എന്റെ ആഗ്രഹം കൊണ്ട് പോയി മേടിച്ചതാണ്; ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും വേദനിച്ചതും വെയിൽ സിനിമയിൽ; ജോബി ജോർജ്
മലയാളത്തിൽ ഇന്ന് ഏറെ ജനപ്രീതിയുള്ള യുവ നടൻമാരിൽ ഒരാളാണ് ഷെയിൻ നിഗം. അന്തരിച്ച നടൻ അബിയുടെ മകനായ ഷെയ്ൻ സിനിമാ ലോകത്തേക്ക് കടന്ന് വന്നപ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയായിരുന്നു. അബിക്ക് കരിയറിൽ ലഭിക്കാതെ പോയ അംഗീകാരങ്ങൾ ഷെയ്നിന് ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാൽ നായകനായുള്ള തുടക്ക കാലം മുതൽ ഷെയിൻ വിവാദങ്ങളിൽ അകപ്പെട്ടു. നിർമാതാക്കൾ നടനെതിരെ രംഗത്ത് വന്ന സാഹചര്യമുണ്ടായി.
ഒരു ഘട്ടത്തിൽ സിനിമാ സംഘടനകൾ ഷെയിനിനെ വിലക്കുക പോലും ചെയ്തു. സെറ്റിലെ മോശം പെരുമാറ്റം, നിർമാതാക്കൾക്ക് തലവേദന തുടങ്ങിയവയാണ് ഷെയ്നിനെതിരെ വന്ന ആരോപണങ്ങൾ. എന്നാൽ വിവാദങ്ങളിൽ നിന്നെല്ലാം മാറി ഇന്ന് കരിയറിൽ ശ്രദ്ധ കൊടുക്കുകയാണ് ഷെയിൻ നിഗമിന്ന്. ഷെയിനിന്റെ കരിയറിൽ വലിയ വിവാദമായ സിനിമയാണ് 2022 ൽ പുറത്തിറങ്ങിയ വെയിൽ. സിനിമയുടെ നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയിൻ രംഗത്ത് വന്നു. എന്നാൽ ആരോപണം ജോബി ജോർജ് നിഷേധിച്ചു.

ഇപ്പോഴിതാ അന്നത്തെ അനുഭവങ്ങൾ ഓർക്കുകയാണ് ജോബി ജോർജ്. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഷെയിനിന്റെ ഒരു പടം ചെയ്യാൻ ആഗ്രഹിച്ച് പോയി മേടിച്ചതാണ്. ഷെയിന്റെ ഫാദർ എന്റെ സുഹൃത്തായിരുന്നു. ഷെയിനിന്റെ ഒരു പടം ഞാൻ ഫിനാൻസ് ചെയ്തിരുന്നു. പ്രമോദ് പപ്പൻ എന്റെ അടുത്ത സുഹൃത്തുണ്ട്. ഞങ്ങളുടെ ഗ്രൂപ്പിന്റെ ഡിപി മമ്മൂട്ടിയാണ്. ഞങ്ങളുടെ സന്തോഷത്തിന് വെച്ചതാണ്.
എടാ, നിന്റെ ആഗ്രഹം ഞാൻ സാധിച്ച് തരാമെന്ന് ഒരു ദിവസം പ്രമോദേട്ടൻ എന്നോട് പറഞ്ഞു. ഷെയിൻ നിഗത്തിന്റെ പടമുണ്ട്. അത് നീ പ്രൊഡ്യൂസ് ചെയ്താൽ നിന്റെ ആഗ്രഹവും സാധിക്കും എനിക്കൊരു ഗുണവുമുണ്ടാകും എന്ന് പറഞ്ഞു. അങ്ങനെ ആ പടം പ്രൊഡ്യൂസ് ചെയ്യാൻ പോകുന്നു. എന്റെ ജീവിതത്തിൽ 26 സിനിമകളിൽ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും വേദനിച്ചതും കുറ്റപ്പെടുത്തലുകൾ കേട്ടതും ആ സിനിമയിലാണ്.

പക്ഷെ ഇന്ന് നോക്കുമ്പോൾ അതും ജീവിതത്തിലെ അനുഭവമായിരുന്നു, എന്നെ കൂടുതൽ ശക്തനാക്കുകയായിരുന്നു എന്ന് ഞാൻ മനസിലാക്കി. അന്നത്തെ വിവാദങ്ങൾ നിങ്ങൾക്കറിയാമല്ലോ. പോയ വണ്ടിക്ക് ഇനി കൈ കാണിച്ചിട്ട് കാര്യമില്ല. ഷെയ്നിനോട് തനിക്ക് ഇപ്പോൾ ദേഷ്യമില്ലെന്നും വെയിൽ എന്ന സിനിമയിലൂടെ തനിക്ക് നല്ല സൗഹൃദങ്ങൾ കിട്ടിയിട്ടുണ്ടെന്നും ജോബി ജോർജ് വ്യക്തമാക്കി.
ഷെയിനിന്റെ പരാതി നിഷേധിച്ച ജോബി ജോർജ് അന്ന് നടനെതിരെ ചില ആരോപണങ്ങളും ഉന്നയിച്ചിരുന്നു. നാലേ മുക്കാൽ കോടിയിലേറെ മുക്കി എടുക്കുന്ന ചിത്രമാണ് വെയിൽ. ചിത്രീകരണത്തിൽ നിന്നും ഷെയിൻ ഒഴിഞ്ഞ് മാറുന്നു. 30 ലക്ഷം രൂപയോളം പ്രതിഫലമായി കൊടുത്തതാണ്. ഇപ്പോൾ 40 ലക്ഷം ചോദിക്കുന്നെന്നാണ് അന്ന് ജോബി ജോർജ് ആരോപിച്ചത്. സിനിമാ സംഘടനകൾ ഇടപെട്ടാണ് ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിച്ചത്.


Click it and Unblock the Notifications