'ലാലിന്റെ പൈസ ആന്റണി പെരുമ്പാവൂർ കുത്തിന് പിടിച്ച് വാങ്ങിച്ചുകൊടുക്കും'; മോഹൻലാലിന്റെ എല്ലാമെല്ലാമായ ആന്റണി!
ആന്റണി പെരുമ്പാവൂര്‍.... മലയാളത്തില്‍ ഒരു സൂപ്പര്‍ താരത്തോളം തന്നെ പ്രശസ്തമായ പേരാണ് ഇന്ന് ഇത്. മോഹന്‍ലാലിന്റെ ഡ്രൈവറായി തുടങ്ങി മലയാള സിനിമാ ലോകത്തെ നിര്‍ണ്ണായക സ്വാധീനമുള്ള നിര്‍മ്മാതാവായി മാറിയ കഥയാണ് ആന്റണി പെരുമ്പാവൂരിന്റേത്.
സ്വന്തം ജീവിതത്തേക്കാള്‍ മോഹന്‍ലാലിന് പ്രാധാന്യം കൊടുത്താണ് ആന്റണി പെരുമ്പാവൂര്‍ പൊന്നും വിലയുള്ള നിര്‍മ്മാതാവായത്. 1987ല്‍ മോഹന്‍ലാലിന്റെ പട്ടണപ്രവേശം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന കാലം.
ഷൂട്ടിങ് സെറ്റില്‍ താല്‍ക്കാലിക ഡ്രൈവറാകാനുള്ള അവസരം ആന്റണിക്ക് കിട്ടി. സെറ്റില്‍ മോഹന്‍ലാലിന്റെ കാറിന്റെ ഡ്രൈവിങ് സീറ്റാണ് ആന്റണിക്ക് കിട്ടിയത്. 22 ദിവസത്തോളം മോഹന്‍ലാലിന്റെ സാരഥിയായി. പണ്ട് മുതൽ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ ആന്റണിക്ക് കിട്ടിയ ഇരട്ടി ഭാഗ്യമായിരുന്നു അത്.
ആന്റണി മോഹന്‍ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി മാറുന്നത് മൂന്നാംമുറയുടെ ഷൂട്ടിങ് മുതലാണ്. ആന്റണിക്ക് മോഹന്‍ലാലിനോടുള്ള ആരാധനയും അടുപ്പവും സിനിമാലോകത്തെ സജീവ ചര്‍ച്ചയാണ്.

ആന്റണിക്ക് ഭാര്യയാണോ ലാല്‍ സാറാണോ വലുതെന്ന് ചോദിച്ചാല്‍ പോലും ഉത്തരം ലാല്‍ സാര്‍ എന്നുതന്നെയായിരിക്കും. ഒരു അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ ഇക്കാര്യം തുറന്നുപറയുന്നുണ്ട്.
അടുത്തിടെ മോഹൻലാൽ-ആന്റണി പെരുമ്പാവൂർ ബന്ധത്തെ കുറിച്ച് ഒരു പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. മോഹൻലാലിന് കിട്ടാനുള്ള പൈസ ആന്റണി പെരുമ്പാവൂർ കുത്തിന് പിടിച്ച് വാങ്ങിച്ചുകൊടുക്കുമെന്നാണ് പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞത്.

'മോഹൻലാലിന്റെ സ്ഥായി സ്വഭാവം എന്താണെന്ന് വെച്ചാൽ ഒരു പ്രൊഡ്യൂസറിന്റെ അടുത്തും ക്യാഷ് ചോദിക്കില്ല എന്നതാണ്. അദ്ദേഹത്തിന് അറിയില്ല അത് ചോദിക്കാൻ. അപ്പോൾ അത് മുതലെടുക്കാൻ ആളുകൾ ഏറെയാണ്.'
'ശേഷം ആന്റണി പെരുമ്പാവൂരിന് ലാലേട്ടന്റെ ജീവിതത്തിൽ ഇടപെടാൻ അവസരം ലഭിച്ചതിൽ പിന്നെയാണ് മോഹൻലാലിന്റെ പൈസ കുത്തിന് പിടിച്ചാണെങ്കിലും ആന്റണി ചേട്ടൻ വാങ്ങി കൊടുക്കാൻ തുടങ്ങിയത്. ആൻ്റണി പെരുമ്പാവൂർ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ മോഹൻലാൽ ഉണ്ടാകില്ലായിരുന്നു' എന്നാണ് ബദറുദ്ദീൻ പറഞ്ഞത്.

ബദറുദ്ദീന്റെ വാക്കുകൾ വൈറലായതോടെയാണ് ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ആരാധകർ കുത്തിപൊക്കി കൊണ്ടുവന്നത്. 'ഞാൻ ഒരു സാധാരണക്കാരനായി നിൽക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഒപ്പം കൂടുന്നത്.'
'അദ്ദേഹത്തെ ദൂരെ നിന്നും കാണുന്നത് പോലും സ്വപ്ന തുല്യമായ കാര്യവുമാണ്. അപ്പോൾ ആന്റണി എന്റെ കൂടെ പോരെയെന്ന് പറഞ്ഞപ്പോൾ ഞാൻ അതിനെ കുറിച്ച് കൂടുതൽ ഒന്നും ചിന്തിച്ചില്ല. കൂടെ അങ്ങ് പോയി. ലാൽ സാറിന്റെ സൗഹൃദം കണ്ടിട്ടാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാൻ വരുന്നത്.'

'ആ കൂട്ടത്തിൽ നിന്നും എന്നെ അങ്ങനെ തീരുമാനിച്ചെടുക്കുന്നത് എങ്ങനെയെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം എനിക്ക് പറയാൻ അറിയില്ല. അദ്ദേഹത്തിന്റെ ഒരുപാട് പരിചയക്കാരിൽ നിന്നുമാണ് അദ്ദേഹം എന്നെ ഈ സ്ഥാനത്തേക്ക് എത്തിക്കുന്നത്.'
'ഭാഗ്യം തന്നെയാണ് അത്. ആദ്യത്തെ വർഷം മുതൽ എനിക്ക് കിട്ടിയ സ്ഥാനം വളരെ വലുതായിരുന്നു. എനിക്ക് ആ സ്ഥാനം തന്നത് കൊണ്ടാണ് ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയും ഞാൻ കടന്നുപോകുന്നത്.'
'ലാൽ സാറിന്റെ സ്വന്തംപ്രൊഡക്ഷനിൽ സിനിമകൾ വന്നപ്പോൾ മുതൽ എനിക്കും ഒരു സ്ഥാനം അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. അതിനുശേഷമാണ് സ്വന്തമായൊരു പ്രൊഡക്ഷനിലേക്ക് ഞാൻ വരികയും നരസിംഹം എന്ന ഒരു സിനിമ പിറവി എടുക്കുകയും ചെയ്യുന്നത്.'

'ഞാൻ ഇപ്പോൾ ഇരിക്കുന്ന സ്ഥാനത്തേക്കെത്തിയെന്ന് ഒരിക്കലും പറയാൻ ആകില്ല. അദ്ദേഹം എന്നെ ഈ സ്ഥാനത്തേക്ക് എത്തിച്ചതാണ്. എന്റെ ചേട്ടനും എന്റെ സാറുമാണ് അദ്ദേഹം. ഒരുമിച്ച് നടന്നപ്പോൾ എപ്പോഴെങ്കിലും ലാൽ സാർ ആന്റണിയോട് ദേഷ്യപെട്ടിട്ടുണ്ടോയെന്ന് പലരും ചോദിച്ചിട്ടുണ്ട്.'
'ശരിക്കും അതിന് ഉത്തരം എന്താണെന്ന് വെച്ചാൽ എനിക്ക് അദ്ദേഹത്തിന്റെ മുഖത്ത് നിന്നും എന്താണ് അദ്ദേഹത്തിന്റെ ഉള്ളിലെന്നും വായിച്ചെടുക്കാനാകും എന്നുള്ളതാണ്' എന്നാണ് മുമ്പൊരിക്കൽ ആന്റണി പെരുമ്പാവൂർ പറഞ്ഞത്.


Click it and Unblock the Notifications