'നമ്മുടെ ഒരു കൈ വെട്ടി മാറ്റിയത് പോലെയല്ലേ സിദ്ധു ഏട്ടാ എന്നാണ് ദിലീപ് സങ്കടത്തോടെ ചോദിച്ചത്'; സിദ്ധു പനക്കൽ!
കഴിഞ്ഞ ദിവസമാണ് ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെമ്പർ കാർത്തിക് ചെന്നൈ അന്തരിച്ചത്. വർഷങ്ങളായി ചെന്നൈയിൽ ചിത്രീകരിക്കുന്ന സിനിമകളുടെ മാനേജരായിരുന്നു കാർത്തിക്. കഴിഞ്ഞ ദിവസം തന്റെ ജോലിയിൽ കർമനിരതനായിരുന്നു കാർത്തിക്. ചിത്രീകരണം പുരോഗമിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മല്ലൈകോട്ടെ വാലിബന്റെ ലൊക്കേഷനിൽ കാർത്തിക്കുണ്ടായിരുന്നു.
വർക്ക് ചെയ്ത് രാത്രി ഹോട്ടൽ മുറിയിലേക്ക് മടങ്ങിയതായിരുന്നു. തുടർന്ന് ഹൃദയസ്തംഭനം മൂലം മരിച്ചു. മലയാള സിനിമ ഞെട്ടലോടെയാണ് കാർത്തിക്കിന്റെ മരണ വാർത്തയെ സ്വീകരിച്ചത്. സഹപ്രവർത്തകർക്കെല്ലാം വളരെ ഉപകാരിയായിരുന്ന കാർത്തിക്കിന്റെ വിയോഗം സിനിമ മേഖലയിൽ ഒരു തീരാ നഷ്ടം തന്നെയാണ്.
മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇരുപത് വർഷക്കാലമായി കാർത്തിക്കിന്റെ സജീവ സാന്നിധ്യമുണ്ട്.

ഡ്രൈവറായി ജോലി ചെയ്തുകൊണ്ടാണ് കാർത്തിക്ക് സിനിമയിൽ പ്രവർത്തിച്ച് തുടങ്ങുന്നത്. പിന്നീട് ഒന്നാമനെന്ന മോഹൻലാൽ സിനിമയിലൂടെ ലൊക്കേഷൻ മാനേജറായി. മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും കാർത്തിക്കിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ കാർത്തിക്കിനെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. കാർത്തിക്കുമായുള്ള പരിചയത്തെ കുറിച്ചും മരണവാർത്ത അറിഞ്ഞ് ദിലീപ് വിളിച്ച് സങ്കടപ്പെട്ടതിനെ കുറിച്ചുമെല്ലാം സിദ്ധു പനക്കൽ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
സിദ്ധുവും കാർത്തിക്കും പരിചയക്കാരായിട്ട് മുപ്പത്തിയഞ്ച് വർഷം കഴിഞ്ഞു. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയിൽ സിദ്ധു വർക്ക് ചെയ്യുമ്പോൾ അവിടെ ഡ്രൈവറായി കാർത്തിക്കുണ്ടായിരുന്നു. അന്ന് മുതലുള്ള പരിചയം സൗഹൃദമായി വളർന്ന് പന്തലിച്ചു. തന്റെ കല്യാണ സമയത്ത് കാർ ഓടിച്ചിരുന്നത് കാർത്തിക്കാണെന്നും സിദ്ധു ഓർക്കുന്നു.
സിദ്ധു എഴുതിയ കുറിപ്പിലൂടെ തുടർന്ന് വായിക്കാം.... 'മലയാള സിനിമയുടെ വർക്ക് കൂടുതലും മദ്രാസിൽ നടന്നിരുന്ന കാലത്ത് ഞങ്ങളുടെ സ്ഥിരം ഡ്രൈവറായിരുന്നു കാർത്തിക്. കുറേക്കാലം സെവൻ ആർട്സ് മോഹനേട്ടന്റെ പേഴ്സണൽ ഡ്രൈവറായും ജോലി ചെയ്തു.'

'ഇപ്പോൾ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ വർക്കും കാർത്തിക്കായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ലാലേട്ടന്റെ മലൈകോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഈ അത്യാഹിതമുണ്ടായത്. അറ്റാക്കായിരുന്നു. നടൻ ദിലീപ് ഇപ്പോൾ ഫോൺ ചെയ്ത് വെച്ചതേയുള്ളൂ. നമ്മുടെ ഒരു കൈ വെട്ടി മാറ്റിയത് പോലെയല്ലേ സിദ്ധു ഏട്ടാ എന്നാണ് ദിലീപ് സങ്കടത്തോടെ ചോദിച്ചത്.'
'സംവിധായകൻ സിബി മലയിൽ സാറും വിളിച്ചിരുന്നു. ദിലീപ് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് സിബി സാറും പങ്കുവെച്ചത്. മലയാള സിനിമയിലെ ഓരോരുത്തർക്കും അങ്ങനെ പറയാനെ കഴിയൂ... സിനിമയിലെ ഓരോരുത്തരുടെ വീട്ടിലെ വിശേഷങ്ങൾക്കും സന്ദേശമല്ല കാർത്തിക് തന്നെ നേരിട്ടെത്തും.'
'മലയാള സിനിമക്കാരുടെ പ്രിയപ്പെട്ടവനായിരുന്നു കാർത്തിക്. പ്രിയപ്പെട്ടവൻ വിട പറയുമ്പോൾ എന്താണ് പറയേണ്ടത്... എന്താണ് ചെയ്യേണ്ടത്... മലയാള സിനിമയുടെ എന്ത് ജോലി ചെന്നൈയിൽ നടന്നാലും കാർത്തിക് നമുക്കൊരു ധൈര്യമായിരുന്നു. ആ ധൈര്യമാണ് ഇല്ലാതായത്...', എന്നാണ് പ്രിയ സുഹൃത്തിന്റെ വേർപാടിനെ കുറിച്ച് സിദ്ധു പനയ്ക്കൽ കുറിച്ചത്.


Click it and Unblock the Notifications