കാവേരിയുടെ അമ്മ ഒരു പൊതി കാറിലേക്കിട്ടു, ചതിക്കുകയായിരുന്നു, അന്ന് സംഭവിച്ചതിനെ കുറിച്ച് പ്രിയങ്ക
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയങ്ക. ഇപ്പോൾ സിനിമ കോളങ്ങളിൽ ചർച്ചയാവുന്നത് പ്രിയങ്കയും നടി കാവേരിയും തമ്മിലുള്ള പ്രശ്നത്തെ കുറിച്ചാണ്. കാവേരിയുടെ കയ്യിൽ നിന്ന് ആള്‍മാറാട്ടം നടത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രിയങ്കയ്ക്കെതിരെ നടി പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കേസിൽ പ്രിയങ്കയ്ക്ക് അനുകൂലമായി കോടതി ഉത്തരവ് വന്നിരുന്നു. കേസിൽ നടി നിരപരാധിയാണെന്നാണ് കേടതിയുടെ കണ്ടെത്താൽ.
ഇപ്പോഴിത തന്റെ കരിയറിലെ മികച്ച 17 വർഷങ്ങൾ നഷ്ടപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രിയങ്ക. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനെ കുറിച്ചും നീണ്ട നാളത്തെ നിയമ പോരാട്ടത്തെ കുറിച്ചുമെല്ലാം നടി അഭിമുഖത്തിൽ പറയുന്നുണ്ട്. തനിക്ക് സംഭവിച്ചത് ചതിയാണെന്നാണ് പ്രിയങ്ക പറയുന്നത്.

പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ... ''ഞാനും കാവേരിയും സുഹൃത്തുക്കളായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ കാവേരിയുടെ പേര് അച്ചടിച്ചു വരുമെന്നറിഞ്ഞപ്പോള്‍ അത് അവരെ വിളിച്ച് അറിയിക്കുക മാത്രമാണ് ചെയ്തത്. ശേഷം ആലപ്പുഴയില്‍ വെച്ച് നേരിട്ട് കാണാന്‍ കഴിയുമോയെന്നന്വേഷിച്ച് കാവേരി എന്നെ വിളിക്കുകയായിരുന്നു. എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോള്‍ നേരിട്ട് പറയാം എന്നായിരുന്നു മറുപടി.

അങ്ങനെ ഞാന്‍ ആലപ്പുഴയിലേയ്ക്ക് പോയി. അവിടെ എത്തിയപ്പോള്‍ കാവേരിയുടെ അമ്മ ഒരു പൊതിയെടുത്ത് എന്റെ കാറിലേക്ക് ഇടുകയായിരുന്നു. ഞാന്‍ പണം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. പിന്നീട് പോലീസ് പുറകെ വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ഇതാണ് യഥാര്‍ഥത്തില്‍ ഉണ്ടായത്. ഒരു ഡമ്മിപ്പൊതിയായിരുന്നു അവര്‍ എന്റെ കാറില്‍ ഇട്ടത്.

ഞാന്‍ പണം ആവശ്യപ്പെട്ടിട്ടാണെന്ന വ്യാജേനെ അവര്‍ നാടകം കളിക്കുകയായിരുന്നു. പോലീസ് അവര്‍ക്ക് കിട്ടിയ വിവരമാണ് എഫ്‌ഐആറില്‍ കൊടുത്തിരിക്കുന്നത്. അല്ലാതെ ഞാന്‍ ഒരു ലക്ഷം രൂപ പോയിട്ട് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അറസ്റ്റിന്റെ കാരണം തിരക്കിയപ്പോള്‍ 'നിങ്ങള്‍ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടി' എന്നായിരുന്നു പൊലീസ് വിശദീകരണം. അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും നിങ്ങളുടെ ഭാഗം കോടതിയില്‍ തെളിയിക്കേണ്ടി വരും എന്നും അറിയിച്ചു. അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് ജാമ്യം ലഭിക്കുന്നതെന്നു പ്രിയങ്ക പറയുന്നുണ്ട്.

കേസിൽ ഒത്ത് തീർപ്പ് ശ്രമം നടത്തിയില്ലെന്നും പ്രിയങ്ക അഭിമുഖത്തിൽ പറയുന്നുണ്ട്. ''ഞാന്‍ യാചിച്ചത് കൊണ്ടാണ് പരാതിക്കാര്‍ കേസ് പിന്‍വലിച്ചതെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ട്. അത് അടിസ്ഥാനരഹിതമാണ്. കാലില്‍ വീണ് അപേക്ഷിക്കേണ്ട ആവശ്യം എനിക്കില്ല. തെറ്റ് ചെയ്യാത്ത ഞാന്‍ എന്തിനാണ് കാല്‍ പിടിക്കുന്നത്. കേസ് നടത്താന്‍ കോടതി കയറി ഇറങ്ങിയവരാണ് ഞാനും എന്റെ അമ്മയും. ഇതിനിടയില്‍ അവര്‍ ഒത്തുതീര്‍പ്പിന് വന്നപ്പോള്‍ സമ്മതിക്കാതിരുന്നത് താനാണെന്നും പ്രിയങ്ക പറയുന്നു.

കാവേരിയെ വിസ്തരിക്കാന്‍ കോടതിയില്‍ കൊണ്ടുവരണം എന്നുള്ളത് കൊണ്ടാണ് അവരിപ്പോള്‍ കേസില്‍ നിന്നും പിന്മാറുന്നത്. എനിക്കെതിരെ ഇതുവരെ ഒരു തെളിവും കണ്ടെത്തിക്കൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അവര്‍ കേസ് പിന്‍വലിച്ചു. എന്ത് വിധിയായിരുന്നെങ്കിലും അത് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു, പക്ഷെ തെളിവ് വേണം. ഞാന്‍ സംസാരിച്ചു എന്ന് പറയുന്നതോ, അതിന്റെ അടിസ്ഥാനത്തിലുള്ള എന്റെ ഫോണ്‍ സംഭാഷണമോ, പണം വാങ്ങുന്ന ഫോട്ടോയോ തുടങ്ങി ഇത്തരത്തിലുള്ള ഒരു തെളിവും അവരുടെ പക്കല്‍ ഇല്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു

കരിയറിലെ നല്ല 17 വർഷം നഷ്ടപ്പെട്ടതിനെ കുറിച്ചും പ്രിയങ്ക പറയുന്നുണ്ട് എന്നാൽ സിനിമകൾ നഷ്ടപ്പെട്ടതിൽ പരാതി ഇല്ലെന്നാണ് നടി പറയുന്നത്. ഈ സമയത്ത് സ്റ്റേജ് ഷോകളും പ്രിയങ്കയ്ക്ക് നഷ്ടപ്പെട്ടിരുന്നു.''ഒന്നു രണ്ട് സനിമകള്‍ നഷ്ടപ്പെട്ടതില്‍ എനിക്ക് വിഷമമില്ല. നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സിനിമ വിജയിക്കുകയെന്നതാണ് പ്രധാനം. അതേസമയം ഇതൊന്നുമില്ലാതെ എന്നോട് സിനിമയെ കുറിച്ച് സംസാരിച്ച സംവിധായകരുണ്ട്. അതെല്ലാം ഓരോരുത്തരുടെ മാനസികാവസ്ഥയാണ്. അത് ചോദ്യം ചെയ്യാന്‍ പറ്റില്ല.
Recommended Video

മറ്റൊന്ന് സ്റ്റേജ് ഷോയാണ്. പല തരത്തിലുള്ളവരാകും സ്റ്റേജ് പരിപാടികള്‍ കാണാന്‍ വരുന്നത്. നമുക്ക് ആരുടെയും വായ മൂടാന്‍ പറ്റില്ല. ഒരു പാരിപാടി മുന്നോട്ട്കൊണ്ടുപോകാനും വിജയമാക്കാനും ഒരു പാട് കഷ്ടപ്പാടുണ്ട്. അതിനിടയില്‍ അനാവശ്യമായ സംസാരോ മറ്റ് ബുദ്ധിമുട്ടോ ഉണ്ടാകുമെന്ന ഭയന്ന് ചിലര്‍ വിളിച്ചിട്ടുണ്ടാകില്ല. പക്ഷേ അതൊന്നും മനസിന് ഏറ്റ വിഷമങ്ങളല്ലെന്നും താരം പറയുന്നു. സ്വന്തം ബിസിനസുമായി മുന്നോട്ട് പോകാനാണ് നിലവിലെ പദ്ധതിയെന്നും നടി പറയുന്നു. സിനിമ പൂര്‍ണമായും അവസാനിപ്പിക്കുന്നില്ല. ഫീല്‍ഡില്‍ തന്നെയുണ്ടാകുമെന്നും പ്രിയങ്ക പറയുന്നു.


Click it and Unblock the Notifications











