'നോക്കിക്കോ പത്ത് മിനിട്ടിനകം ഇവന്മാരെല്ലാം വരും... ഞാൻ വന്നിരുന്നാൽ പിന്നെ അവർക്ക് വരാതിരിക്കാൻ പറ്റുമോ'
വേണു നാഗവള്ളി തിരക്കഥ ഒരുക്കി രാജീവ്‌നാഥ് സംവിധാനം ചെയ്ത ചിത്രമാണ് 1992ൽ പുറത്തിറങ്ങിയ മലയാളം സിനിമയാണ് അഹം. സിനിമയെക്കാളേറെ അഹം കണ്ടവരെയെല്ലാം അത്ഭുതപ്പെടുത്തിയത് മോഹൻലാൽ എന്ന നടന്റെ പകർന്നാട്ടമാണ്. ഇന്ന് മലയാളികൾ ഹീറോയാക്കിയ സൈക്കോ ഷമ്മിയും നോർത്ത് 24 കാതത്തിലെ ഹരികൃഷ്ണനും എല്ലാം അന്നത്തെ ഈ ഒരു ചിത്രത്തിൽ മോഹൻലാലിലൂടെ വന്ന് പോയിട്ടുണ്ട്. രൂപമാറ്റത്തിനും അപ്പുറം ഭാവം മാറ്റം കൊണ്ട് വിസ്മയിപ്പിക്കുന്ന മോഹൻലാലിന്റെ കഥാപാത്രമായിരുന്നു സിദ്ധാർത്ഥൻ.
സന്തോഷ് ശിവന് മികച്ച ഛായാഗ്രഹമുള്ള സംസ്ഥാന അവാർഡ് ആദ്യമായി നേടിക്കൊടുത്ത ചിത്രം കൂടിയാണ് അഹം. സിനിമ റിലീസ് ചെയ്ത് മുപ്പത്തൊന്ന് വർഷം പിന്നീടുമ്പോൾ അഹം സിനിമയുടെ സെറ്റിൽ നടന്നൊരു രസകരമായ സംഭവം പ്രേക്ഷകരോടായി പങ്കുവെച്ചിരിക്കുകയാണ് നടനും പ്രെഡക്ഷൻകൺട്രോളറുമായ ബദറുദ്ദീൻ.

അണിയറപ്രവർത്തകരെ നേരത്തെ സെറ്റിലെത്തിക്കാൻ പറഞ്ഞതിലും നേരത്തെ റെഡിയായി മോഹൻലാൽ സെറ്റിൽ വരുമായിരുന്നുവെന്നാണ് ബദറുദ്ദീൻ പറയുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബദറുദ്ദീൻ ഷൂട്ടിങ് അനുഭവങ്ങൾ പങ്കിട്ടത്. 'അഹത്തിന്റെ ഷൂട്ടിങ് മസനഗുഡിയിൽ നടന്നുകൊണ്ടിരിക്കുന്ന സമയം.'
'സിനിമയിൽ മോഹൻലാൽ തൂങ്ങി മരിക്കുന്ന ഒരു സീനുണ്ട്. അതിന്റെ ഷൂട്ട് സൂര്യോദയത്തിന്റെ സമത്ത് വേണമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. കാരണം ബോഡി തൂങ്ങി നിൽക്കുമ്പോൾ പുറകിൽ സൂര്യൻ ഉദിച്ച് നിൽക്കുന്ന ഷോട്ട് കിട്ടാൻ വേണ്ടിയാണ്. തലേന്ന് തന്നെ ഇക്കാര്യം എല്ലാവരോടും പറഞ്ഞ് വെച്ചിരുന്നു. ടൈം നോക്കി ഫ്രെയിം കംപോസ് ചെയ്ത് എന്ത് ചെയ്യണം എന്നെല്ലാം തലേന്ന് തന്നെ ആലോചിച്ച് തീരുമാനിച്ചിരുന്നു.'
'ആറേയഞ്ചിന് ക്യാമറ ഓൺ ചെയ്യണം. അതുകൊണ്ട് അതിന് മുമ്പ് എല്ലാം സെറ്റ് ചെയ്യണം. അഞ്ചരയ്ക്ക് എല്ലാവരും സെറ്റിൽ അസംബിൾ ചെയ്യണമെന്നതായിരുന്നു പ്ലാനിങ്. എല്ലാം റെഡിയാക്കി വെച്ചിരിക്കുകയായിരുന്നു. പിറ്റേദിവസം അഞ്ചേകാലായപ്പോൾ മോഹൻലാൽ റെഡിയായി ഇറങ്ങി. ഞാൻ ഉടനെ ചെന്ന് എല്ലാവരും റെഡിയായില്ല അഞ്ചരയായിട്ട് വന്നാൽ മതിയെന്ന് മോഹൻലാലിനോട് പറഞ്ഞു.'
'പക്ഷെ അദ്ദേഹം പറഞ്ഞ മറുപടി... ഇപ്പോൾ കാണിച്ച് തരാം പണി എന്നാണ്. പുള്ളി പോയി മേക്കപ്പും കോസ്റ്റ്യൂം ഇട്ട് കസേരയിട്ട് സെറ്റിലിരുന്നു. എന്നിട്ട് പുള്ളി എന്നോട് പറഞ്ഞു... നോക്കിക്കോ പത്ത് മിനിട്ടിനകം ഇവന്മാരെല്ലാം വരും... ഞാൻ വന്നിരുന്നാൽ പിന്നെ അവന്മാർക്ക് വരാതിരിക്കാൻ പറ്റുമോ എന്ന്. കുറച്ച് കഴിഞ്ഞപ്പോഴേക്കും എല്ലാവരും വന്ന് അസംബിൾ ചെയ്തു.'

'ഞാൻ അഞ്ചരക്ക് വന്നാൽ പിന്നെയും ടൈം എടുക്കില്ലേ ഇവരെല്ലാം വരാൻ. അതുകൊണ്ട് ഞാൻ പത്ത് മിനിറ്റ് നേരത്തെ എത്തിയാൽ എല്ലാവരും പത്ത് മിനിറ്റ് മുമ്പ് കളത്തിൽ അങ്ങ് ഇറങ്ങില്ലേ എന്നാണ് ചോദിച്ചത്. അത് മോഹൻലാലിന്റെ ഒരു ഡെഡിക്കേഷനാണ്. അത്രത്തോളം താൽപര്യവും ഇൻവോൾവ്മെന്റും മോഹൻലാലിനുണ്ടെന്നാണ്', ബദറുദ്ദീൻ പറഞ്ഞത്.
ഒരു കാലത്ത് മോഹൻലാലിനോളം വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ചെയ്തൊരു നടനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹം കാമ്പില്ലാത്ത സിനിമകൾ ചെയ്യുമ്പോൾ ആരാധകരും പ്രേക്ഷകരും നിരാശരാകുന്നതും. ജീത്തു ജോസഫിന്റെ നേര് അടക്കം ഒട്ടനവധി സിനിമകൾ അണിയറയിൽ മോഹൻലാലിന്റേതായി ഒരുങ്ങുന്നുണ്ട്. എലോണാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത മോഹൻലാൽ സിനിമ.
നേരിൽ അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. ക്രിസ്മസ് അവധിക്കാലത്തിന് മുന്നോടിയായി ഡിസംബര്‍ ഇരുപത്തിയൊന്നിനാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. വലിയൊരു ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ ഒരു വക്കീല്‍ കഥാപാതത്തെ അവതരിപ്പിക്കുന്നത്.
ഏറെ വിജയം നേടിയ നിരവധി ചിതങ്ങളില്‍ മോഹന്‍ലാല്‍ വക്കീലായി എത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും ഒരു കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം നിയമത്തിന്റെ നൂലാമാലകളെ പ്രേക്ഷകർക്ക് മുന്നില്‍ റിയലിസ്റ്റിക്കായി കാഴ്ച്ചവെച്ചേക്കും.


Click it and Unblock the Notifications











