പ്രശ്നമാണെന്ന് തുടക്കത്തിലേ മനസിലായി; പലരും ഉപദേശിച്ചു, ആ സിനിമ എനിക്കുണ്ടാക്കിയ നഷ്ടം: നിർമാതാവ്
അടുത്തിടെയാണ് മലയാള സിനിമാ ലോകത്ത് നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധി വലിയ തോതിൽ ചർച്ചയായാത്. സിനിമാ സമരമെന്ന തീരുമാനവുമായി പ്രൊഡ്യൂസേർസ് അസോസിയേഷൻ രംഗത്ത് വന്നതോടെയാണ് ഇക്കാര്യം വാർത്താ പ്രാധാന്യം നേടുന്നത്. 100 കോടി ക്ലബിൽ കയറുന്ന സിനിമകളിൽ നിന്ന് പോലും വലിയ ലാഭം നിർമാതാക്കൾക്ക് ഇല്ലെന്ന് പ്രൊഡ്യൂസേർസ് അസോസിയേഷൻ പറയുന്നു. താരങ്ങൾ പ്രതിഫലം, കുറയ്ക്കണം, നിർമാതാക്കളുടെ അവസ്ഥ മനസിലാക്കണം എന്ന് പ്രൊഡ്യൂസേർസ് അസോസിയേഷന്റെ വെെസ് പ്രസിഡന്റായ ജി സുരേഷ് കുമാർ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് എഎസ് ഗിരീഷ് ലാൽ. സുരേഷ് കുമാർ പറഞ്ഞത് ശരിയാണെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഗിരീഷ് ലാൽ.
സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങൾ വർഷങ്ങൾക്ക് മുമ്പേ ഞാൻ പറഞ്ഞതാണ്. അന്ന് എന്നെ പലരും തെറി പറഞ്ഞു. സോഷ്യൽ മീഡിയയിലെ കമന്റുകൾ കണ്ടപ്പോൾ വിഷമം വന്നു. നിർമാതാക്കൾക്ക് വോയിസ് ഇല്ല, നിർമാതാക്കളുടെ കെട്ട് താലി പണയം വെച്ചാണ് പലരും സിനിമയെടുക്കുന്നത് എന്നെല്ലാമാണ് ഞാനന്ന് പറഞ്ഞത്. പ്രൊഡ്യൂസറെന്ന് കേൾക്കുമ്പോൾ മനസിൽ ഒരു സ്നേഹം എനിക്കുണ്ട്. ഞങ്ങളൊക്കെ സിനിമയിൽ വന്നിട്ട് ഒരുപാട് വർഷമായി. സിനിമ ജീവിതമാർഗമായി കണ്ടാണ് ഞങ്ങൾ വന്നത്. പിന്നെ ഈ മേഖലയോട് സ്നേഹവും താൽപര്യവുമുണ്ടെന്നും എഎസ് ഗിരീഷ് ലാൽ വ്യക്തമാക്കി.

മാർക്കറ്റിൽ ലെെവായി നിൽക്കുന്ന ആക്ടേർസിനെയും ഡയരക്ടേർസിനെയും വെച്ച് പടമെടുത്താൽ ഫണ്ട് ലഭിക്കൽ സ്മൂത്തായിരിക്കും. അല്ലാതെ വരുമ്പോൾ മൊത്തം നമ്മുടെ കയ്യിൽ നിന്ന് കണ്ടെത്തേണ്ടി വരും. അല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കും.
പെെസ റോൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട എന്നൊക്കെ ചോദിക്കുന്നവരുണ്ട്. പക്ഷെ ആ സമയത്ത് ഷൂട്ടിന് മുമ്പ് രാവിവെ അഞ്ച് ലക്ഷം രൂപ വേണ്ടി വരും. അത് ഒരാൾ തയ്യാറാകുമ്പോൾ ഒരാൾ ബ്ലാങ്ക് ചെക്ക് ചോദിക്കും. ഞാൻ അപ്പോൾ ഒപ്പിട്ട് കൊടുക്കും. കാരണം എനിക്ക് രാവിലെ കാര്യം നടത്തണം. ചിലപ്പോൾ നിന്റെ വസ്തു എഴുതി താ എന്ന് പറയും. ചിലപ്പോൾ ഞാൻ എഴുതി കൊടുക്കും.
നമ്മുടെ മാനസികാവസ്ഥ അതാണെന്നും എഎസ് ഗിരീഷ് ലാൽ പറയുന്നു. ചെയ്തതിൽ ഏറ്റവും കൂടുതൽ ടെൻഷനിടിച്ച സിനിമ ഷെെൻ ടോം ചാക്കോയുടെ മാസ്ക് എന്ന സിനിമയിലാണ്. ആ സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞതാണ്. മാർക്കറ്റ് വാല്യു ഇല്ലാത്ത പ്രൊജക്ടാണത്. പ്രൊഡ്യൂസേർസ് അസോസിയേഷനിൽ ആ പടം രജിസ്ട്രേഷന് കൊടുത്തപ്പോൾ എല്ലാവരും ചെയ്യരുതെന്ന് പറഞ്ഞതാണ്. പക്ഷെ ഡയരക്ടർ എന്റെ സുഹൃത്തായിരുന്നു.

ആ പടം ചെയ്യാമെന്ന് ഞാനയാൾക്ക് വാക്ക് കൊടുത്തിരുന്നു. അതിലാണ് ഞാനും കോ പ്രൊഡ്യൂസറും പെട്ട് പോയത്. പൊതുവെ ആദ്യ ദിവസം സിനിമ ഫാമിലിയായി പോയി കാണുന്നതാണ്. പക്ഷെ ഈ പടം കണ്ട് ഞാൻ തന്നെ ഉറങ്ങിപ്പോയി. ആഴ്ചയിൽ ഒന്ന് രണ്ട് ദിവസമൊക്കെ സെറ്റിൽ പോകുമായിരുന്നു. ഷൂട്ടിംഗിന്റെ തുടക്കത്തിലേ പ്രശ്നമാണെന്ന് മനസിലായതാണ്.
ഞാനൊരു പടം കമ്മിറ്റ് ചെയ്താൽ തിയറ്ററിൽ എത്തിക്കണം എന്ന നിർബന്ധമാണ്. അവിടെ പരാജയവും വിജയവും ഒന്നും നോക്കില്ല. എന്റെ ഒരു സിനിമയും ഇന്ന് വരെ തിയറ്ററിൽ എത്താതിരുന്നിട്ടില്ല. ഞാൻ കമ്മിറ്റ് ചെയ്ത എല്ലാ സിനിമയും പറയുന്ന ഡേറ്റിൽ തിയറ്ററിലെത്തിച്ചിരിക്കും. അതെന്റെ രീതിയാണ്. ഈ പടത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ പറയുന്ന ഡേറ്റിൽ തിയറ്ററിലെത്തിക്കണമെന്ന് തനിക്ക് നിർബന്ധമായിരുന്നെന്നും എഎസ് ഗിരീഷ് ലാൽ പറയുന്നു.
ഇദ്ദേഹം അവസാനമായി നിർമ്മിച്ച സിനിമയാണ് മാസ്ക്. അത്രയും സാമ്പത്തിക നഷ്ടം ചിത്രത്തിന് വന്നു. തനിക്ക് പറ്റിയ മണ്ടത്തരമാണെന്നും എഎസ് ഗിരീഷ് ലാൽ തുറന്ന് സമ്മതിച്ചു. മനസിനിഷ്ടപ്പെട്ട് ചെയ്ത സിനിമ മാണിക്യക്കല്ല് ആണ്. സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെയും ഒപ്പമിരുത്തുമായിരുന്നു. ആദ്യമേ പൃഥ്വിരാജിനെ മനസിൽ കണ്ട് ചെയ്ത പ്രൊജക്ടാണത്. കുഴപ്പമില്ലാതെ ലാഭം നേടിയ സിനിമയാണത്. നഷ്ടം വന്നില്ലെന്നും എഎസ് ഗിരീഷ് ലാൽ പറയുന്നു.
സിനിമാ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് പ്രൊഡ്യൂസേർസ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങൾ പ്രതിഫലം കുറയ്ക്കുക, ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി സർക്കാർ ഒഴിവാക്കുക തുടങ്ങിയവയാണ് നിർമാതാക്കളുടെ ആവശ്യം. സിനിമകളുടെ ഓവർ സീസ് റെെറ്റ്സ് ഇന്ന് അഭിനയിക്കുന്ന താരങ്ങൾ തന്നെ വാങ്ങുന്നു. നിർമാതാവിന് യാതാെരു സാമ്പത്തിക നേട്ടവുമുണ്ടാകുന്നില്ലെന്ന് സംഘടനം പറയുന്നു. അതേസമയം താരങ്ങൾ ഈ വാദത്തെ എതിർക്കുന്നുണ്ട്.
കരിയറിൽ കുറച്ച് സിനിമകളെ ഗിരീഷ് ലാൽ ചെയ്തിട്ടുള്ളൂ. റെഡ് വെെൻ എന്ന സിനിമയും ഇതിലുൾപ്പെടുന്നു. ഈ സിനിമ പരാജയപ്പെട്ടതിനെക്കുറിച്ചും നിർമാതാവ് സംസാരിക്കുന്നുണ്ട്. ആൾക്കാർ പ്രതീക്ഷിക്കുന്നത് ആ സിനിമയ്ക്ക് കൊടുക്കാനായില്ല. മോഹൻലാൽ എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്നത് കൊടുക്കാൻ സിനിമയ്ക്കായില്ല. ഇൻവെസ്റ്റിഗേഷൻ ഓഫീസറായാണ് മോഹൻലാലിന്റെ റോൾ. ഒരു പൊലീസ് ഓഫീസറുടെ അന്വേഷണ രീതിയും പവറുമൊക്കെ ഈ സിനിമയിൽ ഡൗൺ ആയിരുന്നു.
ഒത്തിര പ്രാവശ്യം പ്രധാന ഭാരവാഹികളോട് പറഞ്ഞതാണ്. പക്ഷെ ഫലമുണ്ടായില്ല. പ്രൊഡ്യൂസറുടെ വാക്കിന് വിലയില്ലെന്നും ഗിരീഷ് ലാൽ പറയുന്നു. പ്രൊഡ്യൂസർക്ക് കയറി ഡയരക്ട് ചെയ്യാൻ പറ്റില്ലല്ലോ. മോഹൻലാൽ വന്ന് കഴിഞ്ഞാൽ സിനിമയിൽ ഡയലോഗിലും പെർഫോമൻസിലും അതിന്റേതായ മാറ്റം വരണമെന്ന് ഞാൻ പറഞ്ഞതാണ്. അതിന് തൊട്ട് മുമ്പ് ഗ്രാന്റ് മാസ്റ്റർ എന്ന സിനിമ വന്നു. പ്രേക്ഷകർ ത്രസിച്ച് നിൽക്കുകയാണ്. അതിന് മുകളിൽ വരണമായിരുന്നു. എന്നാൽ റെഡ് വെെനിൽ അത് സംഭവിച്ചില്ലെന്നും ഗിരീഷ് ലാൽ പറയുന്നു. മോഹൻലാലിനോട് ആശങ്ക പങ്കുവെച്ചിരുന്നു. കുഴപ്പമില്ല, നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. റെഡ് വെെൻ പോലൊരു കഥ തെരഞ്ഞെടുത്തത് തന്റെ തെറ്റായിരുന്നെന്നും ഗിരീഷ് ലാൽ വ്യക്തമാക്കി.
റെഡ് വെെനിൽ ഫഹദിന്റെയും ആസിഫ് അലിയുടെയും കഥാപാത്രങ്ങൾ മരിക്കുന്നുണ്ട്. സിനിമയുടെ കഥാഗതിയിൽ പ്രശ്നമുണ്ടായിരുന്നെന്നും ഗിരീഷ് ലാൽ പറഞ്ഞു. ഒരു സീൻ പ്രേക്ഷകർക്ക് ഉൾക്കൊള്ളാനായില്ലെന്നും നിർമാതാവ് തുറന്ന് പറഞ്ഞു. 2013 ലാണ് റെഡ് വെെൻ റിലീസ് ചെയ്തത്. 2019 ൽ മാസ്കും പുറത്തിറങ്ങി. നിർമാണ മേഖലയിലേക്ക് താൻ തിരിച്ച് വരുമെന്നാണ് ഗിരീഷ് ലാൽ പറയുന്നത്. നിർമാതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയായിക്കെയാണ് ഗിരീഷ് ലാലിന്റെ തുറന്ന് പറച്ചിൽ.
നിരവധി നിർമാതാക്കൾ അടുത്ത കാലത്ത് തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുണ്ട്. താരങ്ങളുടെ അമിതമായ നിബന്ധനകൾ പ്രൊഡക്ഷൻ ചെലവ് കൂട്ടുന്നെന്ന് നിർമാതാവ് സാന്ദ്ര തോമസ് അടുത്തിടെ പറയുകയുണ്ടായി. പ്രൊമോഷന് വരാൻ താരങ്ങളുടെ കാല് പിടിക്കേണ്ടി വന്നിട്ടുണ്ട്. ചിലർ വലിയ പ്രതിഫലം ചോദിക്കുന്നു. സെറ്റുകളിലെ അനാവശ്യ ചെലവ് ചോദ്യം ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോഴെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു. അതേസമയം നിർമാതാക്കളുടെ സംഘടനയിൽ നിന്നും നേരിട്ട അനീതികളെക്കുറിച്ചും സാന്ദ്ര തോമസ് സംസാരിച്ചിട്ടുണ്ട്.


Click it and Unblock the Notifications