'ഇത്രയും നാൾ ഇവരൊക്കെ എവിടെ പോയിരുന്നു?, നടിമാരുടെ പരാതികൾ നടന്നതാണോ അല്ലയോയെന്ന് അറിയില്ലല്ലോ'
സംവിധായകൻ രഞ്ജിത്ത്, ജയസൂര്യ, സിദ്ദീഖ്, മണിയൻപിള്ള രാജു, മുകേഷ് തുടങ്ങിയവർക്കെല്ലാമെതിരെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടിമാർ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പല സ്ത്രീകളുടെയും വെളിപ്പെടുത്തലുകൾ വലിയ ഞെട്ടലാണ് മലയാളികളിൽ ഉണ്ടാക്കിയിരിക്കുന്നത്. രഞ്ജിത്ത്, സിദ്ദീഖ്, ജയസൂര്യ തുടങ്ങിയവർക്കെതിരെ മോശം അനുഭവം ഉണ്ടായ സ്ത്രീകൾ കേസ് കൊടുക്കുകയും ചെയ്തു. ഇപ്പോഴിതാ മലയാള സിനിമയുടെ ഭാവി തന്നെ തുലാസിലാക്കിയ വിഷയത്തിൽ നിർമാതാവ് ബൈജു അമ്പലക്കര പ്രതികരിച്ച് എത്തി.
ഇത്രയും നാൾ പരാതിക്കാരായ നടിമാർ എവിടെ പോയിരുന്നുവെന്നാണ് ബൈജു ചോദിക്കുന്നത്. നടിമാരുടെ പരാതികളെല്ലാം നടന്ന സംഭവമാണോ അല്ലയോയെന്ന് അറിയില്ലെന്നും തെളിവുകൾ എവിടെയെന്നും ബൈജു മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.

അമ്മ സംഘടന തകർച്ചയുടെ വക്കിലാണോ അല്ലയോ എന്നതിനെ കുറിച്ചൊന്നും എനിക്ക് അറിയില്ല. ഞാൻ സിനിമയിൽ വന്ന സമയത്ത് എല്ലാവരും തമ്മിലുള്ള സഹകരണവും ഐക്യവും വളരെ നല്ല രീതിയിലായിരുന്നു. ഇപ്പോൾ ആർക്കും തമ്മിൽ അതൊന്നുമില്ല. നടിമാർക്ക് എന്നല്ല സ്ത്രീകൾക്ക് സംരക്ഷണം വേണം. അത് ഇന്ത്യയിൽ കൊടുക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇവിടെ സ്ത്രീകൾക്ക് നല്ല സേഫ്റ്റിയാണ്. എന്ത് സംഭവിച്ചാലും സഡൺ ആക്ഷൻ നടക്കുന്നുണ്ട്.
പതിനഞ്ച് വർഷം മുമ്പ് നടന്ന സംഭവം ഇപ്പോൾ അവർ (നടിമാർ) പറഞ്ഞതെന്തിനാണെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. അന്ന് പരാതിപ്പെടണമായിരുന്നു. അതുപോലെ സംവിധായകൻ രഞ്ജിത്തിന്റെ കേസിൽ പരാതിക്കാരി ഒരു ബംഗാളി നടിയാണ്. അവർ അന്ന് തന്നെ ബംഗാൾ ഗവൺമെന്റിൽ റിപ്പോർട്ട് ചെയ്യണമായിരുന്നു. അവർ ഇവിടുത്തെ ഗവൺമെന്റുമായി ബന്ധപ്പെട്ട് നടപടിയെടുക്കുമായിരുന്നു.
ഇതിപ്പോൾ പതിനഞ്ച് വർഷം മിണ്ടാതിരുന്നിട്ട് ഇപ്പോൾ പറഞ്ഞിട്ട് എന്താണ് കാര്യം. പരാതിപ്പെട്ടാൽ എങ്ങനെയാണ് ഒറ്റപ്പെടുക. നടി ഉഷയും അനുഭവങ്ങൾ പറയുന്നത് കേട്ടു. അവർക്ക് സംവിധായകനിൽ നിന്നും മോശം അനുഭവം ഉണ്ടായപ്പോൾ ചെരുപ്പൂരി അടിക്കാൻ ചെന്നുവെന്ന് പറഞ്ഞു. മാത്രമല്ല ആ സിനിമ അവർ പൂർത്തിയാക്കുകയും ചെയ്തു. വേറെ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഒരു വിഷയം ഉണ്ടായാൽ ഉടൻ പരാതിപ്പെടണം.
പരാതി വന്നപ്പോൾ രഞ്ജിത്തും സിദ്ദീഖും രാജിവെച്ചു. തുടരെ തുടരെ ആളുകൾ പരാതിയുമായി വരികയാണ്. ഇതിന്റെയെല്ലാം തെളിവ് എവിടെ?. തെളിവില്ലാതെ ഇതിൽ ഒന്നും ചെയ്യാൻ പാടില്ല. തെളിവ് വേണം. നമ്മുടെ നിയമം അങ്ങനെയല്ലേ... സ്ത്രീകൾ പരാതിപ്പെട്ടത് കൊണ്ട് ഇതെല്ലാം നടന്ന സംഭവമാണോ അല്ലയോയെന്ന് അറിയില്ല. ചിലപ്പോൾ നിരപരാധിയായിരിക്കാം ആരോപണം കേൾക്കേണ്ടിവന്നയാൾ. ഒരുപക്ഷെ അയാൾ നിരപരാധിയാണെങ്കിൽ അയാളുടെ ലൈഫ് തീർന്നില്ലേ...

അതുപോലെ തന്നെ അയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. ആദ്യം ടിവിയിൽ വരുന്ന കാര്യം എല്ലാവരുടെയും മനസിലേക്ക് കയറും. അതുകൊണ്ട് തന്നെ നിരപരാധിയാണെങ്കിലും തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പാടാണ് ജീവിതം. ഉമ്മൻ ചാണ്ടിക്കുണ്ടായ അനുഭവം നമ്മൾ കണ്ടതല്ലേ. ആണായാലും പെണ്ണായാലും അവസരങ്ങൾ കിട്ടണമെങ്കിൽ കീഴ്വഴങ്ങി കൊടുക്കേണ്ടി വരും.
കാര്യം കാണാൻ കഴുതക്കാലും പിടിക്കണമെന്നാണല്ലോ. അങ്ങനെ വരുമ്പോൾ കാര്യം നടക്കേണ്ടതില്ലെന്ന് തീരുമാനിച്ചാൽ പോരേ... വേറെ തൊഴിൽ ചെയ്ത് ജീവിക്കാമെന്ന് തീരുമാനിച്ചാൽ പോരെയെന്നും ബൈജു അമ്പലക്കര ചോദിച്ചു.


Click it and Unblock the Notifications











