തിരിച്ച് പോവാമെന്ന് കരുതി സുകുമാരന്‍ എല്ലാവര്‍ക്കും മധുരം നല്‍കി! പിന്നീട് സംഭവിച്ചതോ?
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരങ്ങളിലൊരാളായ സുകുമാരന്‍റെ 23ാം ചരമ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. നടനും അപ്പുറത്ത് നല്ലൊരു മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തോടുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് നിരവധി പേരാണ്. നിര്‍മ്മാതാവായ ഷിബു ജി സുശീലനും സുകുമാരനെക്കുറിച്ച് വാചാലനായി എത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
നടനും നിർമ്മാതാവും ആയ സുകുമാരൻ ചേട്ടൻ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 23വർഷം. മുന്നാറിൽ നിന്ന് വീട്ടിലേക്ക് പോകുംവഴി ശാരീരികഅസ്വസ്ഥത ഉണ്ടാകുകയും രാത്രി ഒരു മണിയോടെ എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുക ഉണ്ടായി . ആ രാത്രി മുതൽ ഡോക്ടർ മണി സാറും ,നേഴ്സ് മേരിചേച്ചിയും സുകുമാരൻ ചേട്ടന്റെ കാര്യങ്ങൾ നോക്കാൻ കൂടെ തന്നെ ഉണ്ടായിരുന്നു.

മധുരം നല്‍കി
ജൂൺ 16ന് രാവിലെ വേറെ കുഴപ്പം ഒന്നും ഇല്ലാത്തതിനാൽ ഉച്ചകഴിഞ്ഞു നാട്ടിൽ പോകാൻ തയ്യാറാവുകയും അതിൽ സന്തോഷിച്ചു ചേട്ടൻ ഡോക്ടർ നേഴ്സ് ഇവർക്കൊക്കെ മധുരം നൽകുകയും ചെയ്തിരുന്നു . അത്രയും നേരം കൂടെ ഉണ്ടായിരുന്ന നടൻ ജനാർദ്ദനൻ ചേട്ടൻ ഒന്ന് വീട്ടിലേക്ക് പോയി വരാമെന്നു പറഞ്ഞു ഇറങ്ങി . ആ സമയത്ത് ഞാനും ഡയറക്ടർ പോൾസൺ ,റൈറ്റർ ആന്റണി കണ്ടംപറമ്പിൽ ആശുപത്രിക്ക് അടുത്തുള്ള സിനിമക്കാരുടെ താവളം ആയ കടവന്ത്ര ഓർക്കിഡ് ഹോട്ടലിൽ ആയിരുന്നു .
Recommended Video

പെട്ടെന്ന് വിളിച്ചു
പെട്ടെന്ന് ആന്റണി ചേട്ടന്റെ ആന്റി (നേഴ്സ് മേരി )ഹോസ്പിറ്റലിൽ നിന്ന് ഹോട്ടലിലേക്കു വിളിച്ചു . സുകുമാരൻ ചേട്ടന്റെ ആരോഗ്യനില പ്രശ്നം ആയി എന്ന് പറഞ്ഞു .ഉടനെ ഞാനും ആന്റണി ചേട്ടനും ,പോൾസൺ ചേട്ടനും ഓടി ഹോസ്പിറ്റലിൽ എത്തുകയും ചെയ്തു. ഞങ്ങൾ ചെന്ന് കുറച്ചു സമയം കഴിഞ്ഞപ്പോൾ സുകുമാരൻ ചേട്ടൻ യാത്രയായി. ഉടനെ ഞാൻ പുറത്ത് ഇറങ്ങി മല്ലിക ചേച്ചിയുടെ അമേരിക്കയിൽ ഉള്ള സഹോദരൻ ഉൾപ്പെടെ പലരെയുംവിയോഗ വാര്‍ത്ത അറിയിച്ചു. എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് സിനിമ ലോകം ഒഴുകി എത്തി. അവിടെ നിന്ന് മൃതദേഹം തിരുവന്തപുരത്തേക്ക് കൊണ്ട് പോയി.

ആദ്യമായി കണ്ട നടന്‍
എന്റെജീവിതത്തിൽ സുകുമാരൻ ചേട്ടൻ ചില നിമിത്തങ്ങളിൽ കൂടി കടന്ന് പോയിരുന്നു. ഞാൻ വാമനപുരം മുളവന ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് സമ്മാനം നൽകാൻ വന്നത് സുകുമാരൻ ചേട്ടൻ ആയിരുന്നു .അപ്പോൾ ആണ് ഞാൻ ആദ്യമായി ഒരു സിനിമ നടനെ കാണുന്നത്.

സിനിമയിലെത്തിയപ്പോള്‍
വർഷങ്ങൾ ക്ക് ശേഷം ഞാൻ സിനിമയിൽ വർക്ക് ചെയ്യാൻ വന്നെങ്കിലും ചേട്ടനോടൊപ്പം വർക്ക് ചെയ്തിരുന്നില്ല . പലപ്പോഴും കണ്ടിരുന്നു പല സെറ്റുകളിലും പിന്നെ ഡയറക്ടർ ബൈജു കൊട്ടാരക്കരക്കൊപ്പവും. ഞാൻ ആദ്യംകണ്ട സിനിമ നടനും എന്റെ ജീവിതത്തിലെ ആദ്യസമ്മാനം തന്ന വ്യക്തിയും മരിച്ചപ്പോൾ കൂടെ അവിടെ ഉണ്ടായിരുന്നു എന്നത് ഒരു നിമിത്തം പോലെ തോന്നി .

മല്ലിക ചേച്ചിയോട് പറഞ്ഞു
ഇക്കാര്യങ്ങൾ ഈ അടുത്തകാലത്ത് തൃശൂർ പൂരത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് മല്ലിക ചേച്ചിയോട് സംസാരിക്കുക ഉണ്ടായി. ആ കൈകൾക്ക് വലിയ രാശി ഉണ്ടെന്ന് എനിക്ക് പിന്നെ മനസിലാക്കാൻ സാധിച്ചു. എന്നതാണ് സത്യം . ഞാൻ സിനിമയിൽ വരുകയും കാലങ്ങൾക്ക് ശേഷം ഒരു സിനിമ നിർമ്മിക്കാൻ വേണ്ടി ഇറങ്ങിയപ്പോൾ ചെന്നു നിന്നതും നായകൻ പൃഥ്വിരാജ് സുകുമാരനിൽ ആയിരുന്നു.

സെവന്‍ത് ഡേയിലൂടെ
അങ്ങനെ സെവന്‍ത് ഡേ എന്ന സിനിമ യാഥാർഥ്യമായി .അങ്ങനെ മകൻ ആയിട്ടും വലിയ ഒരു സമ്മാനം എനിക്ക് തന്നു. സുകുമാരൻ ചേട്ടൻ തന്ന ആദ്യസമ്മാനത്തിന്റെ രാശി അവിടെ നിന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷട്രപതിയിൽ നിന്ന് ദേശിയഅവാർഡ് വരെ വാങ്ങാൻ എനിക്ക് യോഗം ഉണ്ടായി. സുകുമാരൻ ചേട്ടന്റ ഓർമ്മദിവസത്തിൽ ഞാൻ ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു.


Click it and Unblock the Notifications