തിയറ്ററിൽ ചീത്ത വിളി, അന്ന് രാത്രി തന്നെ മാറ്റം വരുത്തി; മഴവില്ല് സിനിമ ദുരന്തമായെന്ന് നിർമാതാവ്
1999 ൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ നായകനായ സിനിമയിൽ വിനീത്, പ്രവീണ, പ്രീതി തുടങ്ങിയവർ ആയിരുന്നു മറ്റ് പ്രധാന താരങ്ങൾ. സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു ഏറ്റ് വാങ്ങിയത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ വലിയ തോൽവികളിൽ ഒന്നായി മഴവില്ല് മാറി. ഇക്കാലത്തിറങ്ങിയ നടന്റെ പരാജയ സിനിമകളുടെ വലിയ നിരയിലേക്ക് മഴവില്ലും എത്തി.
സിനിമയിലെ ചില ഭാഗങ്ങളും ഗാനങ്ങളും പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടമാണ്. പക്ഷെ സിനിമയുടെ കഥാഗതി തീരെ പ്രേക്ഷക പ്രീതി നേടിയില്ല. സന്തോഷകരമായ ജീവിതം നയിച്ചിരുന്ന രണ്ട് ദമ്പതികൾക്കിടയിലേക്ക് ഒരു സുഹൃത്ത് കടന്ന് വരുന്നതോടെ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് മഴവില്ല് എന്ന സിനിമയുടെ ഇതിവൃത്തം. യൂറോപ്പായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന്. സിനിമയുടെ ദൃശ്യ ഭംഗിയും മികച്ചതായിരുന്നു.

ഇപ്പോഴിതാ സിനിമയുടെ പരാജയത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് നിർമാതാവ് സേവി മനോ മാത്യു. വലിയ ദുരന്തമായിരുന്നു സിനിമയെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിനോടാണ് പ്രതികരണം.
'ഡബ് ചെയ്തവരൊക്കെ സിനിമ അതിമനോഹരം ആണെന്നാണ് പറഞ്ഞത്. കാരണം അതിന്റെ വിഷ്വൽസ് മനോഹരമാണല്ലോ. സിനിമ സെൻസർ ചെയ്യാൻ വേണ്ടി തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി'

'സെൻസറിംഗ് കഴിഞ്ഞിട്ടും മെമ്പേഴ്സ് ആരും പുറത്തു വന്നില്ല. ഞാൻ പുറത്ത് കാത്തിരിക്കുകയായിരുന്നു. പത്ത് പതിനഞ്ച് മിനുട്ട് കഴിഞ്ഞ് ഒരാൾ വന്ന് ചോദിച്ചു പ്രൊഡ്യൂസർ ആരാണെന്ന്. ഞാനാണെന്ന് പറഞ്ഞു. ഒന്ന് വെയ്റ്റ് ചെയ്യാൻ സെൻസർ ബോർഡ് അംഗങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. പണി ആയോ എന്ന് ഞാൻ വിചാരിച്ചു. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഇവരെല്ലാം ഇറങ്ങി വന്നു'

'നിങ്ങളെ പരിചയപ്പെടാൻ വേണ്ടിയാണ്. അതി മനോഹരമായ പടം ആണെന്ന് പറഞ്ഞു. അപ്പോൾ ഭയങ്കര സന്തോഷമായി. റിലീസിന് ഞാൻ തിയറ്ററിലെത്തി ഡോർ തുറക്കുമ്പോൾ ക്ലെെമാക്സിന്റെ ഭാഗമാണ്. ഭയങ്കര ഒച്ചയും ബഹളവുമായിരുന്നു. ഞാൻ വിചാരിച്ചു സന്തോഷം കൊണ്ടാണെന്ന്. ഡോർ തുറന്നപ്പോൾ ഭയങ്കര ചീത്ത. ആരെടാ ഈ പടത്തിന്റെ പ്രൊഡ്യൂസർ എന്നൊക്കെ ചോദിച്ച് കാെണ്ട്. എന്താണ് വിഷയമെന്ന് ചോദിച്ചപ്പോൾ ആദ്യ പകുതി വളരെ ലാഗ് ആണ്. സെക്കന്റ് ഹാഫ് പിന്നെയും പിടിച്ചു നിൽക്കാമെന്ന്'

'എന്റെ വീടനടുത്താണ് രഞ്ജി പണിക്കർ താമസിച്ചിരുന്നത്. ഞാൻ രഞ്ജിയേട്ടനെ വിളിച്ച് പറഞ്ഞു, രഞ്ജിയേട്ടാ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. ചേട്ടൻ വന്ന് പടം ഒന്ന് കാണണമെന്ന് പറഞ്ഞു. വൈകുന്നേരം വന്ന് പുള്ളി സിനിമ കണ്ടു. പരമാവധി കട്ട് ചെയ്യണം എന്ന് പുള്ളി പറഞ്ഞു. രഞ്ജിയേട്ടൻ അന്ന് ഉറക്കമൊഴിഞ്ഞിരുന്നു സിനിമയിൽ കട്ട് ചെയ്യാനുള്ള സംഭവങ്ങൾ ചെയ്തു. അങ്ങനെ ഒരു വലിയ ദുരന്തം ആയിരുന്നു മഴവില്ല്,' സേവി മനോ മാത്യു പറഞ്ഞു.


Click it and Unblock the Notifications











