നു; മുംബൈ പൊലീസ് കണ്ട് എനിക്ക് വന്ന മെസേജുകളും കോളുകളും; പൃഥിരാജ്
പൃഥിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നായിരിക്കും 2024 എന്നാണ് ആരാധകരുടെ പ്രതീക്ഷ. അത്രയും വലിയ സിനിമകളാണ് നടന്റേതായി വരാനിരിക്കുന്ന്. തെലുങ്ക് ചിത്രം സലാർ, മലയാളത്തിൽ ആടുജീവിതം എന്നീ സിനിമകളിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്. താരമൂല്യം നിലനിർത്തുന്നതിനൊപ്പം കരിയറിൽ എന്നും വ്യത്യസ്തകൾ പുലർത്താൻ പൃഥിരാജിന് കഴിഞ്ഞിട്ടുണ്ട്. സംവിധാനത്തിലും നിർമാണത്തിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ പൃഥിരാജ് ഇന്ന് മലയാള സിനിമയ്ക്ക് അവഗണിക്കാൻ പറ്റാത്ത താരമാണ്.
പൃഥിരാജിന്റെ കരിയർ ഗ്രാഫിൽ ഇന്നും പ്രേക്ഷകർ എടുത്ത് പറയുന്ന സിനിമയാണ് 2013 ൽ പുറത്തിറങ്ങിയ മുംബൈ പൊലീസ്. ഗേ പൊലീസ് ഓഫീസറായി നടൻ എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. മികച്ച വിജയം നേടിയ സിനിമ വലിയ തോതിൽ ചർച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ മുംബൈ പൊലീസ് സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് പൃഥിരാജ്. ക്ലെെമാക്സിലെ ട്വിസ്റ്റ് കേട്ടപ്പോൾ താൻ കൈയടിക്കുകയാണ് ചെയ്തതെന്ന് പൃഥിരാജ് പറയുന്നു.

ഏത് ഡയറക്ഷനിലേക്ക് സിനിമ കൊണ്ടുപോകണം, എന്താണ് സിനിമയിലെ ട്വിസ്റ്റ് എന്നതിൽ കുടങ്ങിക്കിടക്കുകയായിരുന്നും ബോബിയും സഞ്ജയും റോഷനും. കുറച്ച് മാസങ്ങൾ അങ്ങനെ പോയി. ഒരു ദിവസം രാത്രി വൈകി റോഷൻ എന്നെ വിളിച്ചു, സിനിമയുടെ മെറിറ്റിന് വേണ്ടി എന്തുവേണമെങ്കിലും ചെയ്യുമെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചു.
ഈ വാക്കുകൾ ഇപ്പോഴും മുറുകെപ്പിടിക്കുന്നുണ്ടോ എന്നും ചോദിച്ചു. തീർച്ചയായും എന്ന് ഞാൻ. സഞ്ജയും റോഷനും എന്നെ കണ്ടു. അവർ അവസാനത്തെ സീനിനെക്കുറിച്ച് എന്നോട് പറഞ്ഞു. ഞാൻ കൈയടിച്ചു. ഒരു താരം അത് ചെയ്യുന്നു എന്നത് കൊണ്ടല്ല. ഇതിനേക്കാൾ പ്രവചനാതീതമായ ഒരു ട്വിസ്റ്റ് ഒരുപക്ഷെ ഉണ്ടാകില്ല. പക്ഷെ ആ ട്വിസ്റ്റ് ഇന്ന് വർക്ക് ചെയ്യില്ല.

കാരണം ആ കാലത്ത് ആ ട്വിസ്റ്റിന് ഒരു ഷോക്ക് വാല്യു നൽകാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇന്നത് അതത്ര ഷോക്കിംഗ് അല്ല. ഗേ ആയ ഒരു നായകൻ ഇന്ന് നമ്മളെ ഞെട്ടിക്കില്ലെന്നും പൃഥിരാജ് ചൂണ്ടിക്കാട്ടി. മുംബൈ പൊലീസ് റിലീസ് ചെയ്ത ദിവസം ആദ്യ തനിക്ക് വന്ന പ്രതികരണങ്ങളെക്കുറിച്ചും പൃഥിരാജ് സംസാരിച്ചു. അമ്മയ്ക്കൊപ്പം ദേഹയിലായിരുന്നു ഞാൻ. എന്തിന് ഇത് ചെയ്തു, ചെയ്യാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞ് കൊണ്ടുള്ള മെസേജുകളും കോളുകളുമാണ് എനിക്ക് വന്നത്.
പക്ഷെ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഓർഗാനിക്കായി അഭിപ്രായം മാറിയെന്നും പൃഥിരാജ് ചൂണ്ടിക്കാട്ടി. മലയാളം ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് മുംബൈ പൊലീസ്. തന്റെ കരിയറിലെയും മികച്ച സിനിമയാണിതെന്നും പൃഥിരാജ് വ്യക്തമാക്കി. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പൊലീസിൽ ജയസൂര്യയും റഹ്മാനും ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തു. അടുത്തിടെ റിലീസ് ചെയ്ത കാതൽ ദ കോർ എന്ന സിനിമയിൽ നടൻ മമ്മൂട്ടിയും ഗേ കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ജിയോ ബേബി സംവിധാനം ചെയ്ത സിനിമയും മികച്ച സ്വീകാര്യത നേടി. സൂപ്പർസ്റ്റാറായ മമ്മൂട്ടി കാണിച്ച ധൈര്യത്തെ പ്രേക്ഷകർ അഭിനന്ദിച്ചു.


Click it and Unblock the Notifications