വിക്രമിനെ അന്ന് നിരാശനാക്കി ഞാൻ മടക്കി അയച്ചു; സൂപ്പർ താരമായ ശേഷം നടൻ പറഞ്ഞത്; ദിനേശ് പണിക്കർ
തമിഴ് സിനിമകളിലെ സൂപ്പർ താരമാണ് ചിയാൻ വിക്രം. തുടക്ക കാലത്ത് ചില മലയാള സിനിമകളിലും വിക്രം അഭിനയിച്ചിട്ടുണ്ട്. കരിയറിൽ ചെറിയ വേഷങ്ങൾ ചെയ്ത് പതിയെ ആണ് വിക്രം ഇന്നത്തെ താര പദവിയിലേക്ക് എത്തിയത്. ഇപ്പോഴിതാ വിക്രത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് നിർമാതാവും നടനുമായ ദിനേശ് പണിക്കർ. ഇദ്ദേഹം നിർമ്മിച്ച രജപുത്രൻ എന്ന സിനിമയിൽ വിക്രമും അഭിനയിച്ചിരുന്നു.
'വിക്രം അന്ന് ആരുമല്ല. വളർന്ന് വരുന്ന താരമാണ്. നല്ല കഴിവുണ്ട്, ഡാൻസ് ചെയ്യും, ലുക്ക് ഉണ്ട്. മലയാളത്തിൽ അന്ന് കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്, പക്ഷെ അത്രയും വലിയ സ്റ്റാർ വാല്യു കിട്ടിയിട്ടില്ല. രജപുത്ര സിനിമയിൽ നല്ല വേഷം ആണ്. പത്ത് നാൽപത് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നു'
'ആ കഥാപാത്രത്തിലേക്ക് ആനന്ദ് എന്ന നടനെ ആലോചിച്ചിരുന്നു. അവസാനം നറുക്ക് വീണത് വിക്രത്തിനാണ്. വിക്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു ചേട്ടാ അല്ല, നാല് തവണ ചേട്ടാ എന്ന് വിളിക്കും. ഞങ്ങൾ തമ്മിൽ വളരെ ക്ലോസ് റിലേഷനിൽ ആയിരുന്നു. ഇടയ്ക്ക് തിരക്കുകൾ മൂലം റിലേഷൻ ഒന്ന് ബ്രേക്ക് ആയി'

'2000 ലാണ് പിന്നെ കാണുന്നത്. ഉദയപുരം സുൽത്താൻ എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യാൻ ചെന്നെെയിൽ നിൽക്കുകയാണ്. സ്റ്റുഡിയോയ്ക്ക് പുറത്ത് എന്നെ കാണാൻ ഒരാൾ കാത്തിരിക്കുന്നെന്ന് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ പുറത്ത് വിക്രം കാത്തിരിക്കുന്നു. അവനൊരു അറിയപ്പെടുന്ന ആർട്ടിസ്റ്റാണ്. പക്ഷെ വിചാരിച്ച ലെവലിൽ എത്തിയിട്ടില്ല. ആ വിഷമം മുഖത്ത് കാണാം'
'ചേട്ടാ ഞാൻ ഒരു പുതിയ പടത്തിൽ അഭിനയിച്ചു,ആ പടത്തിന്റെ ഡിസ്ട്രിബ്യൂഷൻ ചേട്ടൻ എടുക്കണം എന്ന് പറഞ്ഞു. എന്റെ സിനിമയുടെ ബഡ്ജറ്റ് കടന്ന് നിൽക്കുകയാണ്. അതിനാൽ എന്റെ കൈയിൽ പണം ഇല്ലെടാ എന്ന് ഞാൻ വളരെ സ്നേഹത്തിൽ അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു'
'ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് അവൻ പറഞ്ഞു. സേതു എന്നായിരുന്നു പടം. പക്ഷെ അന്ന് അവന് കൈ കൊടുത്ത് തിരിച്ച് വിട്ടതല്ലാതെ ആ പടം ഞാനെടുത്തില്ല. അതിന് ശേഷം വിക്രമിനെ കണ്ടിട്ടില്ല'

'അത് കഴിഞ്ഞ് ഞാൻ നടനായി, വിക്രം അവിടെ സൂപ്പർസ്റ്റാർ ആയി. 2008 ലോ 2009 ലോ വേളിയിൽ എന്റെ സീരിയലിന്റെ ഷൂട്ട് നടക്കുകയാണ്. അവിടെ മനോരമയുടെ ക്രൂ വന്ന് നിർത്തി. സാറിന്റെ ബൈറ്റ് വേണം എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു എന്തിനെ പറ്റി ആണെന്ന്. വിക്രമിന് ഇഷ്ടപ്പെട്ട പ്രൊഡ്യൂസർ ആരാണെന്ന് അവർ ചോദിച്ചിരുന്നു. മനസ്സിൽ തങ്ങി നിൽക്കുന്ന പ്രൊഡ്യൂസർ ആയി എന്റെ പേരാണ് വിക്രം പറഞ്ഞത്'
'മനോരമക്കാരുടെ പ്രോഗ്രാമിന് അതിൽ എന്റെ പ്രതികരണം വേണം. അത് ഷൂട്ട് ചെയ്യാനാണ് അവർ വന്നത്. സത്യം പറഞ്ഞാൽ വേറെ ലോകത്തായിപ്പോയി. അപ്പോഴേക്കും പതിനഞ്ച് വർഷത്തോളം കഴിഞ്ഞു. ഇത്രയും വർഷം കഴിഞ്ഞും ഓർത്തതിന് നല്ല മറുപടി ഞാൻ കൊടുക്കണം. ഓസ്കാർ അവാർഡ് കിട്ടിയതിന് തുല്യമായി ഞാനതിനെ കാണുന്നു എന്നാണ് ഞാനന്ന് മറുപടി പറഞ്ഞത്'
'അവരോട് വിക്രമിന്റെ നമ്പർ ചോദിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ പോയി രാത്രി വിക്രമിനെ വിളിച്ചു. വിളിച്ചപ്പോൾ മറുപടു ഇല്ല. ഞാൻ വിചാരിച്ചു ഷൂട്ടിംഗിൽ ആയിരിക്കും എന്ന്. രാവിലെ ആറു മണി ആയപ്പോൾ എന്റെ ഫോൺ അടിക്കുന്നു. വേറൊരു നമ്പറിൽ നിന്നും കോൾ വന്നു'
'എന്ത് പറയുന്നു ചേട്ടാ എന്ന് ചോദിച്ച് ദിവസവും സംസാരിക്കുന്ന രീതിയിലാണ് അന്ന് വിക്രം എന്നോട് സംസാരിച്ചത്. അര മണിക്കൂറോളം സംസാരിച്ചു. ഞാൻ വിളിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. 1996 ൽ കണ്ട അതേ വിക്രമായിരുന്നു പതിനഞ്ച് വർഷത്തിന് ശേഷവും,' ദിനേശ് പണിക്കർ പറഞ്ഞു.


Click it and Unblock the Notifications