ഹെവിയായ കഥാപാത്രം രാജുവാണോ ചെയ്യുന്നതെന്ന് മമ്മൂട്ടി; തൊമ്മനും മക്കളും സിനിമയിൽ സംഭവിച്ചത്
2005 ൽ പുറത്തിറങ്ങിയ തൊമ്മനും മക്കളും എന്ന സിനിമ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. മമ്മൂട്ടി, ലാൽ, രാജൻ പി ദേവ് എന്നീ മൂന്ന് താരങ്ങളും തകർപ്പൻ പ്രകടനം കാഴ്ച വെച്ച തൊമ്മനും മക്കളും സംവിധാനം ചെയ്തത് ഷാഫിയാണ്. ബെന്നി പി നായരമ്പലത്തിന്റേതാണ് തിരക്കഥ. മമ്മൂട്ടി അതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായിരുന്നു സിനിമയിലെ ശിവ എന്ന കഥാപാത്രം. അന്ന് തുടരെ സീരിയസ് കഥാപാത്രമാണ് മമ്മൂട്ടിയെ തേടി വന്നിരുന്നത്.
അതിൽ നിന്നും വ്യത്യസ്തമായിരുന്നു തൊമ്മനും മക്കളും സിനിമയിലെ ശിവ. ശിവയുടെ സഹോദരനായ സത്യ എന്ന കഥാപാത്രത്തെയാണ് നടൻ ലാൽ അവതരിപ്പിച്ചത്. സഹോദര സ്നേഹത്തിന്റെ കഥ പറഞ്ഞ സിനിമയിലെ കോമഡി രംഗങ്ങൾ ഇന്നും ജനപ്രിയമാണ്.
ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. ശിവ എന്ന കഥാപാത്രത്തിന് മമ്മൂട്ടിക്ക് പകരം ആദ്യം ആലോചിച്ചത് പൃഥിരാജിനെയായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു തിരക്കഥാകൃത്ത്.

രാജൻ പി ദേവ് ചെയ്ത തൊമ്മന്റെ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് ലാലിനെയാണ്. മക്കളായി പൃഥിരാജിനെയും ജയസൂര്യയെയും ആലോചിച്ചു. പൃഥിയുമായും ജയസൂര്യയുമായും സംസാരിച്ചു. രാജുവും മല്ലിക ചേച്ചിയും ഗുരുവായൂർ പോകുന്ന വഴി കഥ കേൾക്കാൻ അവിടെ വരാം എന്ന് പറഞ്ഞു. ഗോകുലം പാർക്കിൽ പൃഥിയെത്തി. മല്ലിക ചേച്ചി ഗുരുവായൂരേക്ക് പോയി. രാജു ഞങ്ങളുടെ റൂമിലിരുന്ന് കഥ കേട്ടു.
മൊത്തം കഥ കേട്ട് രാജുവിന് വളരെ താൽപര്യമായി. പക്ഷെ അദ്ദേഹം ആ സമയത്ത് ഒരു തമിഴ് പടത്തിന് ഡേറ്റ് നൽകിയിരുന്നു. മണിരത്നത്തിന്റെ സിനിമ ആയിരുന്നു എന്നാണ് ഓർമ്മ. സംസാരിച്ച് നോക്കാമെന്ന് രാജു പറഞ്ഞു. പക്ഷെ ഡേറ്റ് ഒത്ത് വന്നില്ല. വിഷമത്തോടെ പൃഥിരാജ് സിനിമയിൽ നിന്ന് പിൻമാറുകയായിരുന്നെന്ന് ബെന്നി പി നായരമ്പലം പറയുന്നു.

അതിന് ശേഷമാണ് മമ്മൂക്കയെ വെച്ച് ആലോചിച്ചാലോ എന്ന് ലാൽ ചോദിക്കുന്നത്. മൂന്ന് പേർ പ്രധാന കഥാപാത്രങ്ങളായ സിനിമ അദ്ദേഹം ചെയ്യുമോ എന്ന് സംശയമുണ്ടായിരുന്നു. സൗഹൃദത്തിന്റെ പുറത്ത് ഈ കഥ മമ്മൂക്കയോട് പറയാം, ഇഷ്ടപ്പെട്ടാൽ അദ്ദേഹത്തെ കാസ്റ്റ് ചെയ്യാമെന്ന് ലാൽ നിർദ്ദേശിച്ചു. കഥ കേട്ടപ്പോൾ മമ്മൂക്കയ്ക്ക് ഇഷ്ടമായി. ഇത് ഭയങ്കര ഹെവിയായ കഥാപാത്രമാണല്ലോ ഇതാണോ രാജു ചെയ്യുന്നത് എന്ന് ചോദിച്ചു. രാജു ചെയ്യുന്നില്ല, ഡേറ്റിന്റെ പ്രശ്നമുണ്ട് മമ്മൂക്ക ചെയ്യുമോ എന്നായി ലാൽ. നമുക്ക് ചെയ്യാം എന്ന് മമ്മൂക്ക പറഞ്ഞു.
അതിന് ശേഷം ആദ്യം തീരുമാനിച്ച തൊമ്മൻ എന്ന കഥാപാത്രത്തിൽ നിന്ന് ലാലിനെ മാറ്റി. പകരം ജയസൂര്യ ചെയ്യാനിരുന്ന സത്യ എന്ന കഥാപാത്രം ലാലിന് നൽകുകയായിരുന്നെന്നും ബെന്നി പറയുന്നു. തൊമ്മനായി രാജൻ പി ദേവിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ആദ്യം ഇന്നസെന്റ്, ജഗതി ശ്രീകുമാർ, നെടുമുടി വേണു എന്നിവരെ പരിഗണിച്ചു. എന്നാൽ ഇവർക്ക് മറ്റ് സിനിമകളുടെ തിരക്കുണ്ടായിരുന്നു. അങ്ങനെയാണ് രാജൻ പി ദേവിലേക്ക് എത്തുന്നത്.
പ്രധാന കഥാപാത്രമായതിനാൽ അദ്ദേഹത്തിന് വളരെ സന്തോഷമായി. അതിഗംഭീരമായ പ്രകടനം രാജൻ പി ദേവ് സിനിമയിൽ കാഴ്ച വെച്ചെന്നും ബെന്നി പി നായരലമ്പലം ഓർത്തു. രാജൻ പി ദേവിന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു തൊമ്മനും മക്കളും. 2009 ലാണ് നടൻ മരിക്കുന്നത്.


Click it and Unblock the Notifications











