പ്രിയങ്കയുടെ കരിയറിന് വേണ്ടി മകനെ അവഗണിക്കേണ്ടി വന്നു; താരത്തിന്റെ അമ്മ മധു ചോപ്ര പറയുന്നു
ബോളിവുഡിലെ താരറാണിയെന്ന വിശേഷിപ്പിക്കാവുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. മിസ് വേൾഡ് 2000 കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യൻ സിനിമയിൽ അരങ്ങേറിയ നടി, ഹിന്ദി സിനിമ വ്യവസായത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളിൽ ഒരാളായി വളർന്നു. ഇന്ന്, അമേരിക്കയിൽ സ്ഥിരതാമസമാക്കി, തന്റെ ഇന്റർനാഷണൽ അഭിനയ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. എന്നാൽ മകളുടെ ഈ വളർച്ചയ്ക്ക് വേണ്ടി പോരാടുന്നതിനിടെ, മകൻ സിദ്ധാർത്ഥിനെ തനിക്ക് അവഗണിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രിയങ്കയുടെ അമ്മയായ ഡോ. മധു ചോപ്ര അടുത്തിടെ വെളിപ്പെടുത്തിയത്.
പ്രിയങ്കയുടെ കരിയറിന് എന്നും അച്ഛനമ്മമാരുടെ പിന്തുണ
ബറേലിയിൽ നിന്ന് ഇന്റർനാഷണൽ താരമായി മാറാനുള്ള പ്രിയങ്ക ചോപ്രയുടെ യാത്രയിൽ നടി മാത്രമല്ല, അവരുടെ കുടുംബവും വലിയ ത്യാഗങ്ങൾ സഹിച്ചിരുന്നു. അടുത്തിടെ പ്രിയങ്കയുടെ അമ്മ ഡോ. മധു ചോപ്ര, മുംബൈയിലേക്ക് ജീവിതം പറിച്ചു നടുമ്പോൾ തങ്ങൾക്ക് എത്ര മാത്രം ബുദ്ധിമുറ്റിയിരുന്നുവെന്ന് തുറന്നുപറഞ്ഞു. പ്രിയങ്കയുടെ സുരക്ഷയും, കരിയറിലെ വിജയവും ഉറപ്പാക്കുന്നതിനിടെ, നടിയുടെ ഇളയ സഹോദരനായ സിദ്ധാർഥ് ചോപ്രയെ തനിക്ക് പലപ്പോഴും അവഗണിക്കേണ്ടി വന്നിട്ടുണ്ടെന്ന് മധു ചോപ്ര വെളിപ്പെടുത്തി.

ദേബിന ബാനർജിയുടെ യൂട്യൂബ് പരിപാടിയിൽ സംസാരിക്കുമ്പോഴാണ് നടിയുടെ 'അമ്മ ഈ വെളിപ്പെടുത്തൽ നടത്തിയത്. "പ്രിയങ്കയ്ക്ക് വേണ്ടി മുംബൈയിലേക്ക് മാറുന്നത് ഞങ്ങൾക്ക് വലിയൊരു തീരുമാനമായിരുന്നു. ഓരോരുത്തരായിട്ടാണ് ഞങ്ങൾ വന്നത്, അതിന് സമയമെടുത്തു. ആദ്യം അവളുടെ അച്ഛൻ അവളോടൊപ്പം വന്നു, ഞാൻ ബറേലിയിൽ തുടർന്ന് ജോലി ചെയ്തു, കാരണം അവളുടെ മുംബൈയിലെ താമസം ഞങ്ങൾക്കാണ് നോക്കേണ്ടിയിരുന്നത്. പിന്നീട് ഭർത്താവിന് ലീലാവതി ആശുപത്രിയിൽ ജോലി കിട്ടിയ ശേഷമാണ് ഞാൻ വന്നത്. സ്വന്തമായി വരുമാനം ഉണ്ടെങ്കിലേ അന്തസ്സോടെ ജീവിക്കാൻ പറ്റൂ," മധു ചോപ്ര ഓർത്തെടുത്തു.
ഡോക്ടറായ മധു ചോപ്ര, താനും അന്തരിച്ച ഭർത്താവ് അശോക് ചോപ്രയും ചേർന്ന് സ്വന്തമായി കെട്ടിപ്പടുത്ത ആശുപത്രി ഉപേക്ഷിച്ച് പ്രിയങ്കയെ ഹിന്ദി സിനിമയിൽ എത്തിക്കാൻ സഹായിച്ചത് ഓർത്തെടുത്തു. "ഞങ്ങൾ സ്വന്തമായി തുടങ്ങി 11 വർഷം പ്രവർത്തിച്ച ആശുപത്രി വിടാൻ ബുദ്ധിമുട്ടായിരുന്നു. താഴെ നിന്ന് തുടങ്ങി ഞങ്ങൾ നഗരത്തിലെ മികച്ച ഡോക്ടർമാരായി മാറി. ഓരോ രോഗിയെയും മറ്റൊരാളെ ഏൽപ്പിച്ച്, സുഹൃത്തുക്കളെയും വീടിനെയും വിട്ടുപോകുന്നത് പ്രയാസമായിരുന്നു. ഇതെല്ലാം വലിയ തീരുമാനങ്ങളായിരുന്നു, പക്ഷെ മുംബൈ ഒരു വലിയ കടൽ പോലെയാണ് - നീന്താൻ അറിയില്ലെങ്കിൽ മുങ്ങിപ്പോകും," പ്രിയങ്കയെ ഒറ്റയ്ക്ക് വിടാൻ മടിച്ചതിനെ കുറിച്ച് അവർ പറഞ്ഞു.
പ്രിയങ്കയ്ക്കായി സിദ്ധാർത്ഥിനെ മറക്കേണ്ടി വന്നപ്പോൾ
മാതാപിതാക്കളുടെ വ്യത്യസ്ത സമീപനങ്ങളെക്കുറിച്ച് മധു ചോപ്ര വിശദീകരിച്ചു. "മിക്ക അച്ഛനമ്മമാരും പറയും, 'ഞങ്ങൾ വീട്ടിലിരുന്നോളാം, നിനക്ക് ചെയ്യാനുള്ളത് ചെയ്യാം, ഞങ്ങൾ നിനക്കൊപ്പമുണ്ട്.' വേറെ ചിലർ പറയും, 'ഞങ്ങൾ നിങ്ങളെ ചെന്നായ്ക്കളുടെ ഇടയിലേക്കാണ് അയക്കുന്നതെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾ നിനക്കൊപ്പമുണ്ട്.' എന്നാൽ മൂന്നാമതൊരു തരം അച്ഛനമ്മമാരുണ്ട്, അവർ എല്ലാം ഉപേക്ഷിച്ച് മക്കളെ ആശ്രയിച്ച് ജീവിക്കും. ഈ മൂന്നാമത്തെ വിഭാഗത്തോട് എനിക്ക് യോജിപ്പില്ല," അവർ വ്യക്തമാക്കി.

പ്രിയങ്കയുടെ കരിയർ മറ്റെന്തിനേക്കാളും വലുതായിരുന്നു എന്നതാണ് തങ്ങൾക്ക് അത്തരമൊരു വലിയ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് മധു ചോപ്ര ഊന്നിപ്പറഞ്ഞു. പ്രിയങ്കയെ മുംബൈയിൽ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ, ഇളയ മകനും നടിയുടെ സഹോദരനുമായ സിദ്ധാർത്ഥ് ചോപ്രയെ യു.എസ്.എയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് അയക്കേണ്ടി വന്നതായും അവർ വെളിപ്പെടുത്തി. നഗരത്തിൽ പുതിയതായതുകൊണ്ടും പ്രിയങ്കയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നതുകൊണ്ടും സിദ്ധാർത്ഥിന് വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിഞ്ഞില്ലെന്നാണ് അവർ പറഞ്ഞത്. "മകന് തുടക്കത്തിൽ അവഗണന നേരിടേണ്ടി വന്നെങ്കിലും, അവൻ സ്വയം കെട്ടിപ്പടുത്തു ജീവിതത്തിൽ നന്നായി മുന്നോട്ട് പോയി. അവൻ കോളേജിൽ പോയി എല്ലാം സ്വന്തമായി ചെയ്തു, ഞങ്ങളെ ആശ്രയിച്ചില്ല," മധു ചോപ്ര കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











