'എനിക്കും ചിലത് പറയാനുണ്ട്... പക്ഷെ ഇപ്പോഴല്ല, അമ്മ സംഘടനയോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ മൗനം പാലിക്കുന്നത്'
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രിയങ്ക. സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുലിവാൽ കല്യാണം അടക്കമുള്ള ചിത്രങ്ങളിലെ നടി അവതരിപ്പിച്ച കഥാപാത്രങ്ങൾ മലയാളികൾ ഒരുകാലത്തും മറക്കില്ല. ഇതിനൊപ്പം തന്നെ ടെലിവിഷൻ മേഖലയിലും താരം സജീവമായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരിഭവം പാർവ്വതി എന്ന പരമ്പരയിലെ പാർവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രിയങ്ക കുടുംബപ്രേക്ഷകരെ നേടിയത്.
ഒരിടയ്ക്ക് ചില കേസുകളിലും വിവാദങ്ങളിലും ഉൾപ്പെട്ട് വാർത്തകളിലും നിറഞ്ഞിരുന്നു നടി. മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ അമ്മയിലെ ആക്ടീവ് മെമ്പറാണ് പ്രിയങ്ക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ അമ്മയിലെ ചില അംഗങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

പിന്നാലെ സംഘടനയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കൂട്ടരാജി നടത്തിയിരുന്നു. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവരാണ് രാജിവെച്ചത്. എന്നാൽ അമ്മ സംഘടന, ഹേമ കമ്മിറ്റി റിപ്പോർട്ട് മുതലായവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ നടി പ്രിയങ്ക തയ്യാറല്ല. വൺ ടു ടോക്ക് എന്ന യുട്യൂബ് ചാനലിന് വേണ്ടി ഹൈദർ അലി പ്രിയങ്കയോട് അമ്മ സംഘടന, ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നിവയെ കുറിച്ച് ചോദിക്കാൻ തുടങ്ങിയപ്പോൾ നിട രോഷാകുലയായി.
താരത്തിന്റെ പുതിയ സിനിമയായ കുട്ടന്‍റെ ഷിനിഗാമിയുടെ പ്രമോഷന് എത്തിയപ്പോഴാണ് അവതാരകനായ ഹൈദർ അലി അമ്മ സംഘടന, ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നിവയെ കുറിച്ച് ചോദിക്കാൻ തുടങ്ങിയത്. എന്നാൽ ചോദ്യം കേൾക്കാൻ പോലും നിൽക്കാതെ പ്രിയങ്ക അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോകാൻ തുടങ്ങി.
അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് തന്നോട് ചോദിക്കരുതെന്നും അതിൽ തനിക്ക് എതിർപ്പുണ്ടെന്നും പ്രിയങ്ക പറഞ്ഞു. തീ കത്തുന്നിടത്ത് കൂടുതൽ വാരിയിട്ട് കത്തിക്കാൻ നോക്കരുതെന്നും പ്രിയങ്ക പറഞ്ഞു. അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് എന്നോട് ചോദിക്കരുത്. അതിൽ എനിക്ക് എതിർപ്പുണ്ട്.
സിനിമയുടെ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് വന്നിരിക്കുന്നത്. തീ കത്തുന്നിടത്ത് കൂടുതൽ വാരിയിട്ട് കത്തിക്കാൻ നോക്കരുത് എനിക്ക് താൽപര്യമില്ല. അമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചാൽ എന്റെ കയ്യിൽ നിന്നും ഉത്തരം കിട്ടില്ല. എനിക്കും ചിലത് പറയാനുണ്ട്. പക്ഷെ ഇപ്പോഴല്ല.
ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള സാഹചര്യവുമല്ല. വാതിലിൽ ആരെങ്കിലും മുട്ടിയാൽ മുട്ടിയവരുടെ കൈ ഒടിക്കാനുള്ള കഴിവ് എനിക്കുണ്ട്. കുടുംബമായി ജീവിക്കുന്നൊരാളാണ് ഞാൻ. അതുകൊണ്ട് എനിക്ക് പറയാനുള്ളത് പറയും മുമ്പ് ആലോചിക്കണം... സമയം വേണം.

താരസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയും. ഒരു മാവിൽ നൂറ് മാങ്ങയുണ്ടാകും. അതിൽ നാലോ, അഞ്ചോ മാങ്ങ ചീഞ്ഞുവെന്ന് കരുതി മൊത്തം ആളുകളെയും കല്ലെറിയാൻ നിൽക്കരുത്. പ്രതികരിക്കേണ്ടതിന് അപ്പോൾ തന്നെ പ്രതികരിക്കുക. ഇപ്പോൾ ഇതും പറഞ്ഞ് നമ്മളെയൊക്കെ അടിച്ച് താഴ്ത്തി വെച്ചിരിക്കുകയാണ്. ജനങ്ങൾ പറയുന്നത് മുഴുവൻ കേൾക്കുന്നത് നമ്മളാണ്.
അമ്മ സംഘടനയെ ബഹുമാനിക്കുന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. എനിക്ക് ഇപ്പോഴും ആ ബഹുമാനം അമ്മ സംഘടനയോടുണ്ട്. അതുകൊണ്ടാണ് മൗനം പാലിക്കുന്നതും. അമ്മ സംഘടന വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ.
എന്റെ കയ്യിലുള്ള ബോംബ് പൊട്ടിക്കേണ്ട സമയത്ത് ഞാൻ പൊട്ടിച്ചിരിക്കുമെന്നും പറഞ്ഞാണ് പ്രിയങ്ക അവസാനിപ്പിച്ചത്. അതേസമയം മലയാള സിനിമാ മേഖലയിൽ സമാന്തര സംഘടനയായി പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ വരാൻ പോവുകയാണ്.
ചലച്ചിത്രമേഖലയിലെ പുരോഗമന കാഴ്ച്ചപാടുള്ള പ്രവര്‍ത്തകരുടെ കൂട്ടായമയാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍. മലയാളത്തിലെ സിനിമാ സംഘടനകള്‍ക്ക് ബദലായി ഒരുങ്ങുന്ന പുതിയ സംഘടനയാണ് ഇത്. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്നായിരുന്നു അണിയറപ്രവർത്തകർ നൽകിയ വിശദീകരണം.


Click it and Unblock the Notifications











