'അവരോടൊപ്പം കറങ്ങിയടിച്ചിട്ട് പിന്നെ കരി വാരി തേക്കുന്നത് എന്തിന്?; ഡബ്ല്യുസിസി അംഗങ്ങൾക്ക് സിനിമയില്ല'
സിനിമാ, സീരിയൽ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് പ്രിയങ്ക അനൂപ്. കൂടുതലും കോമഡി വേഷങ്ങളിലാണ് പ്രിയങ്കയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. കോമഡി മികച്ച രീതിയിൽ അവതരിപ്പിക്കുന്ന പ്രിയങ്ക ഷോകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിൽ ചില വിവാദങ്ങളിലും പ്രിയങ്ക അകപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന് മുന്നോട്ട് നീങ്ങാൻ പ്രിയങ്കയ്ക്ക് കഴിഞ്ഞു. സിനിമകളിൽ സജീവമായി ഇപ്പോൾ പ്രിയങ്കയെ കാണാറില്ല. തനിക്ക് നല്ല അവസരങ്ങൾ വരുമെന്ന് ഉറപ്പുണ്ടെന്നും അതിനായി കാത്തിരിക്കുകയുമാണെന്നാണ് പ്രിയങ്ക പറയുന്നു.
മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമാ രംഗത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് പ്രിയങ്ക നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീകൾ സുരക്ഷിതർ അല്ലെന്ന് പറയാൻ മാത്രം എന്താണ് ഈ രംഗത്ത് നടക്കുന്നതെന്ന് പ്രിയങ്ക ചോദിക്കുന്നു. ലൊക്കേഷനിൽ കയ്പേറിയ അനുഭവം ഉണ്ടായാൽ ഇരട്ടി കൊടുത്ത് തിരിച്ച് ഇറങ്ങിപ്പോകും. അങ്ങനെ അനുഭവം എനിക്കുണ്ടായിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കിക്കൊടുത്തിട്ടില്ല.

പ്രശ്നങ്ങളുണ്ടാക്കുന്നത് നമ്മളാണ്. മോശമായി സംസാരിച്ചാൽ ആ പറഞ്ഞത് തെറ്റാണ്, അതിനി ആവർത്തിക്കരുതെന്ന് അന്ന് തന്നെ പറയണം. കുറേ നാളുകൾ കഴിഞ്ഞ് അന്നത് പറഞ്ഞില്ലേ എന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ഒരു പെണ്ണും ഒരു കാരണവശാലും അങ്ങനെ ആരോപിക്കരുത്. എന്റെ അമ്മ എന്റെ കൂടെ നടക്കുന്നത് എന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ല. പക്ഷെ അമ്മയ്ക്ക് ഒരു സമാധാനം. അമ്മ കൂടെയുള്ളപ്പോൾ എനിക്കും സമാധാനം. ഒരുമിച്ചിരിന്ന് കഴിക്കുന്നത് സുഖമല്ലേ.
നമ്മൾ നമ്മളെ ശ്രദ്ധിക്കുക. നമ്മൾ പോയിക്കഴിഞ്ഞിട്ട് പിന്നെ എന്തിനാണ് അവരെ കരി വാരി തേക്കുന്നത്. പിന്നെ തിരിഞ്ഞ് കുത്തുകയല്ല വേണ്ടത്. സ്വന്തം ഇഷ്ടപ്രകാരം പോയി, അവരോടൊപ്പം കറങ്ങിയടിച്ച് പിന്നെയൊരു സുപ്രഭാതത്തിൽ അങ്ങനെ ചെയ്തില്ലേ എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്.

എന്നെ പത്ത് പേര് കൂടി ബലമായി കൊണ്ട് പോയാൽ എനിക്ക് പ്രതികരിക്കാം. അതിന് അവകാശമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം പോയിട്ട് പിന്നെ പരാതിപ്പെടുന്നത് ശരിയല്ലെന്ന് നടി അഭിപ്രായപ്പെട്ടു. ഡബ്ല്യുസിസി സംഘടനയിലുള്ളവരെ കുറ്റപ്പെടുത്താൻ താനില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. പക്ഷെ അമ്മ സംഘടനയ്ക്ക് എതിരെ നിന്ന് പോരാടുന്നത് ഡബ്ലുസിസിയിലെ അംഗങ്ങളുടെ അവസരം ഇല്ലാതാക്കുന്നുണ്ടെന്ന് തോന്നുന്നെന്നും പ്രിയങ്ക പറയുന്നു.
എനിക്ക് ഇഷ്ടമുള്ള ആർട്ടിസ്റ്റുകൾ വെറുതെയിരിക്കുകയാണ്. ഈ കാരണം കൊണ്ടാണോ എന്നറിയില്ലെന്നും പ്രിയങ്ക പറഞ്ഞു. മുപ്പത് വർഷമായി ഞാൻ ഈ ഫീൽഡിൽ വന്നിട്ട്. എനിക്കിതുവരെ അങ്ങനെയുള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇറങ്ങിപ്പോകുന്നതാണ് തന്റെ രീതിയെന്നും പ്രിയങ്ക പറഞ്ഞു. സെറ്റിൽ ടോയ്ലറ്റ് സൗകര്യവും മറ്റും ലഭിച്ചത് ഡബ്ല്യുസിസി സംഘടന കാരണമാണെന്ന് പറയില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
ഡബ്ല്യുസിസി വരുന്നതിന് മുമ്പേ ഞാനതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഒരു സ്ഥലത്ത് ഷൂട്ടിംഗിന് പോയി. അന്ന് ഡബ്ല്യുസിസി ഇല്ല. കാരവാൻ വന്ന് തുടങ്ങിയ സമയാണ്. ഞങ്ങൾക്ക് വസ്ത്രം മാറാനുള്ള സൗകര്യം ഇല്ല. പ്രൊഡ്യൂസറുമായി സംസാരിച്ചപ്പോൾ അന്ന് കാരവാൻ വന്നു. അമ്മയിലും ഇത് ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.


Click it and Unblock the Notifications











