കണ്ണില്‍ പന്തെറിഞ്ഞ് പരിക്കേൽപ്പിച്ച ആ കൂട്ടുകാരനൊപ്പം 40 വർഷങ്ങൾക്കുശേഷം മൈതാനത്തെത്തി പ്രിയദർശൻ!
മലയാളികളെ ഏറ്റവും കൂടുതൽ എൻ്റർടെയ്ൻ ചെയ്യിച്ച സംവിധായകനാരെന്ന ചോദ്യത്തിന് മലയാളികൾക്കെന്നും ഒറ്റ ഉത്തരമേയുള്ളു.... അത് പ്രിയദർശൻ എന്നാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് ഓഡിയൻസിനെ തിയേറ്ററുകളിൽ കിട്ടിയിട്ടുള്ളത് പ്രിയദർശൻ സിനിമകൾക്കാണെന്നത് സമ്മതിക്കാതിരിക്കാനാവില്ല. മറ്റ് പല സംവിധായകർക്കും ഇൻഡസ്ട്രി ഹിറ്റ് സിനിമ ഒരു ഭാരമാകുമ്പോൾ പ്രിയദർശന് വിജയ സിനിമകൾ ഒരു ശീലമായി മാറി.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഇൻഡസ്ട്രി ഹിറ്റ് സിനിമകളുള്ള സംവിധായകൻ എന്ന സ്ഥാനം അലങ്കരിക്കുന്നത് ഇന്നും പ്രിയദർശനാണ്. പ്രേക്ഷകർക്ക് എന്താണ് വേണ്ടത്, അവരെ എങ്ങനെ കൈയിലെടുക്കാം... അതിലുപരി മോഹൻലാലിനെ പ്രേക്ഷകർക്ക് ഏങ്ങനെയാണ് തിരശ്ശീലയിൽ കാണാൻ ഇഷ്ടമെന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകനാണ് പ്രിയദർശൻ.

ചുരുക്കി പറഞ്ഞാൽ പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായകൻ. കോമഡി, ആക്ഷൻ, സീരിയസ് തുടങ്ങി ഏത് ജോണറിലുമുള്ള സിനിമകളും പൂർണതയോടെ അവതരിപ്പിക്കാൻ പ്രിയദർശനോളം കഴിവ് വേറെ ഒരു സംവിധായകനുമില്ല. സിനിമയോളം തന്നെ പ്രിയദർശന് പ്രണയമുള്ള മറ്റൊരു മേഖലയാണ് ക്രിക്കറ്റ്. എന്തിന് ഏറെ പറയുന്നു... ചെറുപ്പകാലത്ത് ക്രിക്കറ്റെന്ന് വെച്ചാല്‍ ജീവനായിരുന്നു പ്രിയദര്‍ശന്.
കോളജ് കാലത്ത് ബാറ്റ്സ്മാനായും വിലസിയിട്ടുണ്ട് താരം. എന്നാൽ കണ്ണിന് പരിക്കേറ്റതോടെയാണ് ക്രിക്കറ്റിൽ നിന്നും പിന്മാറിയത്. നന്നായി പഠിച്ച് ഒരു ബാങ്ക് ജോലിയൊക്കെ നേടണം കുറേ ക്രിക്കറ്റ് കളിക്കണം എന്നൊക്കെ വിചാരിച്ച് നടന്ന പ്രായത്തിൽ ഒരു ദിനം ക്രിക്കറ്റ് കളിക്കിടെ പന്ത് വന്ന് പ്രിയദര്‍ശന്‍റെ ഇടത് കണ്ണില്‍ കൊണ്ടു. കണ്ണിന് സാരമായി പരുക്കേറ്റു.
കാഴ്ചവരെ നഷ്ടപ്പെടുമെന്ന അവസ്ഥവരെയുണ്ടായി. അതിനുശേഷം പ്രിയദർശന് ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്നു. ആ കണ്ണ് മറക്കാനാണ് എപ്പോഴും കറുത്ത കണ്ണട ധരിച്ച് പ്രിയൻ നടക്കുന്നത്. ക്രിക്കറ്റിനോടുള്ള അതിയായ പ്രേമം വിട്ടുമാറാത്തതുകൊണ്ടാകാം കേരള ക്രിക്കറ്റ് ലീഗിലെ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ഉടമയായതും. കേരളാ ക്രിക്കറ്റ് ലീഗിൽ ആദ്യദിനത്തിലെ രണ്ടാം മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനായിരുന്നു വിജയം.
കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ഒരു റണ്ണിനായിരുന്നു ട്രിവാൻഡ്രം റോയൽസിന്റെ വിജയം. ആദ്യദിനത്തിലെ മത്സരം കാണാൻ പ്രിയനൊപ്പം ഒരു വിശിഷ്ടാതിഥി കൂടി മൈതാനത്ത് എത്തിയിരുന്നു. നാൽപ്പത് വർഷം മുമ്പ് യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് പ്രിയന്റെ കണ്ണിന് പന്തെറിഞ്ഞ അതേ പേസ് ബൗളര്‍ ഹനീഫ് മുഹമ്മദായിരുന്നു ആ വിശിഷ്ടാതിഥി.

ലീഗ് മത്സരത്തിനിടെ തന്റെ പന്ത് ബാറ്ററെ പരിക്കേല്‍പ്പിച്ചത് ഹനീഫ് മുഹമ്മദിന് അറിയില്ലായിരുന്നു. ആ സംഭവത്തിനുശേഷം ഹനീഫും പിന്നീട് കളി നിര്‍ത്തി. പ്രിയദര്‍ശന്റെ കണ്ണിന് പരിക്കേറ്റതില്‍ തനിക്ക് പങ്കുണ്ടെന്നകാര്യവും അദ്ദേഹം ഇതുവരെ അറിഞ്ഞിരുന്നില്ല. എന്നാല്‍ കണ്ണിനേറ്റ പരിക്ക് മറക്കാന്‍ കഴിയാതിരുന്ന പ്രിയദര്‍ശന്റെ ഓർമയിൽ എപ്പോഴും ഹനീഫ് മുഹമ്മദ് ഉണ്ടായിരുന്നു.
അവശതകൾ അനുഭവിക്കുന്നതിനാൽ പ്രിയ കൂട്ടുകാരനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സായാഹ്നം ആസ്വദിക്കാൻ വീല്‍ച്ചെയറിലാണ് പ്രിയൻ കൊണ്ടുവന്നത്. ക്രിക്കറ്റ് ഉപേക്ഷിച്ചശേഷം ഹനീഫ് മുഹമ്മദ് ബിസിനസിലേക്ക് തിരിഞ്ഞു. ഇന്ന് ആലപ്പുഴക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബിരിയാണി വിളമ്പുന്ന ഹലായീസ് റെസ്റ്റോറന്‍റ് നടത്തുകയാണ് അദ്ദേഹം.
സിനിമയെക്കാൾ ക്രിക്കറ്റിനോടായിരുന്നു പാഷനെന്ന് പ്രിയദർശൻ ആവർത്തിച്ച് പറയുന്നു. ടീം ഉടമയെന്ന നിലയിൽ കളി കാണുമ്പോൾ സിനിമയുടെ ത്രിൽ അനുഭവിക്കുന്നുണ്ടെന്നും പ്രിയദർശൻ പറഞ്ഞു. എല്ലാക്കാലത്തും ക്രിക്കറ്റ് ഞാൻ ഫോളോ ചെയ്തിരുന്നു. ഐപിഎൽ ടീമിന് വേണ്ടി ശ്രമിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത് നടന്നില്ലെന്നും പ്രിയദർശൻ പറയുന്നു. ക്രിക്കറ്റ് ഒരു റിലീജിയണായി മാറിയെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications