'എസ്.എൻ സ്വാമിക്കും രാജുവിനും ഇടയിലെ ഈഗോ, ടോർച്ചർ ചെയ്ത് കൊന്നു, ഇവരെ സുഖിപ്പിക്കാൻ എന്തിനും റെഡിയായിരുന്നു'
2012ൽ പൃഥ്വിരാജിനെ നായികനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയാണ് സിംഹാസനം. മറ്റൊരു നാടുവാഴികൾ സൃഷ്ടിക്കാനുള്ള പാളിപ്പോയ ശ്രമമായിരുന്നു ഈ ചിത്രം. സായ് കുമാർ, സിദ്ദീഖ്, ദേവൻ, തിലകൻ തുടങ്ങിയവരാണ് ചിത്രത്തിൽ പൃഥ്വിരാജിന് പുറമെ പ്രധാന വേഷങ്ങൾ ചെയ്തത്. നായിക ഐശ്വര്യ ദേവനായിരുന്നു. സിനിമ തിയേറ്ററിൽ വലിയൊരു പരാജയമായിരുന്നു. ദിലീപ് സിനിമ ഡോൺ നിർമ്മിച്ച എസ്. ചന്ദ്രകുമാറാണ് സിംഹാസനവും നിർമ്മിച്ചത്.
സിംഹാസനം പരാജയമായിരുന്നതിനാൽ വലിയൊരു സാമ്പത്തിക ബാധ്യതയും സിനിമയിലൂടെ നിർമ്മാതാവിനുണ്ടായി. ഇപ്പോഴിതാ സിംഹാസനം സിനിമയെ കുറിച്ച് നിർമാതാവ് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

എസ്.എൻ സ്വാമിക്കും രാജുവിനും ഇടയിലെ ഈഗോ മൂലം സിംഹാസനം സിനിമയുടെ സമയത്ത് താൻ ഏറെ വിഷമിച്ചുവെന്നാണ് ചന്ദ്രകുമാർ പറഞ്ഞത്. നാടുവാഴികൾ സിനിമയുടെ സെക്കന്റ് പാർട്ട് എന്ന രീതിയിലാണ് എടുത്തത്. പൃഥ്വിരാജിനെയാണ് കാസ്റ്റ് ചെയ്തത്. മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് പൂജയും കഴിഞ്ഞിരുന്നു. പക്ഷെ പിന്നീട് ഇവരെല്ലാം കൂടി മാനസീകമായി എന്നെ ടോർച്ചർ ചെയ്ത് കൊന്നു. ഓരോ ദിവസവും ഞാൻ കയറി ഇറങ്ങുകയാണ്.
എന്റെ സഹോദരിയുടെ കല്യാണത്തിൽ ഞാൻ പങ്കെടുത്ത് കൊണ്ടിരുന്നപ്പോൾ രാജു വിളിച്ചിട്ട് പെട്ടന്ന് എറണാകുളത്ത് എത്താൻ പറഞ്ഞു. അതിനെല്ലാം ശേഷം എഗ്രിമെന്റ് ചെയ്ത് ഷൂട്ടിങ് തുടങ്ങാനുള്ള ദിവസം അടുത്തപ്പോൾ എസ്.എൻ സ്വാമിയും രാജുവും തമ്മിൽ വീണ്ടും അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഞങ്ങളൊക്കെ ബഹുമാനിക്കുന്നയാളാണ് എസ്. എൻ സ്വാമി സാർ.
പിന്നെ ഷാജി കൈലാസിന്റെ ഒറ്റ നിർബന്ധം കൊണ്ട് മാത്രമാണ് സിംഹാസനം നടന്നത്. രൺജി പണിക്കർ സാർ ചില മാറ്റങ്ങൾ വരുത്തി തരാമെന്ന് പറഞ്ഞിരുന്നതായിരുന്നു. പക്ഷെ അത് നടന്നില്ല. അങ്ങനെ അദ്ദേഹം ചെയ്തിരുന്നുവെങ്കിൽ ക്ലൈമാക്സിൽ മാറ്റങ്ങൾ വരുമായിരുന്നു. സിംഹാസനത്തിലെ നായിക എനിക്ക് വലിയ താൽപര്യമില്ലാത്തയാളായിരുന്നു.
ഞാൻ ആദ്യമായി കാണുകയാണ്. വലിയ ടോർച്ചറായിരുന്നു ആ നായിക. നമുക്ക് ഒന്നും പറയാൻ പറ്റില്ല. സംവിധായകന്റെ ഇഷ്ടപ്രകാരം വെച്ച നായികയാണ്. ഡോണിൽ ആദ്യം മറ്റൊരാളായിരുന്നു നായിക. പിന്നീടാണ് ഗോപിക വന്നത്. ഒട്ടും അഹങ്കാരമില്ലാത്ത ആർട്ടിസ്റ്റാണ്. എന്റെ വിഷമവും സങ്കടവും കണ്ടിട്ടാണ് പൃഥ്വിരാജ് എനിക്ക് സിംഹാസനം ചെയ്ത് തന്നത്. ഒന്നുകിൽ എഴുതുന്നയാൾ ഒതുങ്ങണം.

നിർമാതാവിനെ രക്ഷപ്പെടുത്താനാണ് നായകൻ പറയുന്നത്. അവിടെയും ഇവിടേയും ഈഗോ. ഞാൻ എല്ലായിടത്തും ഓടിയെത്തി സുഖിപ്പിക്കണം. ഇവരെ സുഖിപ്പിക്കാൻ ഞാൻ എന്തിനും റെഡി ആയിരുന്നു. ഡാൻസ് ചെയ്യാൻ പോലും. ഞാൻ നശിച്ച് പോകേണ്ടെന്ന് കരുതി പൃഥ്വിരാജ് സിംഹാസനം ചെയ്തതാണ്.
എന്നെ കുറിച്ച് പൃഥ്വിക്ക് ചില തെറ്റിദ്ധാരണയുണ്ട്. എനിക്കൊപ്പമുള്ളവർ തന്നെ പാരവെച്ചു. സിംഹാസനം മൂലം രണ്ട് കോടിയോളം നഷ്ടം വന്നു. ഇപ്പോഴും ഞാൻ വിഷമത്തിലാണ് എന്നാണ് നിർമാതാവ് പറഞ്ഞത്.


Click it and Unblock the Notifications