'ജയറാമിനെ മാറ്റി ലാലിനെ അഭിനയിപ്പിക്കാൻ പറഞ്ഞു, ജയറാം സൂപ്പർ സ്റ്റാറാകാതിരിക്കാൻ പല കളികളും കളിച്ചു'
1980കളിൽ നായകന്മാർ എന്ന പദവി ഏറ്റവും കൂടുതൽ അലങ്കരിച്ച രണ്ട് നടന്മാരായിരുന്നു മമ്മൂട്ടിയും മോഹൻലാലും. അവർ ഉള്ളപ്പോൾ വേറെ ഒരു നടൻ എന്ന ചിന്ത അന്ന് ആർക്കും ഇല്ലായിരുന്നു. അങ്ങനെ ഇരിക്കെ സുപ്രിയ ഫിലിംസിന്റെ ഹരി പോത്തനും പത്മരാജനും ചേർന്ന് നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് കുടുംബസദസുകൾക്ക് പ്രിയങ്കരനായ ജയറാം എന്ന പ്രതിഭ.
മലയാളത്തിൽ അടുത്തിടെ ചെയ്ത സിനിമകൾ എല്ലാം തന്നെ പരാജയമായിട്ടും മലയാളി ജയറാമിനെ വെറുക്കാതെ മനസിൽ ഇപ്പോഴും ഒരു പ്രത്യേക സ്ഥാനം നൽകി ഇരുത്തിയിരിക്കുന്നുവെന്നത് തന്നെയാണ് നടൻ എന്ന രീതിയിൽ ജയറാമിന്റെ വിജയവും.
ഏത് ഒരു നടനും ആഗ്രഹിക്കുന്നതും കിട്ടാവുന്നതിൽ വെച്ച് നല്ല ഒരു തുടക്കവുമായിരുന്നു അപരനിലൂടെ ജയറാമിന് ലഭിച്ചത്. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡത്തിലും തെലുങ്കിലും ജയറാം തന്റെ മുദ്ര പതിപ്പിച്ച് കഴിഞ്ഞു.

പൊന്നിയൻ സെൽവനിലെ പ്രകടനത്തിലൂടെയാണ് ജയറാം വീണ്ടും തെന്നിന്ത്യയുടെ ഹൃദയം കവർന്നത്. മലയാളത്തിൽ നിന്നും നല്ലൊരു സ്ക്രിപ്റ്റ് കിട്ടിയാൽ മാത്രമെ ഇനി സിനിമ ചെയ്യൂവെന്ന നിലപാടിലാണ് ജയറാം. കമൽ സംവിധാനം ചെയ്ത നടൻ ജയറാം ചിത്രം മാഞ്ഞുപോകുന്ന നാടകം എന്ന കലയുടെ ഒരു ഓർമ്മക്കുറിപ്പായിരുന്നു. ജയറാമിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് സംഭവിച്ചത് നടൻ എന്ന സിനിമയിലായിരുന്നു.
ദേവദാസ് സർഗവേദി എന്നാ നടനും അയാളുടെ നാടക ട്രൂപ്പും ഇപ്പോഴത്തെ നാടക കലാകാരന്മാരുടെ അവസ്ഥയുടെ പച്ചയായ ആവിഷ്കാരമായിരുന്നു. ചിത്രത്തിലെ ജയറാമിന്റെ പ്രകടനത്തിന് ഏറെപ്പേരും വലിയ അംഗീകാരങ്ങൾ ലഭിക്കുമെന്ന് വരെ കരുതിയിരുന്നുവെങ്കിലും സിനിമയോ ചിത്രത്തിലെ നടന്റെ പ്രകടനമോ വേണ്ട രീതിയിൽ അംഗീകരിക്കപ്പെട്ടില്ല.
ഇപ്പോഴിതാ സിനിമയുടെ നിർമാതാവായിരുന്ന അനിൽകുമാർ അമ്പലക്കര നടൻ എന്ന സിനിമ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ജയറാം സൂപ്പർ സ്റ്റാറാകേണ്ട നടനായിരുന്നുവെന്നും എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് കിടക്കുന്നവർ തന്നെ താരത്തെ ഒതുക്കാൻ ശ്രമിച്ചുവെന്നുമാണ് അനിൽകുമാർ അമ്പലക്കര പറഞ്ഞത്.
'നടൻ സിനിമയുടെ കഥയും കാര്യങ്ങളും ജയറാമിനോട് പറഞ്ഞ് അഡ്വാൻസും കൊടുത്ത് തിരികെ വന്നശേഷം തിരക്കഥാകൃത്ത് ചില തിരുത്തും മറ്റുമെല്ലാം കഥയിൽ വീണ്ടും നടത്തി. ശേഷം ഒരു ദിവസം കമൽ സാർ വിളിച്ച് ചോദിച്ചു ജയറാമിനെ മാറ്റി മോഹൻലാലിനെ അഭിനയിപ്പിച്ചാലോയെന്ന്.'

'സിനിമ ഹിറ്റാകുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ അത് ഉചിതമായി എനിക്ക് തോന്നിയില്ല. അതുകൊണ്ട് ആ തീരുമാനം വേണ്ടെന്ന് വെച്ചു. ആ സിനിമയ്ക്ക് നാഷണൽ അവാർഡ് ഞാൻ പ്രതീക്ഷിച്ചു. നടൻ സിനിമ വിജയിച്ചാൽ ജയറാം സൂപ്പർ സ്റ്റാറാകുമെന്ന് മനസിലാക്കി നടൻ സിനിമയെ പിറകോട്ട് വലിക്കാൻ പലരും ശ്രമം നടത്തിയിരുന്നു. ഒരാഴ്ച സിനിമ തിയേറ്ററുകളിൽ ഓടിയുള്ളു.'
'അത് കഴിഞ്ഞപ്പോഴേക്കും ആ സിനിമ പിൻവലിക്കപ്പെട്ടു. തിയേറ്റർ ഉടമകളും ഡിസ്ട്രിബ്യൂട്ടറും എല്ലാമാണ് സിനിമ അധികം ഓടാതിരിക്കാൻ കാരണമായതെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. നടൻ സിനിമ നൂറ് ദിവസം ഓടുമെന്ന് ഷൂട്ട് തീർന്നപ്പോൾ കമൽ സാർ അടക്കം പറഞ്ഞിരുന്നു. നൂറ് ദിവസം ആഘോഷിക്കാനും ഞങ്ങൾ തീരുമാനിച്ചിരുന്നതാണെന്നും', അനിൽകുമാർ അമ്പലക്കര പറഞ്ഞു.


Click it and Unblock the Notifications