സത്യം പറയാൻ പഠിപ്പിച്ച അച്ഛൻ, അഹങ്കാരം ചങ്കൂറ്റമായി, മയത്തിൽ സംസാരിക്കണമെന്ന് ഉപദേശിച്ച രഞ്ജിത്തേട്ടൻ!
ഭാവിയിൽ മലയാള സിനിമയുടെ തലപ്പത്ത് പൃഥ്വിരാജ് ഉണ്ടാകുമെന്നത് തീർച്ചയാണ്. പ്രായത്തെക്കാളും പക്വതയോടെയും അറിവോടെയും വിവേകത്തോടെയും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന നായക നടൻ. സിനിമയിലേക്ക് ചുവടുവെച്ച സമയം മുതൽ കൃത്യമായ പ്ലാനിങ്ങോടെയാണ് പൃഥ്വിരാജിന്റെ യാത്ര. തുടക്കത്തിൽ ഇത്രയേറെ വിമർശനം ഏറ്റുവാങ്ങിയ മറ്റൊരു നടനുണ്ടാകില്ല. എന്നാൽ കളിയാക്കിയവർ തന്നെ ഇന്ന് നടന് വേണ്ടി കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്യുന്നു.
തുടക്കകാലത്ത് തനിക്ക് നേരെയുണ്ടായ വിമർശനങ്ങളെ കുറിച്ച് നടൻ വർഷങ്ങൾക്ക് മുമ്പ് മനസ് തുറന്നിരുന്നു. ജീവിതത്തിൽ പല കാര്യങ്ങളും തന്നെ ആദ്യം പഠിപ്പിച്ചത് അച്ഛനാണെന്നാണ് താരം പറഞ്ഞത്. ഇവൻ ഇത്രത്തോളമായോയെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് എനിക്ക് തുടക്കകാലത്ത് നേരിടേണ്ടി വന്നത്.

ഭീതി തന്നെയായിരിക്കണം കാരണം. പൊതുസമൂഹം വിശ്വസിക്കുന്ന ശരിയായ പെരുമാറ്റ രീതികളിലേക്ക് നമ്മൾ സൂക്ഷ്മമായി നോക്കിയാൽ ഒരു ഹിപ്പോക്രസിയുണ്ടെന്ന് മനസിലാകും. ബഹുമാനം കാണിക്കേണ്ടിടത്ത് ഞാൻ ഒരിക്കലും അത് കാണിക്കാതിരുന്നിട്ടില്ല. എന്നാൽ ആവശ്യത്തിൽ ഏറെ ബഹുമാനവും എവിടേയും കാണിക്കാറില്ല. എന്റെ ഐഡന്റിറ്റി സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ.
സിനിമ നടൻ ആയതിൽ പിന്നെ ഇങ്ങനെ സംസാരിക്കാൻ തുടങ്ങുകയോ ബോഡി ലാഗ്വേജ് കൈവരിക്കുകയോ കാര്യങ്ങളെ പറ്റി ഇങ്ങനെ സംസാരിക്കുകയോ ചെയ്ത ഒരാളല്ല. സ്കൂളിൽ പഠിക്കുന്ന കാലത്തും എന്റെ വ്യക്തിത്വ സവിശേഷതകൾ ഇതൊക്കെ തന്നെയായിരുന്നു. സിനിമയിൽ വന്നശേഷം എന്റെ ഗുരുനാഥനായ രഞ്ജിത്തേട്ടൻ അടക്കം എന്നോട് പറഞ്ഞു ഇന്റർവ്യൂവിന് പോകുമ്പോൾ മയത്തിൽ സംസാരിക്കണം കാര്യങ്ങൾ കുറച്ച് അറിയില്ലെന്ന തരത്തിൽ സംസാരിക്കണം എന്നൊക്കെ.
ഞാൻ ശ്രമിച്ചിരുന്നു. പക്ഷെ എന്നെ കൊണ്ട് പറ്റിയില്ല. തന്റേടി, അഹങ്കാരി വിളികൾക്ക് പിന്നിൽ ഒരു തമാശയുണ്ട്. വലിയ സോഷ്യൽ സർക്കിൾ എനിക്കില്ല. ഞാൻ അന്തർമുഖനാണെന്ന് പറഞ്ഞവരുണ്ട്. പിന്നീട് ആ അന്തർമുഖത്വം അഹങ്കാരമായി. ഇപ്പോൾ അതേ അഹങ്കാരം ചങ്കൂറ്റമായി. എന്റെ ടേംസിൽ തന്നെയാണ് ഞാൻ കാര്യങ്ങൾ നടത്തുന്നത്. പ്രൊഫഷണൽ കാര്യങ്ങൾ എന്റെ ടേംസിൽ മാത്രമെ ഞാൻ ചെയ്യാറുള്ളു.
പക്ഷെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നു എന്റെ പ്രൊഫഷണൽ ജീവിതം അമ്മയാണ് നിയന്ത്രിക്കുന്നതെന്ന്. എന്റെ ജീവിതത്തിൽ ഒരു കാര്യത്തിലും നിയന്ത്രണം ചെലുത്താറില്ല അമ്മ. മക്കളുടെ മേൽ അമ്മയ്ക്കുള്ള കോൺഫിഡൻസ് കൊണ്ടാകും. നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ നോക്കണമന്ന് ചെറുപ്പം മുതൽ ഞങ്ങളെ പഠിപ്പിച്ചാണ് അമ്മ വളർത്തിയത്.

പത്താം ക്ലാസ് മുതൽ എന്റെ കാര്യം ഞാൻ സ്വന്തമായി നോക്കുന്നുണ്ട്. അമ്മ അതിന് ഞങ്ങളെ പ്രാപ്തരാക്കി. ജീവിതത്തിൽ പല കാര്യങ്ങളും എന്നെ ആദ്യം പഠിപ്പിച്ചത് അച്ഛനാണ്. സത്യം പറയാൻ പഠിപ്പിച്ചത് അച്ഛനാണ്. സത്യം മാത്രമെ പറയാൻ പാടുള്ളുവെന്നാണ് പറഞ്ഞ് തന്നത്. അച്ഛനാണ് പുസ്തകങ്ങളുടെ ലോകത്തേക്ക് എന്നെ കൂട്ടി കൊണ്ട് വന്നത്.
സംസാരിക്കാൻ പഠിപ്പിച്ചതും ഭാഷ ഉപയോഗിക്കാൻ പഠിപ്പിച്ചതും അച്ഛനാണെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. ഇന്ന് നടൻ എന്നതിലുപരി സംവിധായകനും നിർമാതാവും ഗായകനും ഡിസ്ട്രിബ്യൂട്ടറും എല്ലാമായി മാറി കഴിഞ്ഞു പൃഥ്വിരാജ്. പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന ചുരുക്കം ചില നടന്മാരെയുള്ളു മലയാളത്തിൽ. അതിൽ ഒരാൾ പൃഥ്വിരാജാണ്. ബോളിവുഡിലാണ് നടൻ ഇപ്പോൾ കൂടുതൽ സജീവം.
ഇപ്പോഴും പൃഥ്വിരാജിന് എതിരെ മലയാള സിനിമയിലെ ചിലർ പ്രവർത്തിക്കുന്നതായി അടുത്തിടെ മല്ലിക സുകുമാരൻ ആരോപിച്ചിരുന്നു. അനന്തഭദ്രം സിനിമയിൽ പൃഥ്വിയെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി പലരും തന്നോട് പറഞ്ഞതായും പൃഥ്വിക്കെതിരെ സംസാരിക്കുന്നവർക്ക് ഭാവിയിൽ തങ്ങൾ പറഞ്ഞത് അബദ്ധമായി പോയിയെന്ന് തിരുത്തേണ്ടി വരുമെന്ന് താൻ നൂറുശതമാനം വിശ്വസിക്കുന്നുവെന്നും മല്ലിക പറഞ്ഞിരുന്നു.


Click it and Unblock the Notifications











