പൃഥ്വിരാജിന് വഴങ്ങുന്നത് ആക്ഷൻ എന്ന് ഫാസിൽ: പകരം നായകനായി ഫഹദ്
സർസമീൻ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലേക്ക് ഒരു വലിയ തിരിച്ചു വരവ് നടത്തിരിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയിൽ തുടങ്ങി ഇന്ത്യയിലെ നാല് ഭാഷകൾ അഭിനയിച്ചു വരുന്ന താരത്തിന് ഒരു വലിയ ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെ, സർസമീൻ പ്രൊമോഷൻ അഭിമുഖങ്ങളിൽ പങ്കെടുത്ത പൃഥ്വിരാജ് തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെ കുറിച്ചും, കരിയറിനെ കുറിച്ചും സംസാരിച്ചിരുന്നു. ഒപ്പം തന്നെ, നടൻ ഫഹദ് ഫാസിലുമായി തനിക്ക് എത്രത്തോളം അടുപ്പമുണ്ടെന്നും അദ്ദേഹം പങ്കുവെച്ചു.
തങ്ങൾ രണ്ടു പേരും 'നെപോ കിഡ്സ്' ആയതു കൊണ്ട് തന്നെ, ചെറുപ്പം മുതൽക്ക് തന്നെ പരസ്പരം അറിയാമായിരുന്നു എന്ന് വെളിപ്പെടുത്തിയ പൃഥ്വിരാജ്, ഫഹദിനെ കരിയറിന്റെ തുടക്കകാലത്ത് വീണ്ടും കണ്ടു മുട്ടിയതിനെ കുറിച്ച് രസകരമായ ഒരു വെളിപ്പെടുത്തൽ നടത്തി. പ്രശസ്ത ബോളിവുഡ് മാധ്യമമായ സൂമിന്റെ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എമ്പുരാൻ സംവിധായകൻ ഇതേ കുറിച്ച് സംസാരിച്ചത്.

"ഞങ്ങൾ രണ്ടുപേരും 'നെപ്പോ കിഡ്സ്' ആയതു കൊണ്ട് തന്നെ, കുട്ടിക്കാലം മുതൽ പരസ്പരം അറിയാം, ഞങ്ങൾ എപ്പോഴും ഒരു പ്രത്യേക അടുപ്പം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു," പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തി. "ഫഹദിന്റെ അച്ഛൻ മലയാള ചലച്ചിത്രമേഖലയിലെ ഒരു ഇതിഹാസ ചലച്ചിത്രകാരനാണ്, വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. മോഹൻലാൽ ഉൾപ്പെടെ നിരവധി സൂപ്പർസ്റ്റാറുകളെ സിനിമയ്ക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. സത്യത്തിൽ, എന്റെ സിനിമ കരിയർ ആരംഭിക്കുന്നതിലും അദ്ദേഹം ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്," പ്രശസ്ത താരം ഓർത്തെടുത്തു.
"ഞാൻ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, കുറെ കാലത്തിന് ശേഷം എന്നെ കണ്ട അദ്ദേഹം, ഞാൻ എത്ര പെട്ടെന്നാണ് ഒരു വലിയ പയ്യനായതെന്ന് അത്ഭുതപ്പെട്ടു. അതിന് ശേഷം ഫാസിൽ സാർ എന്നെ വച്ച് ഒരു ടെസ്റ്റ് ഷൂട്ട് നടത്താൻ തീരുമാനിച്ചു. അത് എന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. ഫഹദിന്റെ ആലപ്പുഴയിലെ വീട്ടിൽ വെച്ചാണ് ഞങ്ങൾ ടെസ്റ്റ് ഷൂട്ട് നടത്തിയത്. ആൻ എന്നോടൊപ്പം ടെസ്റ്റിന് എത്തിയത് സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന നടി അസിൻ തോട്ടുങ്കൽ ആണ്. ടെസ്റ്റ് ഷൂട്ട് നടത്തി കഴിഞ്ഞപ്പോൾ, നിനക്ക് വഴങ്ങുക ആക്ഷൻ സിനിമകളാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഓക്കേ പറഞ്ഞ് അവിടുന്ന് പോന്നു," പൃഥ്വിരാജ് വെളിപ്പെടുത്തി.

ആ ഓഡിഷന് ശേഷം ഫാസിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പൃഥ്വിരാജ് സുകുമാരൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും, പിന്നീട് അദ്ദേഹമാണ് സംവിധായകൻ രഞ്ജിത്തിന് നടനെ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് രഞ്ജിത്ത് സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ 'നന്ദനം' പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രമായത്. "ഞാൻ ചെയ്ത ടെസ്റ്റ് ഷൂട്ട് പിന്നീട് ഫഹദിന്റെ ആദ്യ ചിത്രം (കൈയ്യെത്തും ദൂരത്ത്) ആയി മാറി. ഞാനും അദ്ദേഹവും കുട്ടിക്കാലം മുതൽ പരസ്പരം പരസ്പരം അറിയാവുന്നവരാണ്. ഫഹദിനൊപ്പം ഒരു ചിത്രത്തിനായി ഒന്നിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ഞാൻ," പൃഥ്വിരാജ് പറഞ്ഞു നിർത്തി.
പൃഥ്വിരാജ് സുകുമാരന് ഇനി വരാനിരിക്കുന്നത് വലിയ തിരക്കുള്ള കാലമാണ്. പ്രശസ്ത താരം അടുത്തതായി ബിഗ് സ്‌ക്രീനിൽ എത്തുന്നത്, വിലായത്ത് ബുദ്ധ എന്ന ജയൻ നമ്പ്യാർ ചിത്രത്തിലൂടെയാണ്. പുറമെ നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡി, വിപിൻ ദാസ് ഒരുക്കുന്ന സന്തോഷ് ട്രോഫി, വൈശാഖിന്റെ ഖലീഫ തുടങ്ങിയ വലിയ പ്രൊജെക്ടുകളാണ് മലയാളത്തിലായി നടന് വേണ്ടി ഒരുങ്ങുന്നത്. തെലുങ്കിൽ എസ്.എസ്. രാജമൗലി ചിത്രവും, സലാർ രണ്ടാം ഭാഗവുമാണ് പൃഥ്വിരാജിന്റേതായി അണിയറയിലുള്ളത്. ഒപ്പം, തന്റെ അടുത്ത സംവിധാന സംരംഭം ഉടനെ തുടങ്ങാനും അദ്ദേഹം ആലോചിക്കുന്നുണ്ട്.


Click it and Unblock the Notifications











