'പ്രിയയെ ഇറക്കിവിട്ടതും ചാക്കോച്ചന്റെ കാറിന് കല്ലേറുണ്ടായി, സിനിമയെ ബാധിക്കാതിരിക്കാൻ മൂടിവെച്ചു'; ദിനേശ്
ഇന്ന് മലയാള സിനിമയിൽ ഇമേജ് നോക്കാതെ നല്ല കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്ക്കുമെടുത്ത് അഭിനയിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. വില്ലനായും നായകനായും മാത്രമല്ല മൾട്ടിസ്റ്റാർ ചിത്രങ്ങളിലും മടി കൂടാതെ കുഞ്ചാക്കോ ബോബൻ അഭിനയിക്കാറുണ്ട്. മറ്റുള്ള യുവതാരങ്ങളെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ തിരക്കഥ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ആർക്കും മാതൃകയാക്കാവുന്ന നടൻ കൂടിയാണ് കുഞ്ചാക്കോ ബോബൻ.
തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന ചോക്ലേറ്റ് ഹീറോയായിരുന്നു കുഞ്ചാക്കോ ബോബൻ. സോഷ്യൽമീഡിയ ഇല്ലാത്ത കാലമായിരുന്നതിനാൽ ചാക്കോച്ചനെ തേടി കെട്ടുകണക്കിന് കത്തുകളാണ് ദിനംപ്രതി വന്നുകൊണ്ടിരുന്നത്. അതിൽ മിക്കവയ്ക്കും മറുപടിയും എഴുതി അയക്കുമായിരുന്നു താരം.
അന്ന് കുഞ്ചാക്കോ ബോബനോട് ക്രഷില്ലാത്ത സ്ത്രീകൾ കുറവായിരിക്കും. ഇന്ന് വില്ലനായും നായകനായുമെല്ലാം ചാക്കോച്ചൻ വിസ്മയിപ്പിക്കുന്നുണ്ടെങ്കിലും തൊണ്ണൂറുകളിലെ റൊമാന്റിക്ക് ഹീറോയായ ചാക്കോച്ചന് പ്രത്യേകം ഫാൻബേസുണ്ട്.

മെയ്ഡ് ഫോർ ഈച്ച് അദറെന്ന് നിസംശയം വിശേഷിപ്പിക്കാൻ പറ്റും കുഞ്ചാക്കോ ബോബനേയും ഭാര്യ പ്രിയയേയും. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇരുവർക്കും സ്നേഹിക്കാൻ ഒരു മകൻ കൂടി ഇപ്പോൾ ഇവർക്കിടയിലേക്ക് വന്നിട്ടുണ്ട്. കുഞ്ചാക്കോ ബോബനുള്ളതിനേക്കാൾ ഫാൻസ് ഇന്ന് മകൻ ഇസഹാക്കിനുണ്ട്.
വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ പ്രിയയെ സ്വന്തമാക്കിയത്. കുഞ്ചാക്കോ ബോബന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കാൻ പോയ പ്രിയ പിന്നീട് ഇഷ്ട നടനുമായി പ്രണയത്തിലാവുകയായിരുന്നു. ചോക്ലേറ്റ് ഹീറോയായി ചാക്കോച്ചൻ കത്തി നിൽക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്.
പ്രണയം അതീവ രഹസ്യമായിരുന്നു. അതുപോലെ തന്നെ കൂടിക്കാഴ്ചകളും. ചാക്കോച്ചന്റെ പ്രണയകാലത്ത് സംഭവിച്ചൊരു രസകരമായ സംഭവം പ്രേക്ഷകർക്കായി സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് നിർമാതാവും നടനുമായ ദിനേശ് പണിക്കർ.
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... 'പ്രിയയും കുഞ്ചാക്കോ ബോബനും പ്രണയത്തിലാണെന്ന കാര്യം ആർക്കും അറിയില്ലായിരുന്നു. തിരുവനന്തപുരത്താണ് അന്ന് പ്രിയയുടെ താമസം. ഒഴിവ് സമയം കിട്ടുമ്പോൾ ചാക്കോച്ചൻ കാറെടുത്ത് പ്രിയയെ കാണാൻ പോകും. ഒരിക്കൽ പ്രിയയെ കാണാൻ പോയപ്പോൾ ചാക്കോച്ചന്റെ കാറിന് നേരെ കല്ലേറുണ്ടായി. പ്രിയയ്ക്ക് പ്രണയമുണ്ടെന്ന വിവരം പ്രിയയുടെ പിതാവ് അറിഞ്ഞു.'

'അതുകൊണ്ട് തന്നെ കാമുകനൊപ്പം കറങ്ങാൻ പോയ മകളെ കാത്ത് വീടിന്റെ വാതിൽക്കൽ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു. പതിവ് പോലെ കറക്കം കഴിഞ്ഞ് പ്രിയയെ വീടിന് മുന്നിൽ ഇറക്കി കാറെടുത്ത് പോകാൻ തുടങ്ങിയപ്പോൾ ചാക്കോച്ചന്റെ വാഹനത്തിന്റെ മുകളിൽ കല്ലോ വടിയോ മറ്റോ വന്ന് പതിച്ചു. കാറിന്റെ ചില്ല് തകർന്നു.'
'ഭയന്ന് പോയ ചാക്കോച്ചൻ ജീവനും കൊണ്ട് പോയി. സംഭവം ഞാൻ അറിഞ്ഞത് രഞ്ജിത്ത് പറഞ്ഞിട്ടാണ്. അന്ന് ചാക്കോച്ചൻ വലിയ സ്റ്റാറാണ്. പോരാത്തതിന് മയിൽപ്പീലിക്കാവ് ഷൂട്ടിങും നടക്കുന്നു. അതുകൊണ്ട് തന്നെ സംഭവം മാധ്യമങ്ങളറിയാതെ ഞങ്ങൾ മൂടിവെച്ചു. സിനിമയെ ബാധിച്ചാലോയെന്ന ഭയമായിരുന്നു.'
'സംഭവം പിന്നീട് ചാക്കോച്ചന്റെ മാതാപിതാക്കൾ അറിഞ്ഞു. അവർ പ്രിയയുടെ വീട്ടിൽ പോയി കുഞ്ചാക്കോ ബോബന് വേണ്ടി ക്ഷമ ചോദിച്ച് വിവാഹത്തിന് സമ്മതമാണെന്ന തരത്തിൽ സംസാരിച്ച് പ്രശ്നം പരിഹരിച്ചു. ഈ സംഭവങ്ങൾ നടന്നത് 1998ലാണ് പിന്നേയും ഏഴ് വർഷത്തോളം പ്രണയിച്ചിട്ട് 2005ലാണ് പ്രിയയെ ചാക്കോച്ചൻ വിവാഹം കഴിക്കുന്നത്.'
'കാറിന് നേരെ കല്ലേറുണ്ടായ സംഭവം ഇന്നുവരേയും ആരോടും ഞാൻ പറഞ്ഞിരുന്നില്ല. ആദ്യമായി ഇപ്പോഴാണ് യഥാർഥ സംഭവം വെളിപ്പെടുത്തുന്നത്. അന്നും ഇന്നും പ്രിയയുടേയും ചാക്കോച്ചന്റേയും പ്രണയം ഫുൾ സ്വിങിലാണ് മുന്നോട്ട് പോകുന്നത്. ഐഡിയൽ കപ്പിളാണ് ഇരുവരും. ഇത്രയും നല്ലൊരു കപ്പിൾ സിനിമാ ഇൻഡസ്ട്രിയിൽ വേറെ കാണുമോയെന്നത് സംശയമാണെന്ന്', ദിനേശ് പണിക്കർ ആരും അറിയാത്ത കുഞ്ചാക്കോ ബോബന്റെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തി പറയുന്നു.


Click it and Unblock the Notifications