'എന്താണ് ഞാൻ ചെയ്തതെന്ന് പ്രിയ ചോദിച്ചു; മോശം കമന്റുകളെല്ലാം രഞ്ജിനി വായിച്ചു; മലയാളത്തിലേ ഇങ്ങനെയുള്ളൂ'
മലയാളത്തിൽ വലിയ തോതിൽ ചർച്ചയായ നടിയാണ് പ്രിയ പി വാര്യർ. ഒരു അഡാർ ലൗ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന പ്രിയ അന്നുണ്ടാക്കിയ തരംഗം ചെറുതല്ല. സിനിമയിലെ ഗാനം ആഗോള തലത്തിൽ പോലും ചർച്ചയായി. പ്രിയയുടെ കണ്ണിറുക്കൽ സീനിന് ആരാധകരായി. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പാണ് പ്രിയ ഇത്ര മാത്രം ചർച്ചയായത്. എന്നാൽ അധികം വൈകാതെ പ്രിയക്ക് നേരെ സൈബർ ആക്രമണങ്ങൾ വന്നു. നടി ഓവർ റേറ്റഡ് എന്ന് പറഞ്ഞായിരുന്നു വിമർശനം.
സൈബർ ആക്രമണം കടുത്തപ്പോഴും പ്രിയ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. മലയാള സിനിമകളിൽ വലിയ അവസരങ്ങൾ ഏറെക്കാലം നടിക്ക് ലഭിച്ചുമില്ല. അടുത്തിടെയാണ് പ്രിയ അഭിനയ രംഗത്ത് സജീവമായി തുടങ്ങിയത്. ഇപ്പോഴിതാ പ്രിയ വാര്യർ ഉൾപ്പെടെയുള്ള താരങ്ങൾ നേരിട്ട സൈബർ ആക്രമണത്തെക്കുറിച്ച് സംസാരിക്കുകയാണ് ടാലന്റ് മാനേജർ വിവേക് രാമദേവൻ. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

വിവാദമുണ്ടാകുന്ന സാഹചര്യങ്ങളിൽ തീരുമാനം എടുക്കുന്നത് പ്രധാനമാണ്. പ്രതികരിക്കണോ നിശബ്ദരാകണോ എന്ന് തീരുമാനിക്കണം. പണ്ട് ഇതേക്കുറിച്ച് അധികം ചിന്തിച്ചിരുന്നില്ല. പക്ഷെ ഇന്ന് താരങ്ങളെ അത്തരം സാഹചര്യങ്ങൾക്ക് തയ്യാറെടുപ്പിക്കും. ചിലപ്പോൾ ഇത്തരം വിവാദങ്ങൾ മികച്ച താരങ്ങളെ പോലും ബാധിക്കുന്നെന്ന് വിവേക് രാമദേവൻ പറയുന്നു. അടുത്തിടെ ദുൽഖറും പറയുന്നത് കേട്ടു. ഞങ്ങൾ പ്രിയ വാര്യർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്താണ് ആളുകളിങ്ങനെ, ഞാനെന്താണ് ചെയ്തതെന്ന് പ്രിയ ചോദിക്കുമ്പോൾ ഉത്തരമില്ല.
വർക്കിലേക്ക് ശ്രദ്ധ കൊടുക്കുക. പോസിറ്റീവായ കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോകുക. എല്ലാവർക്കും അവരുടേതായ പേഴ്സണാലിറ്റിയുണ്ടാകും. അത് മാറ്റാൻ പറയാൻ പറ്റില്ല. ഞാൻ കൊച്ചിയിലേക്ക് മൂവ് ചെയ്ത സമയത്ത് രഞ്ജിനി ഹരിദാസ് എന്റെ അടുത്ത സുഹൃത്താണ്. ഏഷ്യാനെറ്റിൽ രഞ്ജിനി സ്റ്റാർ സിംഗർ ഹോസ്റ്റ് ചെയ്യുന്നു. അവരുടെ മലയാളത്തിനെതിരെ ഒരുപാട് വിമർശനം വന്നു.

എന്റെ വീട്ടിൽ എന്റെ കമ്പ്യൂട്ടറിൽ നിന്നാണ് രഞ്ജിനി നെഗറ്റീവ് തെറി വായിക്കുന്നത്. എന്തിനാണ് വായിക്കുന്നതെന്ന് ഞങ്ങൾ ചോദിക്കും. പക്ഷെ പിന്നീട് അത് രഞ്ജിനിയുടെ ബ്രാൻഡായി. അതിനാൽ നമ്മുടെ വ്യക്തിത്വം മാറ്റി മറ്റൊരാളായി മാറുന്നതിൽ കാര്യമില്ലെന്ന് വിവേക് രാമദേവൻ പറയുന്നു. പ്രിയ വാര്യർക്ക് ആരാധകരുമുണ്ട്. കേരളത്തിൽ നിന്നാണ് കൂടുതൽ വിമർശനവും വരുന്നത്. കേരളത്തിലല്ലാതെ മറ്റൊരിടത്തും താരങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണം താൻ കണ്ടിട്ടില്ലെന്നും വിവേക് രാമദേവൻ തുറന്ന് പറഞ്ഞു.
അടുത്തിടെയാണ് ദുൽഖർ സൽമാൻ മലയാളികളിൽ നിന്നും താൻ നേരിടുന്ന കുറ്റപ്പെടുത്തലുകളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. മലയാളത്തിൽ ഏത് സിനിമ ചെയ്താലും മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് നൽകി അറ്റാക്ക് ചെയ്യുന്ന സംഘമുണ്ട്. മറ്റ് ഭാഷകളിൽ അങ്ങനെ തോന്നിയിട്ടില്ല. എന്നാൽ തമിഴിലോ തെലുങ്കിലോ താൻ സിനിമകൾ ചെയ്യുമ്പോൾ ഇതേ ഗ്രൂപ്പ് തന്നെ ആക്രമിക്കാറുണ്ടെന്നും ദുൽഖർ സൽമാൻ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











