സീരിയൽ നിലവാരത്തിലുള്ള കഥ, അന്നേ വിലക്കി, ആർട്ടിസ്റ്റിന് കുട പിടിച്ച് കൊടുക്കാൻ പോലും യോഗ്യതയില്ലാത്തവർ!
നിർമാതാവ് മുരളി കുന്നുംപുറത്ത് കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. നദികളിൽ സുന്ദരി യമുന, സുമതി വളവ് തുടങ്ങിയ സിനിമകൾ നിർമ്മിച്ചതിലൂടെ തനിക്ക് ചതി പറ്റിയെന്നും കടക്കെണിയിലായിയെന്നും ആത്മഹത്യയുടെ വക്കിലാണെന്നുമാണ് പൊട്ടിക്കരഞ്ഞുകൊണ്ട് മുരളി പറഞ്ഞത്. ഇപ്പോഴിതാ മുരളി വീഡിയോയിൽ പറഞ്ഞതിൽ ഒട്ടുമിക്ക കാര്യങ്ങളും സത്യമാണെന്ന് വെളിപ്പെടുത്തുകയാണ് നിർമാതാവ് വേണു കുന്നപിള്ളി.
സംവിധാനം പോയിട്ട് ആർട്ടിസ്റ്റുകൾക്ക് കുട പിടിച്ച് കൊടുക്കാൻ പോലും യോഗ്യതയില്ലാത്തവൻമാരെ ആജീവനാന്തം സിനിമയിൽ നിന്ന് അകറ്റിയില്ലെങ്കിൽ ഇതുപോലുളള ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമെന്ന് വേണു കുന്നപിള്ളി കുറിച്ചു. സിനിമയിലെ ചതിക്കുഴികൾ... എന്ന തലക്കെട്ടോടെയായിരുന്നു വേണുവിന്റെ കുറിപ്പ്.

വേണുവിന്റെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം... സുമതി വളവ് എന്ന സിനിമയുടെ പ്രൊഡ്യൂസറിന്റെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഈ സിനിമയുടെ കഥ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ കേട്ടതാണ്.
സിനിമാ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഇതിന്റെ പ്രൊഡ്യൂസർ മുരളിയെ ദുബായിൽ വെച്ച് കണ്ടപ്പോൾ സീരിയൽ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി സംസാരിക്കുകയും കഴിയുന്നതും ഈ സിനിമയുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞതും ഇപ്പോഴുമോർക്കുന്നു. എന്നാൽ അണിയറപ്രവർത്തകരുടെ പ്രലോഭനങ്ങളിൽ വശംവദനായി അദ്ദേഹം പ്രോജക്റ്റുമായി മുന്നോട്ട് പോയി. അഞ്ചോ, ആറോ കോടി മാത്രം വലിപ്പമുണ്ടായിരുന്ന ഒരു കഥ സിനിമയാക്കിയപ്പോൾ അദ്ദേഹം മുടക്കിയത് ഏകദേശം 15 കോടി രൂപയാണ്.
റിലീസിന് മുമ്പ് ഈ സിനിമ കാണാനുള്ള അവസരം എനിക്കുണ്ടായി. സിനിമ കണ്ടപ്പോൾ ഞാൻ തലയിൽ കൈവച്ചുപോയി. അദ്ദേഹത്തോട് ഞാൻ അന്ന് പറഞ്ഞത് ഏതെങ്കിലും പ്രീബിസിനസ് ചെയ്യാതെ ഒരിക്കലും സിനിമ തിയേറ്ററിലേക്ക് കൊണ്ടുപോകരുതെന്നാണ്. പ്രീ ബിസിനസ് ഒന്നും നടന്നില്ലെങ്കിലും ഗോകുലം മൂവീസ് രക്ഷകരായി സിനിമ തിയേറ്ററിലേക്കെത്തി.
എന്റെ അറിവിൽ പ്രൊഡക്ഷന്റെ എക്സ്പെൻസും, റിലീസ് എക്സ്പെൻസുമെല്ലാം ചേർന്നപ്പോൾ ഏകദേശം 20 കോടി ചിലവായിരുന്നു. ഇദ്ദേഹം വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒട്ടുമിക്കതും സത്യമാണെന്നാണ് എന്റെ അറിവ്. പിന്നെ ഇതിൽ പറയുന്ന എഴുത്തുകാരന്റെയും സംവിധായകന്റേയുമെല്ലാം കഴിവിനെ പറ്റി കമന്റ് ചെയ്യുന്നില്ല. ആരുടേയോ കയ്യിലിരിക്കുന്ന ഒരു വലിയ സമ്പത്ത് അവനെ പറഞ്ഞ് വശത്താക്കി.

സിനിമയോ മറ്റെന്ത് ബിസിനസോ ആകട്ടെ ഏറ്റെടുക്കുമ്പോൾ കുറച്ചെങ്കിലും ചിന്തിക്കുക. എനിക്ക് ഇതിനുള്ള കഴിവുണ്ടോ ഞാൻ ഇതിന് പ്രാപ്തനാണോയെന്ന്. ഇതൊരിക്കലും ഒറ്റപ്പെട്ട ഒരു സംഭവമല്ല. നൂറുകണക്കിന് നിർമിതാക്കൾ കുത്തുപാളയെടുത്ത് ആത്മഹത്യയുടെ വരമ്പത്ത് കൂടി സഞ്ചരിക്കുന്നത് പച്ചയായ സത്യമാണ്. പലരും മാനനഷ്ടമോർത്ത് പുറത്ത് പറയുന്നില്ലെന്ന് മാത്രം. ആത്മാർത്ഥത ലെവലേശമില്ലാത്ത ഒരു കൂട്ടം ആളുകൾ സിനിമാ മേഖലയിലുണ്ട്.
വല്ലവരുടേയും പണം കൊണ്ട് ആളായി അഹങ്കാരത്തിന്റെ അത്യുന്നതങ്ങളിൽ വിലസുന്നവരെ കാണണമെങ്കിൽ ഒരു സിനിമ എടുത്താൽ മതി.സിനിമ തുടങ്ങുന്നതിന് മുന്നേ പറഞ്ഞ ബഡ്ജറ്റിന്റെ ഇരട്ടിയോ അതിന് മുകളിലേക്കോ പോയാലും ഒരു കുലുക്കവുമില്ലാത്ത സിനിമാ പ്രവർത്തകരേയും ബഡ്ജറ്റ് കൂടുന്നതനുസരിച്ച് പുതിയ പ്രൊഡ്യൂസർമാരെ ചേർത്തുകൊണ്ടിരിക്കുന്നവന്മാരേയും സംവിധാനം പോയിട്ട് ആർട്ടിസ്റ്റുകൾക്ക് കുട പിടിച്ച് കൊടുക്കാൻ പോലും യോഗ്യതയില്ലാത്തവൻമാരേയും ആജീവനാന്തം സിനിമയിൽ നിന്ന് അകറ്റിയില്ലെങ്കിൽ ഇതുപോലുളള ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
സിനിമാ അസോസിയേഷനുകളുടെ തലപ്പത്തിരിക്കുന്ന സാറന്മാരുടെ കണ്ണ് തുറക്കുന്നത് എപ്പോഴാണാവോ? എന്നായിരുന്നു വേണു കുന്നപിള്ളിയുടെ കുറിപ്പ്. അർജുൻ അശോകൻ നായകനായ സുമതി വളവ് സംവിധാനം ചെയ്തത് വിഷ്ണു ശശി ശങ്കർ ആയിരുന്നു. രചന നിർവഹിച്ചത് അഭിലാഷ് പിള്ളയായിരുന്നു.


Click it and Unblock the Notifications


