അവൻ എന്റെ കുഞ്ഞ്...; അനിയന് പിന്നാലെ ചേച്ചിയും, ബാലുവിന്റെ ഒരേയൊരു സഹോദരി, ചേച്ചി മീരയ്ക്കൊപ്പം ബാലഭാസ്കർ!
ആറ് വർഷങ്ങൾക്കിപ്പുറവും ഉത്തരം കിട്ടാത്ത ചോദ്യമാണ് സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന് സംഭവിച്ച ദുരന്തം. കേരളത്തെ ഞെട്ടിച്ച ഒരു കാർ അപകടമാണ് ബാലഭാസ്കറിന്റെ ജീവനെടുത്തത്. ബാലുവിനൊപ്പം മകളും അപകടത്തിൽ മരിച്ചു. സ്വർണ്ണ കള്ളക്കടത്ത് സംഘത്തിന് ബാലുവിന്റെ മരണത്തിൽ പങ്കെടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ നടക്കുന്നുമുണ്ട്. ആറ് വർഷത്തോളം നീണ്ട നിശബ്ദതയ്ക്കുശേഷം അടുത്തിടെയാണ് ഭർത്താവിനെയും മകളേയും കുറിച്ചും അപകടത്തെ കുറിച്ചും ഭാര്യ ലക്ഷ്മി ഒരു മാധ്യമത്തോട് സംസാരിച്ചത്.
മനോരമ ന്യൂസിൽ ലക്ഷ്മി ബാലഭാസ്കറിന്റെ അഭിമുഖം പ്രത്യക്ഷപ്പെട്ടശേഷവും നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. ലക്ഷ്മിയുടെ മറുപടികൾ പലതും വിശ്വാസയോഗ്യമല്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. ബാലുവിന്റെ മാതാപിതാക്കളും ബന്ധുക്കളും അപകടത്തിന്റെ സത്യം അറിയുന്നത് വരെ പോരാടുമെന്ന ഉറച്ച തീരുമാനത്തിലാണ്.

സംഗീത കുടുംബത്തിലാണ് ബാലഭാസ്കറിന്റെ ജനനം. അമ്മയും അമ്മാവനും എല്ലാം സംഗീതം ഉപാസിച്ച് ജീവിക്കുന്നവരായിരുന്നു. കൂടപ്പിറപ്പായി മീര എന്നൊരു ചേച്ചി മാത്രമാണ് ബാലുവിനുണ്ടായിരുന്നത്. പലവിധ അസുഖങ്ങൾ അലട്ടിയിരുന്നതിനാൽ മീര ഒരിക്കലും മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ബാലു മരിച്ച് വൈകാതെ തന്നെ അസുഖം മൂർച്ഛിച്ച് മീരയും പോയി. മക്കൾക്ക് രണ്ടുപേരും പോയതോടെ ഇരുട്ട് നിറഞ്ഞ ജീവിതമാണ് ശാന്തയ്ക്കും ഉണ്ണിക്കും.
ഡെഡ്മാൻ വാക്കിങ് അതാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ ബാലുവിന്റെ അച്ഛൻ ഉണ്ണി പറഞ്ഞത്. ബാലുവിനും കുഞ്ഞിനും വേണ്ടി നിയമപോരാട്ടം നടത്താൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കൊപ്പം നിലകൊള്ളുന്നവരിൽ പ്രധാനി മുൻ ടെലിവിഷൻ അവതാരകയും ബാലുവിന്റെ ബന്ധുവും കൂടിയായ പ്രിയ വേണുഗോപാലാണ്.
ഇപ്പോഴിതാ ബാലഭാസ്കറിനേയും അദ്ദേഹത്തിന്റെ സഹോദരിയേയും കുറിച്ച് പ്രിയ സോഷ്യൽമീഡിയയിൽ കുറിച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മകന്റെയും മകളുടേയും ചിത്രത്തിന് അരികെ തളർന്നിരിക്കുന്ന ബാലുവിന്റെ മാതാപിതാക്കളുടെ ചിത്രമാണ് പ്രിയ പങ്കുവെച്ചത്. ആദ്യമായാണ് ബാലുവിന്റെ സഹോദരിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.
ചേർത്തൊന്നണച്ചു കൊ"ണ്ടവനെന്റെ കുഞ്ഞെ"ന്നു ചൊല്ലിക്കരഞ്ഞവൾ കുഞ്ഞേച്ചിയായ്... "ചേച്ചിയെത്തിരികെയിനി ജീവിതം കാണിച്ചിടട്ടെ ഞാനെ"ന്നവൻ, കുഞ്ഞനിയനായ്... ഏറെക്കൊതിച്ചൊരാ കാലം തിരിച്ചിങ്ങ് വന്നെന്നു ചൊല്ലിച്ചിരിച്ചീടവേ... ഏശിയോ കണ്ണേറതെന്നപോൽ പോയിക്കളഞ്ഞവർ രണ്ടാളുമങ്ങു ദൂരെ... എന്നാലുമുണ്ടാകുമൊരുമിച്ചു കുഞ്ഞോരു താരകത്തിൻ ചാരെയവരിരുവരും.. എന്നാളുമവ്വിധം ചിന്തിച്ചു ശാന്തമായീടട്ടെയീരണ്ടു ഹൃദയങ്ങളും... എന്നുള്ളൊരു കവിതയാണ് പ്രിയ കുറിച്ചത്.

മീരചേച്ചിയും ബാലുച്ചേട്ടനും എന്നെഴുതി ചുവന്ന ഹൃദയത്തിന്റെ ഇമോജിയും കവിതയ്ക്കൊപ്പം പ്രിയ കുറിച്ചു. ബാലുവിന്റെയും മീരയുടേയും പഴയ ചിത്രങ്ങൾ ഉപയോഗിച്ച് വരച്ച ഡിജിറ്റൽ പെയിന്റിങ്ങാണ് പ്രിയ പങ്കിട്ടത്. ഇതെപ്പോഴുള്ള ചിത്രമാണെന്ന് ഒരാൾ കമന്റിലൂടെ ചോദിച്ചപ്പോൾ സാങ്കൽപ്പിക ചിത്രമെന്നാണ് പ്രിയ മറുപടിയായി കുറിച്ചത്. മക്കളുടെ ചിത്രങ്ങൾക്കരികിൽ നിസ്സഹായരായി ഇരിക്കുന്ന മാതാപിതാക്കളെ കാണുമ്പോൾ ഹൃദയം നീറുന്നുവെന്നാണ് മറ്റൊരാൾ കുറിച്ചത്.
വിവാഹശേഷം കുടുംബവുമായി ഏറെക്കാലം അകൽച്ചയിലായിരുന്നു ബാലഭാസ്കർ. അപകടത്തിൽപ്പെടുന്നതിന് കുറച്ച് കാലം മുമ്പാണ് കുടുംബവുമായും ചേച്ചിയുമായുമെല്ലാം പഴയ ബന്ധം വീണ്ടെടുത്തത്. സഹോദരിയെ ഇടയ്ക്കിടെ വന്ന് കാണുകയും ഫോൺ വാങ്ങിക്കൊടുക്കുകയും ചികിത്സാ ചിലവുകൾ വഹിക്കുകയും എല്ലാം ചെയ്തിരുന്നു ബാലു എന്നാണ് മുമ്പൊരിക്കൽ അമ്മ ശാന്ത പറഞ്ഞത്.
ബാലുവിന്റെ സ്നേഹവും കരുതലും വീണ്ടും അനുഭവിച്ച് തുടങ്ങിയപ്പോൾ മീരയും അസുഖത്തിൽ നിന്നും പതിയെ കരകയറി വരികയായിരുന്നുവെന്നും അമ്മ ശാന്ത വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്കറിനെപ്പോലെ തന്നെ സംഗീതത്തിൽ വാസനയുള്ള ആളായിരുന്നു ചേച്ചി മീരയും. മകനെ ഇല്ലാതാക്കിയ കുറ്റവാളികളെ ശിക്ഷിക്കാൻ വേണ്ടത് ചെയ്യുക മകന് എന്താണ് സംഭവിച്ചതെന്ന് അറിയുക എന്നത് മാത്രമാണ് മാതാപിതാക്കളുടെ ജീവിത ലക്ഷ്യം.


Click it and Unblock the Notifications











