എനിക്ക് അങ്ങനെയാകാൻ പറ്റുമെന്ന് തോന്നുന്നില്ല, ആ ഒരു കാര്യത്തിൽ ലാലേട്ടനോട് അസൂയയുണ്ട്; പൃഥ്വിരാജ് സുകുമാരൻ
ഇരുപതുകളുടെ തുടക്കം മുതൽ മലയാള സിനിമയുടെ ഭാഗമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടനും സംവിധായകനുമാണ്. പത്ത് വർഷം മുമ്പ് എന്ത് മനസിൽ സ്വപ്നം കണ്ടുവോ അതാണ് ഇന്ന് പൃഥ്വിരാജ് നേടിയെടുത്ത് കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ അഹങ്കാരിയെന്ന് വിളിച്ചവർ തന്നെ ഇന്ന് പൃഥ്വിരാജിന്റെ വിജയങ്ങളിൽ സന്തോഷിക്കുന്നുണ്ട്. നൂറോളം സിനിമകളിൽ നായക വേഷം ചെയ്ത നടന്റെ ഏറ്റവും പുതിയ റിലീസ് എമ്പുരാനാണ്.
സിനിമ തിയേറ്ററുകളിൽ കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി നിറഞ്ഞ സദസുകളിൽ പ്രദർശിപ്പിക്കുകയാണ്. സിനിമയിൽ എത്തിയ തുടക്കകാലത്ത് മലയാള സിനിമയിലെ അപൂർവം ചില താരങ്ങൾക്ക് മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യം കിട്ടിയ നടൻ കൂടിയാണ് പൃഥ്വിരാജ്.

തുടക്കകാലത്ത് ലോഹിതദാസ് അടക്കമുള്ള മലയാള സിനിമയിലെ മഹാപ്രതിഭകൾക്കൊപ്പമായിരുന്നു നടൻ പ്രവർത്തിച്ചിരുന്നത്. അതിനെ ഒന്നും തന്റെ കഴിവായിട്ടല്ല തനിക്ക് ലഭിച്ച ഭാഗ്യമെന്ന് വിശേഷിപ്പിക്കാനാണ് പൃഥ്വിരാജിന് എന്നും ഇഷ്ടം. ഇപ്പോഴിതാ തുടക്കകാലത്ത് ചെയ്ത സിനിമകളെ കുറിച്ചും നടൻ മോഹൻലാലിനെ കുറിച്ചും പൃഥ്വിരാജ് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
തന്നിലെ നടനെ രൂപപ്പെടുത്തി എടുക്കാൻ സഹായിച്ചത് തുടക്കകാലത്ത് ചെയ്ത സിനിമകളാണെന്ന് പറഞ്ഞാണ് പൃഥ്വിരാജ് സംസാരിച്ച് തുടങ്ങുന്നത്. ലോഹിതദാസെന്ന ജീനിയസ് എന്നെ സിനിമയിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ അത് ഇനി ചക്രമെന്നല്ല എന്താണെങ്കിലും ഞാൻ അഭിനയിക്കും. അതുപോലെ ഭദ്രൻ സാർ എന്നെ ഒരു സിനിമ ചെയ്യാൻ വിളിച്ചാൽ കഥ അറിഞ്ഞില്ലെങ്കിൽ പോലും ആ സിനിമ ചെയ്യുമെന്ന് ഞാൻ മനസിൽ തീരുമാനിച്ച് കഴിഞ്ഞു.
എനിക്ക് എന്തൊരു എക്സ്പീരിയൻസാണ് അതെല്ലാം. എന്റെ തുടക്കകാലത്ത് ലോഹിതദാസ് സാർ, കമൽ സാർ എന്നിവർക്കൊപ്പമെല്ലാം പ്രവർത്തിച്ചത് എന്നെ റിഫൈൻ ചെയ്യാൻ സഹായിച്ചിട്ടുണ്ട്. അന്ന് ഇതൊന്നും വലിയ തീരുമാനമേയല്ല. ഭാഗ്യം... അതിന് അപ്പുറം മറ്റൊന്നുമല്ല. മലയാളത്തിലെ മറ്റ് താരങ്ങളുടെ സിനിമകൾ വിജയിക്കുമ്പോൾ സന്തോഷിക്കാറുള്ളയാളാണ് ഞാനും. കാരണം അവരുടെ വിജയങ്ങളൊക്കെ നമുക്ക് കൂടിയാണ് വഴിയൊരുക്കുന്നത്. മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും എല്ലാം തുടരെ തുടരെ വിജയമായപ്പോൾ പെട്ടന്ന് എല്ലാവരുടേയും ചർച്ചാ വിഷയം മലയാള സിനിമയായി. അല്ലെങ്കിൽ തന്നെ മലയാള സിനിമയിലേക്ക് ഒരു സ്പോട്ട് ലൈറ്റ് ഉണ്ടായിരുന്നു.
അത് കൂടാതെ അടുത്ത മലയാള സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പോലും മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ സംസാരം നടക്കുന്നുണ്ട്. എന്റെ സിനിമകൾക്കും മറ്റ് മലയാളം സിനിമകളുടെ വിജയം ഗുണകരമായിട്ടുണ്ട്. ശരിയായ ദിശയിലേക്ക് മലയാള സിനിമയെ നയിക്കുക എന്നത് പ്രേക്ഷകരുടെ കൂടി ഉത്തരവാദിത്വമാണെന്നും പൃഥ്വിരാജ് പറയുന്നു.

മോഹൻലാൽ എന്ന പ്രതിഭയോട് അസൂയ തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടിട്ടാണെന്നും പൃഥ്വിരാജ് പറയുന്നു. ലാലേട്ടന്റെ കയ്യിൽ നിന്നും പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. മമ്മൂക്കയുടെ കയ്യിൽ നിന്നുമുണ്ട്. ഞാൻ പ്രവർക്കുന്ന മീഡിയത്തിൽ ഇവർ അഗ്രഗണ്യരാണല്ലോ. ലാലേട്ടന്റെ ഓഫ് സ്ക്രീൻ വ്യക്തിത്വം കണ്ട് അസൂയ തോന്നിയിട്ടുണ്ട്. എനിക്ക് അങ്ങനെയാകാൻ പറ്റുമെന്ന് തോന്നുന്നില്ല. അദ്ദേഹം എപ്പോഴും ഹാപ്പിയാണ്. റിസൽട്ടുകളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. ചെറിയ കാര്യങ്ങളിൽ ഭയങ്കര സന്തോഷം കണ്ടെത്തും.
അക്കാര്യങ്ങളിൽ ലാലേട്ടനോട് എനിക്ക് ആരാധനയാണ് എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. എമ്പുരാനാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ റിലീസ്. ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായി പുറത്തിറങ്ങിയ സിനിമി റിലീസ് ദിവസം മുതൽ വിവാദത്തിലാണ്. സിനിമയിലെ ചില സീനുകളാണ് വിവാദങ്ങൾക്ക് കാരണം. പ്രതിഷേധം ശക്തമായശേഷം അടുത്തിടെ സിനിമ റീ എഡിറ്റിങിന് വിധേയമാക്കിയിരുന്നു. വിവാദങ്ങൾക്ക് പേരുകളും സീനുകളും എല്ലാം നീക്കം ചെയ്തു.
സിനിമ വിവാദമായതോടെ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടൊരാൾ പൃഥ്വിരാജ് ആയിരുന്നു. നടന്റെ ഭാര്യ സുപ്രിയ, അമ്മ മല്ലിക സുകുമാരൻ എന്നിവർക്ക് നേരെയും പ്രതിഷേധവും സൈബർ ആക്രമണവും നടന്നിരുന്നു. മോഹൻലാലിന്റെ സുഹൃത്ത് വലയത്തിൽ ഉൾപ്പെട്ട മേജർ രവി അടക്കമുള്ളവരും പൃഥ്വിരാജിനെ വിമർശിച്ചിരുന്നു. സിനിമ കഴിഞ്ഞ ഉടൻ മോശം പറയേണ്ടെന്ന് കരുതിയാണ് ചിത്രത്തിലെ ദേശവിരുദ്ധത പറയാതിരുന്നതെന്നാണ് മേജർ രവി എമ്പുരാനെ വിമർശിച്ച് പറഞ്ഞത്.
പടം മോശമാണെന്ന് പറഞ്ഞിട്ടില്ല. ടെക്നിക്കലി ബ്രില്യന്‍റായ പടമാണ്. സിനിമ കണ്ടിറങ്ങി ഞാനത് മാധ്യമങ്ങളോട് പറഞ്ഞിട്ടുമുണ്ട്. സിനിമ കഴിഞ്ഞ ഉടൻ മോശം പറയേണ്ടെന്ന് കരുതിയാണ് ചിത്രത്തിലെ ദേശവിരുദ്ധത പറയാത്തത്. പൃഥ്വിരാജിനെ എനിക്ക് ഇഷ്ടമാണ്. പത്തും ഇരുപതും വയസുള്ള കുട്ടികൾക്ക് മേൽ ഈ കള്ളങ്ങൾ അടിച്ചേൽപ്പിക്കാൻ പാടില്ല. എന്തുകൊണ്ടാണ് ചരിത്രത്തിന്റെ പകുതി മാത്രം സിനിമയാക്കിയത്?.
മോഹൻലാലുമായി വർഷങ്ങളുടെ നല്ല ബന്ധമാണ്. മോഹൻലാലിനോട് മരിക്കും വരെ കടപ്പാടുണ്ട്. എനിക്ക് കീർത്തിചക്ര സിനിമ തന്നത് മോഹൻലാലാണ്. മേജര്‍ രവി ആരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാലിന്‍റെ ചങ്കാണെന്ന് പറയും. മോഹൻലാലിന് എന്നോട് എങ്ങനെയാണെന്ന് അറിയില്ല. എന്റെ പടത്തിൽ രാജ്യ സ്നേഹം മാത്രമാണുള്ളത്. ദേശവിരുദ്ധത ഇല്ല. എന്റെ പടത്തിലെ വില്ലന്മാർ മുസ്ലീം നാമധാരികളായിരുന്നു. കാശ്മീരിലെയും പാകിസ്താനിലെയും ആളുകൾക്ക് എന്റെ അച്ഛന്റെ പേര് നൽകാൻ പറ്റില്ലല്ലോ... അതിൽ മുസ്‍ലിം വിരുദ്ധത ഇല്ലെന്നുമാണ് മേജർ രവി പറഞ്ഞത്.
നടനും എംപിയുമായ സുരേഷ് ഗോപിയും എമ്പുരാന് എതിരെ രംഗത്ത് എത്തിയിരുന്നു. കച്ചവടത്തിനായുള്ള വെറും ഡ്രാമയാണെന്നും സിനിമ റീ എഡിറ്റ് ചെയ്യാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് സുരേഷ് ഗോപി പറഞ്ഞത്. പിന്നാലെ സിനിമയുടെ താങ്സ് കാർഡിൽ നിന്നും അണിയറപ്രവർത്തകർ സുരേഷ് ഗോപിയുടെ പേര് നീക്കം ചെയ്തിരുന്നു. എമ്പുരാൻ സിനിമയുമായുള്ള വിവാദങ്ങൾ പൊങ്ങി വന്ന് തുടങ്ങിയ നിമിഷം തന്നെ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ എത്തിയിരുന്നു.
എന്നാൽ എമ്പുരാൻ വിവാദത്തോടെ പൃഥ്വിരാജ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലയാള സിനിമയിലെ തന്നെ ചുരുക്കം ചില ആളുകൾ മാത്രമെ നടനെ പിന്തുണച്ചുള്ളു. അതേസമയം വിവാദങ്ങൾക്ക് പിന്നാലെ സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡിയുടെ റെയ്ഡ് നടന്നിരുന്നു. പിന്നാലെ പൃഥ്വിരാജ് സുകുമാരനും ഇഡി നോട്ടീസ് അയച്ചിരുന്നു. കടുവ, ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ തേടിയായിരുന്നു നോട്ടീസ്. ഒരു മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.
ഇതിന് തൊട്ടുപിന്നാലെ ഞായറാഴ്ച ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസയച്ചു. അതുപോലെ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആന്റണി കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റും വൈറലായിരുന്നു. എല്ലാം ഓക്കെ അല്ലേ അണ്ണാ എന്ന അടിക്കുറിപ്പോടെയാണ് ആന്റണി ചിത്രങ്ങൾ ഷെയർ ചെയ്തത്. പൃഥ്വിരാജുമായി സൗഹൃദം പങ്കിടുന്നതും പൃഥ്വിയെ ചുംബിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂർ പങ്കുവച്ചത്. പിന്നല്ല എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് നൽകിയ മറുപടി. ഏറ്റവും വലിയ ഓപ്പണിംഗില്‍ നിന്ന് തുടങ്ങി ഏറ്റവും വേഗത്തില്‍ 100, 200 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ച മലയാള സിനിമയുമാണിപ്പോൾ എമ്പുരാന്‍.


Click it and Unblock the Notifications











