അച്ഛനും അമ്മയും പോയപ്പോൾ ഗുരുവായി അദ്ദേഹമുണ്ടായിരുന്നു, മലയാളത്തിന്റെ ഭംഗി പഠിപ്പിച്ചയാൾ: പ്രിയദർശൻ
സമാനതകളില്ലാത്ത എഴുത്തുകാരനായിരുന്ന എംടി വാസുദേവൻ നായരുടെ വിയോഗം സാഹിത്യ ലോകത്തിന് വലിയ നഷ്ടമാണ്. എംടിയുടെ തൂലിക വായനക്കാരിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. നോവൽ, ചെറുകഥ, തിരക്കഥ തുടങ്ങി എഴുത്തിന്റെ എല്ലാ മേഖലകളിലും എംടി വാസുദേവൻ നായർ വ്യക്തി മുദ്ര പതിപ്പിച്ചു. ഏഴ് സിനിമകളും രണ്ട് ഡോക്യുമെന്ററികളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ കലാ സാംസ്കാരിക രംഗത്തെ നിരവധി പേർ ദുഖം പങ്കുവെച്ചു.
സംവിധായകൻ പ്രിയദർശൻ എംടിയെക്കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവെച്ചു. മാതാ പിതാ ഗുരു ദൈവം എന്നാണ്. അച്ഛനും അമ്മയും പോയപ്പോൾ ഗുരു ബാക്കിയുണ്ടായിരുന്നു. ആ ഗുരുവാണ് ഇപ്പോൾ വിട പറഞ്ഞിരിക്കുന്നതെന്ന് പ്രിയദർശൻ പറഞ്ഞു. എംടി സാറിനെക്കുറിച്ച് ആലോചിക്കുമ്പോൾ അധ്യായങ്ങളോളം പറയാനുള്ള കാര്യങ്ങളുണ്ട്.

അക്ഷരം പഠിപ്പിക്കുന്നതല്ല ഗുരു, അക്ഷരത്തിന്റെ ഭംഗി പഠിപ്പിക്കുന്നവരാണ്. എംടി സർ എനിക്ക് മലയാളത്തിന്റെ ഭംഗി പഠിപ്പിച്ചയാളാണ്. അവിടെ നിന്നാണ് അദ്ദേഹം എന്റെ ഗുരുവായത്. മലയാളം വായിച്ചത് ചെറിയ രീതിയിൽ ആണെങ്കിൽ പോലും എംടി സർ എന്നെ സംബന്ധിച്ച് ശരിയായ ഗുരുവായിരുന്നു. അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. നടന്നില്ല. പല പ്രാവശ്യവും കണ്ടുമുട്ടി.
എന്നാൽ സിനിമയെന്ന സ്വപ്നം സാധ്യമായില്ലെന്ന് പ്രിയദർശൻ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം. സിനിമാ ലോകം ബഹുമാന്യ സ്ഥാനമാണ് എംടി വാസുദേവൻ നായർക്ക് നൽകിയത്. എംടിയുടെ തിരക്കഥകൾ സിനിമയായപ്പോൾ മലയാളത്തിന് ലഭിച്ചത് ക്ലാസിക് സൃഷ്ടികളാണ്. നാല് തവണയാണ് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഒരു വടക്കൻ വീരഗാഥ, കടവ്, സദയം, പരിണയം എന്നീ സിനിമകൾക്കാണ് പുരസ്കാരം ലഭിച്ചത്.

11 തവണ മികച്ച തിരക്കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. മികച്ച സംവിധായകനായി മൂന്ന് തവണയാണ് സംസ്ഥാന പുരസ്കാരം ലഭിച്ചത്. ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെസി ഡാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, വയലാർ അവാർഡ് തുടങ്ങിയ ബഹുമതികൾ അതുല്യ പ്രതിഭയ്ക്ക് ലഭിച്ചിട്ടുണ്ട്.
91ാം വയസിലാണ് എംടി വാസുദേവൻ നായർ വിട പറഞ്ഞിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറച്ച് നാളുകളായി ആശുപത്രിയിലായിരുന്നു. ഡിസംബർ 15 ന് ശ്വാസ തടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ച് നാളുകളായി അലട്ടിയിരുന്നു. ഭാര്യ കലാമണ്ഡലം സരസ്വതി. സിതാര, അശ്വതി എന്നിവരാണ് മക്കൾ.


Click it and Unblock the Notifications











