'അന്ന് മോഹൻലാൽ ഒരു തുള്ളി കുടിച്ചിട്ടില്ല, ഞാൻ ഒപ്പമുണ്ടായിരുന്നു, കാരണമുണ്ടെങ്കിലെ മദ്യപിക്കൂ'; ബദറുദ്ദീൻ!
വൻ ഹിറ്റായതും ഇന്നും പ്രേക്ഷകർ ഇഷ്ടത്തോടെ കാണുന്നതുമായ ഒരു സിനിമയാണ് നമ്പർ 20 മദ്രാസ് മെയിൽ. സങ്കീർണമായ ഒരു സസ്പെൻസ് ക്രൈം ത്രില്ലറായിരുന്നു സിനിമ. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് 1990 ഫെബ്രുവരിയിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചതും മമ്മൂട്ടി സിനിമാ നടനായി തന്നെ അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റോഡ് ഗതാഗതം വികസിച്ചിട്ടില്ലാത്ത കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് വിമാനങ്ങള്‍ അധികം ഇല്ലാത്ത ആ കാലത്ത് സിനിമാക്കാരുടെയെല്ലാം ആശ്രയം ട്രെയിനായിരുന്നു.
സൂപ്പര്‍താരങ്ങള്‍ മുതല്‍ സിനിമയിൽ ഭാഗ്യം അന്വേഷിച്ച് പുറപ്പെടുന്നവര്‍ വരെ കാണും ഓരോ ട്രെയിൻ യാത്രയിലും. ഹരികുമാറിന്റെ കഥാതന്തുവിനെ അടിസ്ഥാനപ്പെടുത്തി ഡെന്നീസ് ജോസഫാണ് സിനിമ എഴുതിയത്. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ ജോഷിയായിരുന്നു സംവിധാനം. റിപ്പീറ്റ് വാല്യുവുള്ള പാട്ടുകളും സീനുകളും ഒരുപിടി മഹാനടന്മാരും നമ്പർ 20 മദ്രാസ് മെയിലിന്റെ ഭാഗമായിരുന്നു.

അഭിനേതാക്കകൾക്ക് പൂർണ സ്വതന്ത്ര്യം നൽകി സംവിധായകൻ ചിത്രീകരിച്ച സിനിമയാണ് നമ്പർ 20 മദ്രാസ് മെയിൽ എന്നാണ് സിനിമ കാണുന്ന ഏതൊരു പ്രേക്ഷകനും തോന്നൂ. കാരണം ചില സീനുകളിൽ താരങ്ങൾ അഭിനയിക്കുകയാണോ ജീവിക്കുകയാണോയെന്ന് തോന്നിപ്പോകും.
ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ടോണി കുരിശിങ്കൽ എന്ന കഥാപാത്രമാണ് അന്നും ഇന്നും കയ്യടി നേടുന്നത്. സിനിമയിലെ ചില സീനുകൾ കാണുമ്പോൾ മോഹൻലാൽ ശരിക്കും മദ്യപിച്ചിട്ട് അഭിനയിച്ചതാണോയെന്ന് വരെ തോന്നിപോകും. മദ്യപിച്ച് അവശനായ ഒരു യുവാവായി മോഹൻലാൽ ജീവിക്കുകയായിരുന്നു.
ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മോഹൻലാൽ മദ്യപിച്ചിരുന്നുവോ എന്ന ചോദ്യത്തിന് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് നടനും പ്രൊഡക്ഷൻ കൺട്രോളറുമായിരുന്ന ബദറുദ്ദീൻ.
ടോണി കുരിശിങ്കലായി അഭിനയിക്കാൻ മോഹൻലാൽ ഒരു തുള്ളി പോലും കുടിച്ചിട്ടില്ലെന്നും അങ്ങനൊരു സംശയം പ്രേക്ഷകർക്ക് തോന്നിയെന്നത് അദ്ദേഹത്തിലെ അഭിനേതാവിന്റെ വിജയമാണെന്നും ബദറുദ്ദീൻ പറയുന്നു. നമ്പർ 20 മദ്രാസ് മെയിലിൽ ഒരു ചെറിയ കഥാപാത്രത്തെ ബദറുദ്ദീനും അവതരിപ്പിച്ചിരുന്നു.
'ഞാൻ ആ സിനിമയുടെ ചിത്രീകരണ വേളയിലെല്ലാം ഒപ്പമുണ്ടായിരുന്നു. ആ സിനിമയിൽ ഒരു ചെറിയ വേഷവും ചെയ്തിട്ടുണ്ട്. മോഹൻലാൽ മദ്യപിച്ചിട്ടല്ല ആ കഥാപാത്രം ചെയ്തത്. മദ്യപിച്ച് സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല.'

'രണ്ട് ടേക്ക് ഓക്കെയായില്ലെങ്കിൽ മൂന്നാമത്തെ ടേക്കിന് പിച്ചും പേയും പറയില്ലേ...?. മദ്യപിക്കുന്ന രംഗത്ത് ഒരു സിനിമാക്കാരനും മദ്യം ഉപയോഗിക്കാറില്ല. നിങ്ങൾ കാണുന്ന മൂന്ന് മിനിറ്റ് എട്ട് മണിക്കൂർ എടുത്തൊക്കെയാണ് ഷൂട്ട് ചെയ്യുന്നത് അങ്ങനെയുള്ളപ്പോൾ അത്രയും സമയം മദ്യപിച്ച് ഇരുന്നാൽ പണി പാളില്ലേ...?. മോഹൻലാൽ മദ്യപിക്കാറുണ്ട് വല്ലപ്പോഴും.'
'തക്കതായ കാരണം അദ്ദേഹത്തിന് വേണം. സെലിബ്രഷനൊക്കെയാണെങ്കിൽ മദ്യപിക്കും. അല്ലാതെ അദ്ദേഹം അഡിക്ടഡൊന്നും അല്ല. വല്ലപ്പോഴും മാത്രമാണ് അദ്ദേഹം മദ്യപിക്കുന്നത്. പുള്ളിക്കും ഒരു ജീവിതം വേണ്ടെ. പുള്ളിയെ മദ്യപിച്ച് ആർക്കും കാണാൻ സാധിക്കില്ലെന്നും', ബദറുദ്ദീൻ പറയുന്നു.
അതേസമയം മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ചില സിനിമാക്കാരുണ്ടായിരുന്നുവെന്നും ബദറുദ്ദീൻ പറയുന്നു. സിനിമ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് നടി സരിത ഒരിക്കൽ സംവിധായകൻ ജോഷിയെ കണ്ടപ്പോൾ മോഹൻലാൽ ശരിക്കും മദ്യപിച്ചിട്ടാണോ നമ്പർ 20 മദ്രാസ് മെയിൽ അഭിനയിച്ചതെന്ന് ചോദിച്ചിരുന്നുവെന്ന് ജോഷി വെളിപ്പെടുത്തിയിരുന്നു.
'സത്യം എന്താണെന്നുവെച്ചാൽ ആയുർവേദ ചികിത്സയുടെ ഭാഗമായി മാസങ്ങളായി മോഹൻലാൽ പഥ്യത്തിൽ ആയിരുന്ന സമയത്താണ് സിനിമയുടെ ഷൂട്ടിങ് നടന്നത്. ഞാനിക്കാര്യം ചിരിയോടെ പറഞ്ഞെങ്കിലും സരിത വിശ്വസിച്ചില്ല. അത്രയ്ക്ക് ഒറിജിനാലിറ്റി ഉണ്ടായിരുന്നു ലാലിന്റെ അഭിനയത്തിന്', എന്നാണ് സരിതയ്ക്ക് നൽകിയ മറുപടി വെളിപ്പെടുത്തി ജോഷി പറഞ്ഞത്.


Click it and Unblock the Notifications