അതൊക്കെ ചെയ്താൽ എളുപ്പത്തിൽ കരിയറിൽ വളരാമെന്ന് പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പ്രിയ വാര്യർ
മലയാള സിനിമാ ലോകത്ത് പ്രിയ വാര്യരെ പോലെ വാർത്താ പ്രാധാന്യം നേടിയ നടിമാർ യുവനിരയിൽ വിരളമാണ്. എന്നാൽ ഈ ജനശ്രദ്ധ വലിയ അവസരങ്ങൾ കിട്ടാൻ പ്രിയ വാര്യർക്ക് ഉപകാരപ്പെട്ടില്ല. ഒരു അഡാർ ലൗ എന്ന സിനിമയിലൂടെയായിരുന്നു പ്രിയയുടെ തുടക്കം. ഈ ചിത്രത്തിലെ ഗാനരംഗം വെെറലായതോടെയാണ് പ്രിയയുടെ ജീവിതം മാറി മറിയുന്നത് ഇന്ത്യയൊട്ടുക്കും പ്രിയ ചർച്ചയായി.
എന്നാൽ ഒരു ഘട്ടത്തിൽ നടിക്ക് നേരെ ഹേറ്റേഴ്സും വന്നു. അഡാർ ലൗ റിലീസ് ചെയ്ത ശേഷം ഈ ഹേറ്റ് കൂടി. പാട്ട് പോലെ ഹിറ്റായിരുന്നില്ല സിനിമ. മലയാളത്തിൽ ചുരുക്കം സിനിമകളിലേ പ്രിയ വാര്യർ അഭിനയിച്ചിട്ടുള്ളൂ. അതേസമയം അടുത്തിടെ റിലീസ് ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന തമിഴ് ചിത്രത്തിലെ റോൾ ശ്രദ്ധിക്കപ്പെട്ടു. കരിയറിൽ നല്ല അവസരങ്ങൾ ഇനിയും ലഭിക്കാൻ കാത്തിരിക്കുകയാണ് പ്രിയ വാര്യർ. ഒരു ഓഡിഷന് പോലും വിളിക്കാതെ തന്നെ വേണ്ടെന്ന് ചില ഫിലിം മേക്കേർസും കാസ്റ്റിംഗ് ഡയരക്ടർമാരും തീരുമാനിക്കുന്നതിൽ പ്രിയക്ക് നിരാശയുണ്ട്. ഇതേക്കുറിച്ച് നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.

കാസ്റ്റിംഗ് കൗച്ച്, ഫേവറിസം തുടങ്ങിയവയോട് മുഖം തിരിച്ചത് കൊണ്ട് അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് നിരവധി നടിമാർ സംസാരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ പ്രിയ വാര്യരും സംസാരിക്കുന്നുണ്ട്. എളുപ്പ വഴിയിൽ കരിയറിൽ വളരാം എന്ന് ഉപദേശിച്ചവരുണ്ടെന്ന് പ്രിയ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.
വ്യക്തിത്വം കളയരുത്. പിയർ പ്രഷർ ഒരുപാടുണ്ടാകും. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യണം, അങ്ങനെ ചെയ്താലേ സർവെെവ് ചെയ്യാൻ പറ്റൂയെന്നും ഉപദേശിക്കാൻ ഒരുപാട് ആൾക്കാരുണ്ടാകും. നമ്മൾ വിശ്വസിക്കുന്നതിൽ ഉറച്ച് നിന്ന് മുന്നോട്ട് പോകുക. ഞാനതാണ് ചെയ്തത്. എനിക്കിതിന്റെ ഉദാഹരണങ്ങൾ ആൾക്കാർ തന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പ്രിയ, നീ കോണിപ്പടികൾ കയറുകയാണ്, അവിടേക്ക് എത്താൻ എലവേറ്റർ ലഭിക്കാനുള്ള വഴികളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

പക്ഷെ എനിക്ക് കോണിപ്പടികൾ കയറുന്നതിൽ കുഴപ്പമില്ല. ഇങ്ങനെ ചെയ്താൽ നടക്കും എന്നൊക്കെ പറയാൻ ഒത്തിരി ആൾക്കാരുണ്ടാകും. പക്ഷെ നിങ്ങളുടെ നിരന്തര പ്രയത്നമേ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കൂ. മീഡിയകൾ ചുറ്റും കൂടി അനാവശ്യ ചോദ്യം ചോദിക്കുന്നതിനെതിരെയും പ്രിയ വാര്യർ സംസാരിക്കുന്നുണ്ട്. പത്ത് പതിനഞ്ച് പേരുള്ള സ്പേസിൽ നിൽക്കാൻ തന്നെ എനിക്ക് അൺകംഫർട്ടബിൾ ആണ്.
മീഡിയകൾ ചോദിക്കുന്ന ചോദ്യം പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. നീക്കിന്റെ പ്രൊമഷന് പോയ സമയത്ത് ചോദിച്ചത് ധനുഷ് സർ വിളിക്കാർ ഇല്ലേ എന്നാണ്. ധനുഷ് സർ എന്റെ ഫ്രണ്ടോ ബന്ധുവോ അല്ലല്ലോ വിളിച്ച് കൊണ്ടിരിക്കാൻ. എന്റെ സംവിധായകനാണ്. ഈ ചോദ്യത്തിന് എന്താണ് മറുപടി പറയുകയെന്ന് തോന്നി. ഇത്തരം സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും പ്രിയ വാര്യർ വ്യക്തമാക്കി.
നേരത്തെ നടി സാനിയ അയ്യപ്പൻ, നിഖില വിമൽ തുടങ്ങിയവരും ഓൺലെെൻ മീഡിയകൾക്കെതിരെ സംസാരിച്ചിരുന്നു. സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റത്തിനെതിരെയും അനാവശ്യ ചോദ്യങ്ങൾക്കും ക്യാപ്ഷനുകൾക്കുമെതിരെയാണ് ഇരുവരും സംസാരിച്ചത്. നെഗറ്റീവ് ഇമേജ് വരുന്ന രീതിയിൽ വീഡിയോകൾ കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന് സാനിയ അയ്യപ്പൻ വിമർശിച്ചു. ഓൺലെെൻ മീഡിയകൾക്ക് മുമ്പിൽ മണ്ടിയായി നിൽക്കാൻ താൽപര്യമില്ലെന്നാണ് നിഖില വിമൽ പറഞ്ഞത്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ കരിയർ ഗ്രാഫിനെക്കുറിച്ച് പ്രിയ വാര്യർ സംസാരിക്കുകയുണ്ടായി. മലയാളത്തിൽ നല്ല റോൾ കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ്. എന്റെ കഴിവ് പുറത്തെടുക്കാൻ പറ്റുന്ന റോൾ ചെയ്തിട്ടേ കാര്യമുള്ളൂ എന്ന് തോന്നുന്നു. പെട്ടെന്ന് ശ്രദ്ധ നേടിയത് പിന്നീട് ഹേറ്റ് വരാൻ കാരണമായിട്ടുണ്ട്. ആ ഹേറ്റ് കാരണം എന്നെ കാസ്റ്റ് ചെയ്യാതിരുന്നിട്ടുണ്ട്. ഫോർ ഇയേർസ് എന്ന സിനിമയ്ക്ക് ശേഷം മാറ്റം വന്നു. എനിക്കിന്നും പ്രിയപ്പെട്ട സിനിമയാണ് ഫോർ ഇയേർസ്. ആരെങ്കിലും വിളിച്ച് പ്രിയയുടെ ഏത് സിനിമയാണ് ഞങ്ങൾ കാണേണ്ടത് എന്ന് ചോദിച്ചാൽ ഫോർ ഇയേർസ് എന്ന് ഞാൻ പറയും. എനിക്ക് നല്ല കൂട്ടുകാരെ കിട്ടിയ സിനിമയാണത്. ആ ക്യാരക്ടർ വളരെ പേഴ്സണലാണെന്നും പ്രിയ വാര്യർ അന്ന് വ്യക്തമാക്കി.
ആദ്യ സിനിമയ്ക്ക് ശേഷം വന്ന പ്രൊജക്ടുകൾ മുടങ്ങിയപ്പോൾ ടെൻഷനിടിച്ചിരുന്നില്ല. അത് സംഭവിക്കുന്നത് ഒരു കാരണം കൊണ്ടാണെന്ന് ചിന്തിച്ചു. സിനിമാ ലോകത്തെക്കുറിച്ച് അറിയാതെ വന്നതിനാൽ ചെയ്ത ചില സിനിമകൾ പാളിയിട്ടുണ്ടെന്നും പ്രിയ പി വാര്യർ തുറന്ന് പറഞ്ഞു. തമിഴിൽ നീക്ക് ആണ് പ്രിയയുടെ അടുത്തിടെ റിലീസ് ചെയ്ത സിനിമ. ധനുഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇതേക്കുറിച്ചും പ്രിയ സംസാരിച്ചു. വളരെ ഡൗൺ ആയ സമയത്താണ് ഈ സിനിമ ചെയ്യുന്നത്.
കമ്മിറ്റ് ചെയ്ത് ആറ് മാസം കഴിഞ്ഞാണ് ഷൂട്ട് തുടങ്ങുന്നത്. ആ സമയത്ത് മലയാളത്തിൽ അടുത്തിടെ റിലീസ് ചെയ്ത് വളരെ ഹിറ്റായ ഒരു സിനിമയുടെ ഓഫർ വന്നിരുന്നു. ഓഡിഷനൊക്കെ കൊടുത്തിരുന്നു. പൊതുവെ ഓഡിഷൻ ചെയ്താൽ ശരിയായോ ഇല്ലയോ എന്ന സംശയം എപ്പോഴുമുണ്ടാകും. എന്നാൽ ഈ ഓഡിഷൻ ചെയ്ത ശേഷം തകർത്തു എന്ന തോന്നലായിരുന്നു. ഞാൻ വളരെ കോൺഫിഡന്റായിരുന്നു. അടിപൊളി ക്രൂ ആയിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ പ്രിയ ഇൻ ആണെന്ന് പറഞ്ഞ് കോൾ വന്നു. ഞാൻ ഭയങ്കര എക്സെെറ്റഡായിരുന്നു.
അവസാന നിമിഷം സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വന്നത് കാരണം എന്നെ മാറ്റി. ഷൂട്ട് തുടങ്ങുന്നതിന് മൂന്ന് നാല് ദിവസം മുമ്പാണ് അറിയുന്നത്. പൂർണമായും കെെയിൽ നിന്ന് പോയി. സിനിമ തഴയുമ്പോൾ ഉണ്ടാകുന്ന വിഷമെന്താണെന്ന് അറിഞ്ഞു. പൊതുവെ റിജക്ഷന് പ്രിപ്പെയർഡ‍് ആണ്. പക്ഷെ ഇത് എനിക്ക് കിട്ടിയതായിരുന്നു. റീപ്ലേസ് ആയെന്ന് അറിഞ്ഞപ്പോൾ വല്ലാതെ ബാധിച്ചു. പടത്തിന് വേണ്ടിയുള്ള ഡാൻസ് പ്രിപ്പറേഷനുൾപ്പെടെ ചെയ്തിരുന്നു.
ഈ സമയത്താണ് നീക്കിന്റെ ഷൂട്ടിന് പോകുന്നത്. സെക്കന്റ് ഷെഡ്യൂളാണ്. ആദ്യ ഷെഡ്യൂൾ മൂന്ന് ദിവസം കഴിഞ്ഞതാണ്. സെക്കന്റ് ഷെഡ്യൂളിന് പോയപ്പോൾ എന്താ ഇങ്ങനെ ലോ ആയി ഇരിക്കുന്നതെന്ന് ധനുഷ് സർ ചോദിച്ചു. ഇങ്ങനെയൊരു സിനിമയിൽ നിന്ന് മാറ്റിയ കാര്യം പറഞ്ഞു. ധനുഷ് സർ എഡിറ്ററെ വിളിച്ച് എന്റെ കൂടെ ഇരുന്നു. അത് വരെ ഷൂട്ട് ചെയ്ത എന്റെ പോർഷനുകൾ കാണിച്ച് തന്നു.
ഞാനാർക്കും ഇങ്ങനെ ചെയ്യാറില്ല, പക്ഷെ പ്രിയ ഇത് കാണണം, നിന്നെ സ്ക്രീനിൽ കണ്ടപ്പോൾ ഞാൻ വളരെ ജെനുവിനായി എൻജോയ് ചെയ്തു. നീ വളരെ നല്ല പെർഫോമറാണ്. ഇതൊക്കെയുണ്ടാകും. ഒന്നും മനസിൽ വെക്കേണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവങ്ങളും പങ്കുവെച്ചെന്നും പ്രിയ വാര്യർ ഓർത്തു. അർഹമായ അവസരങ്ങൾ തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രിയ വാര്യർ. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രിയ വാര്യർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ വളരെ കുറച്ച് സിനിമകളേ നടി ചെയ്തിട്ടുള്ളൂ.


Click it and Unblock the Notifications











